തിരുവനന്തപുരം: പകര്‍ച്ചപ്പനിയില്‍ നട്ടം തിരിയുന്ന തലസ്ഥാനത്ത് കാലവര്‍ഷം ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുന്നു. കനത്ത തോതില്‍ മൂന്ന് ദിവസം മഴ ലഭിക്കുകയാണെങ്കില്‍ ആശങ്കക്ക് ഇടയില്ലെന്നും എന്നാല്‍ ജൂണ്‍ ആദ്യവാരം പെയ്തതുപോലെ ഇടവിട്ടുള്ള ചാറ്റല്‍ മഴയാണെങ്കില്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്നും വിലയിരുത്തുന്നു.
ചാറ്റല്‍ മഴയത്ത് വെള്ളം ഒഴുകിപോകാതെ കെട്ടിക്കിടക്കുന്നതാണ് കൊതുകുകളുടെ എണ്ണം വര്‍ദ്ധിക്കാന്‍ ഇടയാക്കിയത്. നഗരത്തില്‍ ഡങ്കി തുടങ്ങിയ പനിബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കാനും ഇതായിരുന്നു കാരണം. കനത്ത മഴപെയ്താല്‍ വെള്ളം ഒഴുകി തോടുകളിലും നദികളിലും പതിക്കുന്നതോടെ വെള്ളം കെട്ടി നില്‍ക്കുന്നത് തടയാനാകും.
പനി പ്രതിരോധിക്കാന്‍ വൈകിയാണെങ്കിലും വ്യാപക ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ഇന്ന് തുടക്കം കുറിക്കുന്നു. എന്നാല്‍ ശുചീകരണ പ്രവര്‍ത്തനത്തിന് മഴ തിരിച്ചടിയാകും. വിദ്യാര്‍ത്ഥികളെയും, സര്‍ക്കാര്‍ ജീവനക്കാരെയും മറ്റ് സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. മഴ തുടരുകയാണെങ്കില്‍ ഇക്കൂട്ടരൊന്നും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനുള്ള സാധ്യത കുറവാണ്.
പനിക്കെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനിച്ച നഗരസഭക്കും തിരിച്ചടി. മാലിന്യം നീക്കം ചെയ്യാന്‍ സാധിക്കുന്നില്ല. നഗരസഭ ജീവനക്കാര്‍ വീടുകളില്‍ ചെന്ന് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്നും പനി ബാധിതരുടെ വീടുകള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നുമാണ് നഗരസഭ അറിയിച്ചിരുന്നത്. എന്നാല്‍ കണ്ടീജന്‍സി ജിവനക്കാരെ വിട്ട് വീടു വീടാന്തിരം പനി ബാധിതരുടെ കണക്കെടുപ്പ് നടത്തിയതല്ലാതെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ല. ഫോഗിംഗിന് പുതിയ മെഷീന് വാങ്ങിയെങ്കിലും മഴ കാരണം പ്രവര്‍ത്തനം നടത്താനും സാധിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: