ന്യൂദല്‍ഹി: പുതിയ ദേശീയ വിദ്യാഭ്യാസ നയം സംബന്ധിച്ച അന്തിമ രൂപം തയ്യാറാക്കുന്നതിന് ശാസ്ത്രജ്ഞനായ കെ. കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള സമിതിക്ക് കേന്ദ്രസര്‍ക്കാര്‍ രൂപം നല്കി. മലയാളിയും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ അല്‍ഫോണ്‍സ് കണ്ണന്താനം ഒന്‍പതംഗ സമിതിയില്‍ അംഗമാണ്.
ഗോഹട്ടി സര്‍വ്വകലാശാലയിലെ പ്രൊഫ. മസ്ഹര്‍ ആസിഫ്, യുപിയിലെ മുന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ കൃഷന് മോഹന്‍ ത്രിപാഠി, മധ്യപ്രദേശിലെ ബാബാസാഹിബ് അംബേദ്ക്കര്‍ സര്‍വ്വകലാശാലയിലെ വൈസ്ചാന്‍സലര്‍ രാംശങ്കര്‍ കുരീല്‍, കര്‍ണ്ണാടക സംസ്ഥാന ഇന്നവേഷന്‍ കൗണ്‍സില്‍ മുന്‍ മെമ്പര്‍ സെക്രട്ടറി ഡോ. എം.കെ ശ്രീധര്‍, ഡോ. ടി.വി കട്ടിമണി, മുംബൈ എസ്എന്‍ഡിടി സര്‍വ്വകലാശാല മുന്‍ വിസി വസുധ കമത്, അമേരിക്കയിലെ പ്രിന്‍സ്റ്റന്‍ സര്‍വ്വകലാശാലയിലെ മഞ്ജുല്‍ ഭാര്‍ഗവ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.
കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള സമിതി എത്രയും വേഗം പ്രവര്‍ത്തനം തുടങ്ങുമെന്ന് കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചിട്ടുണ്ട്. പുതിയ വിദ്യാഭ്യാസ നയം സംബന്ധിച്ച് വിദ്യാഭ്യാസ വിദഗ്ധര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ അമ്പതോളം എംപിമാരാണ് പങ്കെടുത്തത്. സര്‍ക്കാര്‍ പോര്‍ട്ടലിലൂടെ 26,000 പേരാണ് അഭിപ്രായം അറിയിച്ചത്.
മുന്‍ ക്യാബിനറ്റ് സെക്രട്ടറി ടിഎസ്ആര്‍ സുബ്രഹ്മണ്യന് സമിതി തയ്യാറാക്കിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് റിപ്പോര്‍ട്ട് കഴിഞ്ഞ മെയില്‍ കേന്ദ്രസര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. ഇതിനിടെയാണ് അന്തിമ രൂപം നല്കാന് പുതിയ സമിതിയെ നിയോഗിച്ചത്. ആദ്യയോഗം ഉടന്‍ ചേരുമെന്നും അതിന് ശേഷം വിദ്യാഭ്യാസ നയം സംബന്ധിച്ച നിലപാട് വ്യക്തമാകുമെന്നും സമിതിയംഗം അല്‍ഫോണ്‍സ് കണ്ണന്താനം പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: