കൊച്ചി: പനി ബാധിതരുടെ എണ്ണം കുത്തനെ ഉയര്‍ന്നതോടെ സര്‍ക്കാര്‍ ആശുപത്രികള്‍ കിടത്തി ചികിത്സയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. കിടക്കകളുടെ എണ്ണത്തിന്റെ ഇരട്ടിയിലധികം രോഗികള്‍ എത്തിയതോടെയാണിത്. മരുന്നിനൊപ്പം പ്രതിരോധ മാര്‍ഗങ്ങളും ഉപദേശിച്ച് വീട്ടില്‍ വിശ്രമിച്ചാല്‍ മതിയെന്ന് പറഞ്ഞ് കടുത്ത പനി ബാധിതരെ പറഞ്ഞു വിടുകയാണ്.
എറണാകുളം ജനറല്‍ ആശുപത്രിയിലുള്‍പ്പെടെ കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരം സംഭവമുണ്ടായിട്ടുണ്ട്. പനി ബാധിതരുടെ എണ്ണം കുറച്ചു കാട്ടാനുള്ള സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് സൂചന. മാര്‍ഗ നിര്‍ദേശങ്ങള്‍ നല്കി തിരിച്ചയയ്ക്കുന്നവരുടെ കണക്ക് ആരോഗ്യ വകുപ്പിന്റെ കണക്കില്‍ വരുന്നില്ല. പനി കുറഞ്ഞെന്ന് തെളിവുണ്ടാക്കാനായി സര്‍ക്കാറിന്റെ രഹസ്യ നിര്‍ദ്ദേശത്തിന്റെ ഭാഗമാണിതെന്നാണ് സൂചന.
ജില്ലയില്‍ ദിവസം ശരാശരി 1400 പേര് വിവിധ ആശുപത്രികളിലായി പനിക്ക് ചികിത്സ തേടുന്നുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. എന്നാല്‍ ആശുപത്രികളില്‍ ഇതിന്റെ പത്തിരട്ടിയോളം ആളുകളാണ് എത്തുന്നത്.
രോഗികള്‍ കൂടുതല്‍ എത്തുന്നതോടെ ഉച്ചയ്ക്കു ശേഷവും ഒ.പി. പ്രവര്‍ത്തിപ്പിക്കേണ്ടി വരുന്നുണ്ട്. ഒരു ഡോക്ടര്‍ക്ക് ശരാശരി 300 രോഗികളെ വരെ ചികിത്സിക്കേണ്ട അവസ്ഥയാണുള്ളത്. പനിമരണങ്ങള്‍ നിയന്ത്രണ വിധേയമായെന്ന് സര്‍ക്കാര്‍ പറയുന്നുണ്ട്. എന്നാല്‍, നോര്‍ത്ത് പറവൂര്‍ സ്വദേശിനി ഭാരതി (76) പനിയെ തുടര്‍ന്ന് ഇന്നല മരിച്ചു. ഇതും ഔദ്യോഗിക കണക്കില്‍ വന്നിട്ടില്ല.
രോഗികളുടെ എണ്ണം കുത്തനെ ഉയര്‍ന്നിട്ടും ഡോക്ടര്‍മാരുടെ ഒഴിവുകളില്‍ നിയമനം വൈകുകയാണ്. ജില്ലയില്‍ നിലവില്‍ 20 ഡോക്ടര്‍മാരുടെ ഒഴിവുണ്ട്. ഇതില്‍ 13 ഒഴിവുകളില്‍ താത്കാലിക നിയമനം നടത്താന്‍ തയാറായിട്ടുണ്ടെങ്കിലും ആറു പേര് മാത്രമാണ് ജോലിയില്‍ പ്രവേശിച്ചത്. ഡോക്ടര്‍മാരെ നിയമിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും നടപടികളായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: