കണ്ണൂര്‍: നഗരത്തിലെ റോഡരികുകള്‍, ഒഴിഞ്ഞ സ്ഥലങ്ങള്‍, ഓടകള്‍, തോടുകള്‍ തുടങ്ങിയ പൊതുഇടങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കുമെന്ന് കണ്ണൂര്‍ കോര്പറേഷന്. പനി പ്രതിരോധത്തിന്റെ ഭാഗമായുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
രാത്രിയുടെ മറവില്‍ വാഹനങ്ങളിലെത്തിയും കവറുകളിലാക്കിയും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുടെ സ്ക്വാഡ് രാത്രി പട്രോളിംഗ് നടത്തും. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും കുറ്റവാളികളെ കണ്ടെത്തി ശക്തമായി നടപടി സ്വീകരിക്കും. ഓരോ വീടും സ്ഥാപനവും ഉണ്ടാക്കുന്ന മാലിന്യങ്ങള്‍ സംസ്ക്കരിക്കേണ്ടത് അവരുടെ തന്നെ ഉത്തരവാദിത്തമാണെന്നും മേയര്‍ ഇ.പി.ലത പറഞ്ഞു.
കോര്‍പ്പറേഷനു കീഴിലുളള സ്കൂളുകള്‍, അംഗന്‍വാടികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഓഡിറ്റോറിയങ്ങള്‍, ആശുപത്രികള്‍, വീടുകള്‍ തുടങ്ങി മുഴുവന്‍ ഇടങ്ങളിലും നാളെ ഉച്ചക്ക് രണ്ട് മണി മുതല്‍ ജനകീയ ശുചീകരണം നടത്താനും മഴക്കാലം കഴിയുന്നതുവരെയുള്ള എല്ലാ ബുധനാഴ്ചകളിലും ഡ്രൈഡേ ആചരിക്കാനും തീരുമാനിച്ചു. ഈ പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ ജനങ്ങളുടെയും ആത്മാര്‍ത്ഥമായ സഹകരണം ഉണ്ടാാവണമെന്ന് മേയര്‍ അഭ്യര്‍ത്ഥിച്ചു. മാലിന്യ നിക്ഷേപം ശ്രദ്ധയില്‍പ്പെടുന്ന സ്വകാര്യ സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും ഉടമകള്‍ക്ക് നോട്ടീസ് നല്‍കാനും തുടര്‍ന്നുള്ള നിയമനടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
കോര്‍പ്പറേഷനില്‍ ഇതുവരെ ചെയ്ത ശുചീകരണ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. പുതുതായി അനുവദിക്കപ്പെട്ട തസ്തികകളില്‍ 20 ശുചീകരണ തൊഴിലാളികളെ നിയമിക്കുതിനുളള അടിയന്തര നടപടികള്‍ സ്വീകരിക്കാനും തീരുമാനമായി.
യോഗത്തില്‍ ഡെപ്യൂട്ടി മേയര്‍ പി.കെ.രാഗേഷ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ അഡ്വ. പി ഇന്ദിര, കൗണ്‍സിലര്‍മാരായ ടി.ഒ.മോഹനന്, കോര്പറേഷന് സെക്രട്ടറി, കൗണ്‍സിലര്‍മാര്‍, വകുപ്പ് മേധാവികള്‍, വിവിധ പാര്‍ട്ടി പ്രതിനിധികള്‍, റസിഡന്റ്സ് അസോസിയേഷന് ഭാരവാഹികള്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍, സ്ഥാപന ഉടമകള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: