ഇടുക്കി: കഴിഞ്ഞ തുലാവര്‍ഷ(സെപ്തംബര്‍)ത്തിന് ശേഷം ഇടുക്കി പദ്ധതി പ്രദേശത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന മഴ ലഭിച്ചത് തിങ്കളാഴ്ച. 8.94 സെന്റീ മീറ്റര്‍. അണക്കെട്ടിലെ ജലനിരപ്പ് ഇതോടെ 1.338 ശതമാനം ഉയര്‍ന്ന് 13.14 ലെത്തി. അതായത് 2304.46 അടി. ഇന്നലെ രാവിലെ ഏഴുമണിക്ക് രേഖപ്പെടുത്തിയ കണക്ക് പ്രകാരമാണിത്. 30.48 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനാവശ്യമായ വെള്ളമാണ് ഒഴുകിയെത്തിയത്. 282.431 ദശലക്ഷം യൂണിറ്റ് ഉല്പാദിപ്പിക്കാനാവശ്യമായ വെള്ളം ഡാമില്‍ ഇനി അവശേഷിക്കുന്നുണ്ട്.
മഴ കനത്തതോടെ സംസ്ഥാനത്തെ പ്രധാനപ്പെട്ട 16 ഡാമുകളുടെ ജലനിരപ്പും 12ല്‍ നിന്ന് ഉയര്‍ന്ന് 14 ശതമാനത്തില്‍ എത്തി. പത്തനംതിട്ടയിലെ പ്രധാന ജലവൈദ്യുത പദ്ധതികളായ പമ്പ, കക്കി അണക്കെട്ടുകളിലും ജലനിരപ്പ് ഉയര്‍ന്നു. 12 ല്‍ നിന്നു 14 ശതമാനമായി. ഇവിടങ്ങളില്‍ 6.6, 7.1 സെന്റീമീറ്റര്‍ വീതം മഴ ലഭിച്ചപ്പോള്‍ 19.699 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനാവശ്യമായ വെള്ളം ഒഴുകിയെത്തി.
തിങ്കളാഴ്ച ഏറ്റവും അധികം മഴ ലഭിച്ചത് മാട്ടുപ്പെട്ടിയിലാണ് 15 സെന്റി മീറ്റര്‍. തരിയോട്-13.6, ലോവര്‍ പെരിയാര്‍-14, പൊന്മുടി -12, നേര്യമംഗലം-10.4, പൊരിങ്കല്‍- 8.55, കുറ്റ്യാടി-9.7, ഇടമലയാര്‍- 5.74, ഷോളയാര്‍-6.7 സെന്റീ മീറ്റര്‍ വീതം മഴ രേഖപ്പെടുത്തി. ലോവര്‍ പെരിയാറിലെ ജലനിരപ്പ് 53ല്‍ നിന്ന് 92 ശതമാനമായും, നേര്യമംഗലത്തേത് 49ല്‍ നിന്ന് 97 ശതമാനമായും ഒറ്റ ദിവസം കൊണ്ട് ഉയര്‍ന്നു. നിലവില്‍ ഏറ്റവും കുറഞ്ഞ ജലനിരപ്പുള്ളത് ഷോളയാര്‍ അണക്കെട്ടിലാണ്, 4 ശതമാനം.
കക്കി അണക്കെട്ടില്‍ നിന്നു വരുന്ന വെള്ളം ഉപയോഗിക്കുന്ന ശബരിഗിരി പദ്ധതിയാണ് സംസ്ഥാനത്ത് ഉല്പാദിപ്പിക്കുന്ന വൈദ്യുതിയുടെ അളവില്‍ രണ്ടാം സ്ഥാനത്തുള്ളത്. ഇവിടെ തിങ്കളാഴ്ച 0.6875 ദശലക്ഷം യൂണിറ്റ് ഉല്പാദിപ്പിച്ചപ്പോള് മൂലമറ്റത്ത് 1.524 ആയിരുന്നു ഉല്പാദനം. മൊത്തം ഉപഭോഗം 54.9637 ആയിരുന്നപ്പോള്‍ ഇതില്‍ 42.3248 ദശലക്ഷം യൂണിറ്റും കേന്ദ്രവിഹിതവും പുറമെ നിന്ന് പണം നല്കി വാങ്ങിയതുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: