ചങ്ങനാശേരി: എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റുകളോടുള്ള സര്‍ക്കാരിന്റെ നിരുത്തരവാദപരമായ സമീപനം അവസാനിപ്പിച്ച്, എയ്ഡഡ് സ്കൂളുകളുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിന് വഴിയൊരുക്കണമെന്ന് എന്എസഎസിന്റെ 103-ാമത് ബജറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
സര്‍ക്കാരിന്റെ കണക്കനുസരിച്ച് സംസ്ഥാനത്തുള്ള 7,145 സ്കൂളുകള്‍ എയ്ഡഡ് മേഖലയിലാണ്. ഇവയുടെ പ്രവര്‍ത്തനം കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രതിസന്ധിയിലാണ്. ഈ മേഖലയോടുള്ള സര്‍ക്കാരിന്റെ നിരുത്തരവാദപരമായ സമീപനമാണ് ഇതിനു കാരണം. വിദ്യാഭ്യാസ അവകാശനിയമം 2009ല്‍ നിലവില്‍ വന്നശേഷം അതു നടപ്പിലാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ച തത്ത്വദീക്ഷയില്ലാത്ത ചില തീരുമാനങ്ങളാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന് സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയം കുറ്റപ്പെടുത്തി.
വിദ്യാഭ്യാസ അവകാശനിയമത്തിലെ നിര്‍ദ്ദേശത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നാക്കം പോയി. സാമ്പത്തിക പ്രശ്നത്തിന്റെ പേരില്‍ 2011 മുതല്‍ സ്കൂളുകളില്‍ സ്റ്റാഫ് ഫിക്സേഷന് നടത്താതെ 2015-16 വര്‍ഷം ഫിക്സേഷന് ഉത്തരവ് നല്കി. ഇതോടെ പുതിയ ഒഴിവുകളില്‍ അദ്ധ്യാപകനിയമനം നടക്കാതെയായി. നടത്തിയാല്‍ അംഗീകാരം ലഭിക്കാത്ത സാഹചര്യമാണ്. ഇത് കുട്ടികളുടെ പഠനത്തെയും സ്കൂളുകളുടെ നിലനില്‍പ്പിനെയും ദോഷകരമായി ബാധിച്ചതായും പ്രമേയം ചൂണ്ടിക്കാട്ടി.
2006 മുതല്‍ അനധികൃതമായി നിയമിതരായ അദ്ധ്യാപകര്‍ക്കുകൂടി സംരക്ഷണം നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം, സുതാര്യമായി നിയമനങ്ങള്‍ നടത്തുന്ന മാനേജ്മെന്റുകള്‍ക്ക് ദോഷകരമായി. ഇതിന്റെ ഫലമാണ് ഈ മേഖലയിലുണ്ടായ അസന്തുലിതാവസ്ഥ.
എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റുകള്‍ക്ക് വര്‍ഷങ്ങളായി ലഭിച്ചുവന്ന നിയമാനാധികാരം എടുത്തുകളയാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു. ഇത് അനുവദിക്കാനാവില്ല. സാധാരണക്കാരുടെ വിദ്യാഭ്യാസത്തിനുതകുന്ന എയിഡഡ് വിദ്യാലയങ്ങള്‍ നേരിടുന്ന പ്രതിസന്ധികള്‍ക്ക് എത്രയുംവേഗം പരിഹാരം കാണേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്ന് സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: