എടത്വാ: കാലവര്‍ഷം കനത്തതോടെ കുട്ടനാട്ടിലെ ഇടറോഡുകള്‍ വെള്ളത്തില്‍. ദിവസങ്ങളായുള്ള പെരുമഴയില്‍ ഗ്രാമീണമേഖലയിലെ പഞ്ചായത്ത് റോഡുകളും ഇടവഴികളുമാണ് വെള്ളത്തില്‍ മുങ്ങിയത്.
താഴ്ന്ന പ്രദേശങ്ങളിലെ ഇടറോഡുകളിലും പറമ്പുകളിലും വെള്ളം മുട്ടോളമെത്തി. ഉള്‍പ്രദേശങ്ങളിലെ ജനജീവിതം ദുരിതമായി തീര്‍ന്നു. നദിയിലേയും തോടുകളിലേയും ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ തീരവാസികള്‍ ജാഗ്രതയിലാണ്.
രണ്ടാംകൃഷി ഇല്ലാത്ത പാടശേഖര നടുവിലെ താമസക്കാരാണ് കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. മിക്കവരും വാഴപിണ്ടിയും ടയറും കൂട്ടികെട്ടിയ ചങ്ങാടമാണ് മറുകര താണ്ടാന്‍ ഉപയോഗിക്കുന്നത്. കാലവര്‍ഷം നീണ്ടുനിന്നാല്‍ കുട്ടനാട്ടിലെ താഴ്ന്ന സ്ഥലങ്ങള്‍ പൂര്‍ണമായി വെള്ളത്തിലാഴാനാണ് സാദ്ധത. തകഴി, വീയപുരം, മുട്ടാര്‍, ചമ്പക്കുളം, എടത്വാ പഞ്ചായത്തിലെ ഉള്‍പ്രദേശങ്ങളിലെ താമസക്കാര്‍ക്കാണ് ദുരിതം ഏറെ അലട്ടുന്നത്.
കാറ്റില്‍ മരം കടപുഴകി വീണ് വീട് തകര്‍ന്നു. എടത്വാ പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ കടയ്ക്കല്‍ തമ്പിയുടെ വീടിന് മുകളിലേക്കാണ് മഹാഗണി മരം കടപുഴകി വീണത്. ഇന്നലെ പുലര്‍ച്ചെ നാലിനാണ് സംഭവം. ശക്തിയായ കാറ്റിലും മഴയിലും സമീപത്തുനിന്ന മരം വീടിന് മുകളിലേക്ക് വീഴുകയായിരുന്നു.
വീഴ്ചയുടെ ആഘാതത്തില്‍ മേല്‍ക്കൂരയും ചുമരും പൊട്ടി. മരം വീഴുമ്പോള്‍ തമ്പിയും കുടുംബവും വീടിനുള്ളില്‍ ഉണ്ടായിരുന്നെങ്കിലും തലനാരിഴക്ക് രക്ഷപെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: