തിരുവനന്തപുരം: മൂന്നാറില്‍ കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് വീണ്ടും സിപിഎം-സിപിഐ പോര്. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്റെ നിര്‍ദ്ദേശത്തെ അവഗണിച്ച് മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം റവന്യൂ സെക്രട്ടറി പി.എച്ച്. കുര്യന് ഉന്നതതല യോഗം വിളിച്ചു.
യോഗത്തിനെതിരെ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവില്‍ രൂക്ഷ വിമര്‍ശനമുയര്‍ന്നു. മുഖ്യമന്ത്രിയുടെ ഇത്തരത്തിലുള്ള നീക്കങ്ങള്‍ക്ക് വഴങ്ങേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു.
മൂന്നാര്‍ പോലീസ് സ്റ്റേഷന് സമീപത്തുള്ള ഇരുപത്തിരണ്ട് സെന്റ് ഭൂമി കൈയേറ്റമാണെന്ന് കണ്ടെത്തി ഒഴിപ്പിക്കാന്‍ റവന്യൂമന്ത്രി നിര്‍ദ്ദേശം നല്കി. ഇതേത്തുടര്‍ന്ന് ഒഴിപ്പിക്കല്‍ നടപടികളുമായി റവന്യൂ വകുപ്പ് മുന്നോട്ടുപോയി. എന്നാല്‍ കൈയേറ്റം ഒഴിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് മന്ത്രി എം.എം. മണിയുടെ നേതൃത്വത്തില്‍ മൂന്നാറിലെ സിപിഎം നേതൃത്വം മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്കി. കൂടാതെ ദേവികുളം സബ്കളക്ടറെ മാറ്റണമന്നും ആവശ്യപ്പെട്ടു.
എന്നാല്‍ കൈയേറ്റക്കാര്‍ക്ക് വേണ്ടി യോഗം വിളിക്കേണ്ടെന്ന് റവന്യൂമന്ത്രി നിലപാടെടുത്തു. മന്ത്രി അറിയാതെ യോഗം വിളിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശവും നല്കി. ഈ നിര്‍ദ്ദേശത്തെ മറികടന്നാണ് യോഗം വിളിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. ജൂലൈ ഒന്നിന് തിരുവനന്തപുരത്താണ് യോഗം വിളിച്ചിരിക്കുന്നത്. മൂന്നാറിലെ സിപിഎം നേതാക്കളോടും ബന്ധപ്പെട്ട റവന്യൂ ജീവനക്കാരോടും യോഗത്തില്‍ എത്തിച്ചേരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
റവന്യൂമന്ത്രി അറിയാതെ ബന്ധപ്പെട്ട വകുപ്പിന്റെ യോഗം വിളിച്ചു കൂട്ടാനുള്ള മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് രൂക്ഷമായി വിമര്‍ശിച്ചു.
യോഗം ബഹിഷ്കരിക്കാനും ഇന്നലെ ചേര്‍ന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിച്ചു. മൂന്നാറിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കലില്‍ ആരു പറഞ്ഞാലും വെള്ളം ചേര്‍ക്കരുത്. നടപടികളുമായി റവന്യൂ വകുപ്പു മുന്നോട്ടു പോകണം. ഇക്കാര്യത്തില്‍ റവന്യൂമന്ത്രി അറിയാതെ ഒരു കാര്യവും നടക്കരുതെന്നും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: