അരൂര്‍: അരൂരില്‍ പുതിയ ഫയര്‍ സ്റ്റേഷന് അനുവദിച്ചുവെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനം വൈകുന്നതായി ആരോപണം ഉയര്‍ന്നു. കഴിഞ്ഞ ദിവസം മണ്ണുപരിശോധന ആരംഭിച്ചുവെങ്കിലും കെട്ടിട നിര്‍മ്മാണം എന്ന് തുടങ്ങുമെന്ന് പറയുവാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്.
അരൂര്‍ മുക്കത്ത് പഴയ പോലീസ് സ്റ്റേഷന് പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്താണ് പുതിയ ഫയര്‍ സ്റ്റേഷന് നിര്‍മ്മിക്കുന്നത്. പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി തൊട്ടടുത്ത കായല്‍ സംരക്ഷണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി കായലോരം കല്ലുകെട്ടി സംരക്ഷിക്കുകയും ചെയ്തിട്ടുണ്ട്.എന്നാല്‍ മുന്‍പ് പോലീസ് വിവിധ കേസുകളിലായി പടിച്ചെടുത്ത വാഹനങ്ങള്‍ ഇവിടെ തന്നെ ഉപേക്ഷിച്ചത് കെട്ടിടം നിര്‍മ്മിക്കുന്നതിന് തടസ്സമാണ്. ലോറിയും കാറും ഉള്‍പ്പടെ നിരവധി വാഹനങ്ങളാണ് ഇവിടെ തുരുമ്പെടുത്ത് ഉപയോഗ ശൂന്യമായി കിടക്കുന്നത്.
അരൂര്‍ പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം ചന്തിരൂരിലേക്ക് മാറ്റിയെങ്കിലും പഴകി ദ്രവിച്ച വാഹനങ്ങളൊന്നും നീക്കം ചെയ്യുവാനോ മറ്റ് നടപടികള്‍ സ്വീകരിക്കുവാനോ തയ്യാറാകാതെ ഇവിടെ തന്നെ ഉപേക്ഷിക്കുകയായിരുന്നു.
അന്ന് പിടിച്ചെടുത്ത കുറച്ച് ഇരുചക്ര വാഹനങ്ങള്‍ മാത്രമാണ് ചന്തിരൂരിലേക്ക് നീക്കം ചെയ്തത്. ഇവയില്‍ കുറച്ച് ലേലം ചെയ്യുകയും ചെയ്തു. കെട്ടിട നിര്‍മ്മാണത്തിന് തടസ്സമായി നില്ക്കുന്ന ഈ വാഹങ്ങള്‍ ലേലം ചെയ്ത് നീക്കം ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ആവശ്യം അംഗീകരിക്കുവാന്‍ അധികൃതര്‍ തയ്യായാകാത്തതാണ് വാഹനങ്ങള്‍ ഇവിടെ തന്നെ കിടക്കുവാന് കാരണമായത്.
അടിയന്തരമായി ഫയര്‍ സ്റ്റേഷന് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചാല്‍ അരൂര്‍ വ്യവസായ മേഖല, അരൂരിന്റെ മറ്റ് പ്രാന്ത പ്രദേശങ്ങള്‍, ഇടകൊച്ചി, എരമല്ലൂര്‍, അരൂക്കുറ്റി, കുമ്പളം തുടങ്ങിയ പ്രദേശങ്ങള്‍ക്ക് ഏറെ ഗുണകരമാവുക തന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: