അനേക നൂറ്റാണ്ടുകള്‍ക്കു മുന്‍പു തന്നെ ഇന്നത്തെ അവശരുടെ മുന്‍പിതാക്കന്മാര്‍ തങ്ങളുടെ യജമാനന്മാര്ക്കു വേണ്ടി ജീവത്യാഗം ചെയ്ത് വേല ചെയ്ത് അനവധി കഷ്ടപ്പെട്ടതിന്റെ ഫലമായി കായല്‍, കര, മല, ഗിരി മുതലായി ഭൂമികള്‍ക്കു വേണ്ടി ഇവരെ ബലികഴിച്ച് സ്വര്ഗ്ഗതുല്യമാക്കിയും അടിമകളുടെ അധികൃതന്മാരെ സ്വര്ഗ്ഗീയരാക്കിയും തീര്‍ത്തിരിക്കുന്ന ആ പരിശുദ്ധവും പാവനവുമായ അവസ്ഥ ഏതൊരു കഠിന ഹൃദയനായ മനുഷ്യനായിരുന്നാലും മനസ്സിരുത്തി ചിന്തിച്ചാല്‍ അടിമകളുടെ പിന്‍ഗാമികളായ ഇന്നത്തെ അധഃകൃതരെത്തന്നെയും ദൈവങ്ങളെന്നപോലെ നിരന്തരം ഭജിക്കേണ്ടതാകുന്നു സത്യം. വാസ്തവമിങ്ങനെയിരിക്കെ ഉപകാരം ചെയ്തവരെ അഥവാ ചെയ്യുന്നവരെ മൃഗങ്ങളായാലും ഉപദ്രവിക്കാറില്ല.
ഇങ്ങനെയിരിക്കെ അടിമകള്‍ മറ്റുള്ളവര്‍ക്കു വേണ്ടി ചെയ്തതും ചെയ്തു കൊണ്ടിരിക്കുന്ന നന്മകളെപ്പറ്റി വിചാരിക്കുകയോ പഴഞ്ചൊല്ലു പോലെയെങ്കിലും പറയുക പോലും ചെയ്യാറില്ല. ലോക സൃഷ്ടിക്കു ശേഷം ഇത്ര ഭയങ്കരമായ മഹാപാപം അടിമകളോടു ചെയ്തത് പ്രകൃതി ഒടുങ്ങുന്നതുവരെ പ്രകൃതിലോകത്തില്‍ നിന്നും മാഞ്ഞു പോകുന്നതല്ല. അനേക നൂറ്റാണ്ടുകളായി ചെയ്തുപോന്ന കഷ്ടപ്പാടിന്റേയും നിലവിളിയുടേയും ഒരു ശബ്ദം പോലും കളയാതെ പ്രകൃതി സൂക്ഷിച്ചിട്ടുണ്ട്.
എന്നു മാത്രവുമല്ല നന്മ ചെയ്താല്‍ അതും സൂക്ഷിച്ചിരിക്കുന്നു, തിന്മ ചെയ്താല്‍ അതും സൂക്ഷിച്ചിരിക്കുന്നു. അടിമകളുടെ മാത്രമല്ല ലോകത്തിലുള്ള ഏതൊരു ജീവികളുടെ ശബ്ദം പോലും പ്രകൃതി തള്ളിക്കളഞ്ഞിട്ടില്ല. ലോക സൃഷ്ടിക്കു വേണ്ടി ജഗദീശ്വരന് പ്രദാനം ചെയ്ത സര്‍വ്വജ്ഞാനത്തിന്റെയും സമ്പൂര്‍ണ്ണമായ രൂപാന്തരമായിട്ടാണ് ജഗദീശ്വരന് നമ്മേ പ്രകൃതി ലോകത്തിന്റെ പ്രതിപുരുഷനായി ഈ കലിയുഗത്തില്‍ നിയോഗിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: