എന്റെ കൊച്ചുന്നാള് മുതല്‍ കേട്ടുവന്ന ഒരു ചൊല്ലാണ് ”എന്തിരുപത്, മുറുമുപ്പത്്, അറിവ് നാല്‍പ്പത്.”ആ പ്രായത്തില്‍ ഈ ചൊല്ലിന്റെ അന്തരാര്‍ത്ഥം എനിക്കറിയില്ലായിരുന്നു. പിന്നീടതു മനസ്സിലായി. ഇരുപതു വയസ്സു തികഞ്ഞാല്‍ ഒരുവന് (ഒരുവള്‍ക്ക്) എന്തും ചെയ്യാമെന്ന തോന്നലുണ്ടാകുമത്രെ. മുപ്പതുതികഞ്ഞവര് ദൈനംദിന പ്രശ്നങ്ങളാല്‍ മുറുമുറുക്കുമത്രെ.
എന്നാല്‍ നാല്‍പ്പതു വയസ്സു തികഞ്ഞവര്‍ക്ക് ജീവിതം എന്താണെന്ന അറിവു ലഭിക്കുമത്രെ.
എന്നാല്‍ നാല്‍പ്പതു വയസ്സു പിന്നിട്ട, രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുമായി കേരളത്തിലങ്ങോളമിങ്ങോളം യാത്ര നടത്തിയ ഒരു മന്ത്രിക്ക്, കാലാകാലങ്ങളില്‍ പൊതുജനങ്ങള്‍ക്കുണ്ടായേക്കാവുന്ന പ്രശ്നങ്ങളെക്കുറിച്ച് ഒരു അറിവുമില്ലെന്ന് ഞാന്‍ കരുതുന്നു. കേരള മന്ത്രിസഭയിലെ ആരോഗ്യവകുപ്പുമന്ത്രി കെ.കെ. ശൈലജയാണ് ഞാന്‍ സൂചിപ്പിച്ച മന്ത്രി.
അവര്‍ മന്ത്രിയായി ചുമതലയേറ്റെടുത്തയുടന്‍ സ്വയം മനസ്സിലാക്കേണ്ടിയിരുന്നത് വേനല്‍, മഴ, ശൈത്യം ഈ കാലഘട്ടങ്ങളില്‍ ഏതൊക്കെ രോഗങ്ങള്‍ തലപൊക്കുമെന്നും, അവയില്‍ ഏതൊക്കെ പെട്ടെന്നു വ്യാപിക്കുമെന്നുമായിരുന്നു. അതൊന്നും ചെയ്തില്ലെന്ന് മാത്രമല്ല, ആ രോഗങ്ങള്‍ വരാതെയും പടര്ന്നുപിടിക്കാതെയുമിരിക്കാന് എന്തൊക്കെ മുന്കരുതലുകളെടുക്കണമെന്നതും അവര്‍ മനസ്സിലാക്കിയില്ല.
കുറെ ദിവസങ്ങളായി ‘ആകാശവാണി’ മലയാള പ്രക്ഷേപണത്തിലും രാവിലെ മുതല്‍ രാത്രിവരെയുള്ള സമയങ്ങളില്‍ ഇടയ്ക്കിടയ്ക്ക്, അവര്‍ ആരോഗ്യമന്ത്രിയാണെന്നും കൊതുകുമൂലമുള്ള രോഗങ്ങള്‍ വരാതിരിക്കാന്‍ വെള്ളം കെട്ടികിടക്കാതെ നോക്കണമെന്നുള്ള ഉപദേശം കേള്‍ക്കുന്നു.
പാതയോരങ്ങളില്‍ വെള്ളം കെട്ടിക്കിടക്കാതിരിക്കാന്‍ അവരടക്കമുള്ള മന്ത്രിമാര്‍ കഴിഞ്ഞ 12 മാസമായി ഒന്നും ചെയ്യാത്തതിനാലല്ലെ കേരളമിന്നു പനിയാല്‍ വിറയ്ക്കുന്നത്. ഇനിയെങ്കിലും ഇത്തരത്തിലുള്ള രോഗങ്ങള്‍ പടര്ന്നുപിടിക്കാതിരിക്കാനായിരിക്കണം, ആരോഗ്യമന്ത്രിയടക്കമുള്ള മന്ത്രിമാരുടെ ശ്രദ്ധ.
വാ. ലക്ഷ്മണപ്രഭു,
എറണാകുളം
പ്രതികരിക്കാൻ ഇവിടെ എഴുതുക: