കൊച്ചി: സംസ്ഥാനത്തും മോട്ടോര്‍ വാഹന വകുപ്പിന്റെ ‘വാഹന്‍ സാരഥി’ അടുത്ത മാസത്തോടെ. വാഹന രജിസ്ട്രേഷന് സേവനങ്ങളും (വാഹന്‍) ഡ്രൈവിങ് ലൈസന്‍സ് ഇടപാടുകളും (സാരഥി) ഏകോപിപ്പിച്ച് രാജ്യത്താകെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നതാണ് വാഹന്‍ സാരഥി.
വാഹന ഇടപാടു രംഗത്തും ലൈസന്‍സിങ് സംവിധാനത്തിലും അഴിമതി തടയാനും സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ വിപുല പദ്ധതി. സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് ജൂലൈ മുതല്‍ സംവിധാനം നടപ്പാക്കും.
വാഹന ഇടപാടു മേഖലയിലെ ചൂഷണങ്ങള്‍ അവസാനിപ്പിച്ച് ജനങ്ങള്‍ക്ക് മികച്ച സേവനം ലഭ്യമാക്കാനും സുരക്ഷ ഉറപ്പാക്കാനും കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച ഏകീകൃത സോഫ്റ്റ്വെയറാണ് ഇനി മുതല്‍ സംസ്ഥാനത്തും ഉപയോഗിക്കുന്നത്.
സംസ്ഥാനത്ത് ആദ്യഘട്ടത്തില്‍ ‘സാരഥി’യുമായി ബന്ധപ്പെട്ട സേവനങ്ങളാണ് നല്‍കുന്നത്. ഓണ്‍ലൈന്‍ ഡ്രൈവിങ് ലൈസന്സുകളിലെ ക്രമക്കേടുകള്‍ തടയുകയാണ് സാരഥിയുടെ പ്രധാന ലക്ഷ്യം. ഏകീകൃത ലൈസന്‍സ് നമ്പര്‍ ലഭിക്കുന്നതിന് പുറമേ ഏതു സംസ്ഥാനത്തു നിന്ന് നല്കുന്ന ലൈസന്‍സുകളുടെ വിവരങ്ങളും ഇത് വഴി ശേഖരിക്കാനാവും. ഏതെങ്കിലും സംസ്ഥാനങ്ങളില്‍ നിന്ന് വ്യാജലൈസന്‍സ് എടുത്ത് മറ്റൊരിടത്തേയ്ക്ക് മാറ്റി ഉപയോഗിക്കുന്ന രീതി ഇതിലൂടെ തടയാനാവും. എവിടെയും ലൈസന്‍സിന്റെ ആധികാരികത പരിശോധിക്കാം.
പുറമേ ആര്‍ടി ഓഫീസില്‍ ചെല്ലാതെ തന്നെ ലേണേഴ്സ് ലൈസന്‍സ് എടുക്കാനുള്ള സംവിധാനവും ഉടനെ തന്നെ വകുപ്പ് നടപ്പാക്കും. അക്ഷയ കേന്ദ്രങ്ങള്‍ വഴി ഉദ്യോഗാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനും, താല്‍ക്കാലിക ലൈസന്‍സ് അവിടുന്ന് നേടുവാനും പുതിയ സോഫ്റ്റ്വെയറിലൂടെ സാധിക്കും. ചില ഏജന്റുമാര്‍ നടത്തുന്ന ചൂഷണവും തടയാം.
‘വാഹന്‍’ സംവിധാനത്തിലൂടെ പഴയ വാഹനങ്ങളുടെ രേഖകള്‍ തിരുത്തി ചിലര്‍ നടത്തുന്ന കൃത്രിമം തടയാം. വാഹനത്തിന്റെ അടിസ്ഥാനവിവരങ്ങളെല്ലാം തന്നെ വാഹന നിര്‍മ്മാതാവ് ഓണ്‍ലൈനിലേക്ക് നല്‍കണം. ഈ നടപടികള്‍ പൂര്‍ത്തീകരിച്ചാലേ വാഹനം വില്‍പ്പനയ്ക്കായി ഡീലര്‍ക്ക് കൈമാറാന്‍ കഴിയൂ.
ഡീലര്‍ക്ക് വാഹനം വാങ്ങുന്നയാളിന്റെ പേരും മേല്‍വിലാസവും രേഖപ്പെടുത്താനുള്ള അനുമതി മാത്രമാണുണ്ടാകുക. ‘വാഹന്‍’ സംവിധാനവും ഈ വര്‍ഷം അവസാനത്തോടെ സംസ്ഥാനത്ത് നടപ്പാക്കാനാകുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ജോയിന്റ് ആര്ടിഒതലം വരെയുള്ള ഉദ്യോഗസ്ഥര്‍ക്ക് പുതിയ സോഫ്റ്റ്വെയര് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് പരിശീലനം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: