കൊച്ചി: എറണാകുളം-രാമേശ്വരം പ്രതിവാര സ്പെഷ്യല്‍ സര്‍വീസ് ദക്ഷിണ റെയില്‍വേ നിര്‍ത്തി. സര്‍വീസ് പ്രതിദിനമാക്കണമെന്നും സ്ഥിരം സര്വീസാക്കണമെന്നുമുള്ള ആവശ്യങ്ങള്‍ക്കിടെയാണ് തീരുമാനം. ഏറെത്തിരക്കുള്ള, ഏറ്റവും വരുമാനമുണ്ടാക്കിക്കൊടുത്തിരുന്ന സര്‍വീസാണിത്.
ചെന്നൈ സോണല്‍ ഓഫീസിന്റേതാണ് തീരുമാനം. തിരുവനന്തപുരം റെയില്‍വേ ഡിവിഷനിലെയും, ചെന്നൈയിലെ സോണിലെയും ഉദ്യോഗസ്ഥ തലത്തിലെ ഏകോപനമില്ലായ്മയാണ് കാരണം.
കൂടുതല്‍ ട്രെയിനുകളോടിയാല്‍ ജോലി കൂടുമെന്നതിനാല്‍ പുതിയ വണ്ടികള്‍ വേണ്ടെന്ന നിലപാടിലാണ് ഒരുവിഭാഗം ഉദ്യോഗസ്ഥര്‍. ഇത് മൂലം റെയില്‍വേ മന്ത്രാലയം അനുവദിച്ച പല സ്പെഷ്യല്‍ സര്‍വീസുകളും കേരളത്തില്‍ ഓടിത്തുടങ്ങിയിട്ടില്ല.
കേരളത്തില്‍ നിന്ന് നേരിട്ട് രാമേശ്വരത്തേക്കുള്ള ഒരേയൊരു സര്‍വീസായിരുന്നു ഇത്. വന്‍ തിരക്കായിരുന്നു വണ്ടിയില്‍. പാലക്കാട്-പൊള്ളാച്ചി പാതയുടെ ഗേജുമാറ്റത്തിന് ശേഷം ഏപ്രില്‍ രണ്ടു മുതലാണ് രാമേശ്വരം സ്പെഷ്യല്‍ ട്രെയിന്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ ഒരു മാസത്തേക്ക് അനുവദിച്ച പ്രത്യേക ട്രെയിന്‍ പിന്നീട് യാത്രക്കാരുടെ തിരക്കു കാരണം നീട്ടുകയായിരുന്നു.
ട്രെയിന്‍ പ്രതിദിനമാക്കണമെന്ന ആവശ്യമുയര്‍ന്നതിനിടെയാണ് സര്‍വീസ് നിര്‍ത്തിയത്. എല്ലാ സര്‍വീസിലും വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ പോലും കിട്ടാത്ത വിധം തിരക്കുണ്ടായിരുന്നു. വേനലവധി കഴിയുമ്പോള്‍ തിരക്ക് കുറയുമെന്ന് കരുതിയിരുന്നെങ്കിലും ജൂണ്‍ മാസത്തെ യാത്രക്കാര്‍ക്കും ടിക്കറ്റ് ലഭിക്കാത്ത സ്ഥിതിയായിരുന്നു. മധുര വഴി കടന്ന് പോകുന്നതിനാല്‍ ദീര്‍ഘദൂര സ്വകാര്യ ബസ്സുകളെ ആശ്രയിച്ചിരുന്നവര്‍ക്കും ട്രെയിന്‍ സര്‍വീസ് ഏറെ ഉപകാരപ്രദമായിരുന്നു.
ട്രെയിന്‍ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണ റെയില്‍വേ ആസ്ഥാനത്തേക്ക് കത്തു നല്‍കിയിരുന്നതായി തിരുവനന്തപുരം ഡിവിഷണല്‍ സീനിയര്‍ കമേഷ്യല്‍ മാനേജര്‍ വി. സി. സുധീഷ് ‘ജന്മഭൂമി’യോടു പറഞ്ഞു.
എറണാകുളത്തു നിന്ന് ഞായറാഴ്ചകളില്‍ വൈകിട്ട് 4ന് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ 4ന് രാമേശ്വരത്തെത്തും. അന്ന് രാത്രി 10ന് മടങ്ങി ചൊവ്വാഴ്ച രാവിലെ 10ന് എറണാകുളത്തെത്തും, ഈ വിധമായിരുന്നു സര്‍വീസ്.
പൊള്ളാച്ചി, പഴനി, മധുര തുടങ്ങിയ തീര്‍ഥാടന, വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതിനാല്‍ യാത്രക്കാര്‍ക്കും സര്‍വീസ് ഏറെ സൗകര്യപ്രദമായിരുന്നു. മധുര വരെ സ്ലീപ്പര്‍ ടിക്കറ്റ് നിരക്ക് 240 രൂപയാണ്. ഈ സ്ഥാനത്ത് വോള്‍വോ നോണ്‍ എ.സി. ബസ്സുകളില്‍ 500 രൂപയാണ് ടിക്കറ്റ് നിരക്ക്. ചില സ്വകാര്യ ഏജന്‍സികളുടെ സമ്മര്‍ദ്ദവും ട്രെയിന്‍ സര്‍വീസ് പുന:സ്ഥാപിക്കുന്നതിന് തിരിച്ചടിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: