കല്‍പ്പറ്റ :. ചൊവ്വാഴ്ച്ച രാവിലെ 7.30ന് ആണ് കനത്ത മഴയെതുടര്‍ന്ന് ഒന്പതാംവളവി നും വ്യൂപോയിന്റിനിടയിലുമാ യി ചുരത്തിന്റെ ഒരുഭാഗം അടര്‍ന്ന് റോഡിലേക്ക് നിലംപതിച്ചത്. മരമുള്‍പ്പെടെ കടപുഴകിവീണു. രാവിലെ വാഹനങ്ങള്‍ കുറവായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഉച്ചയോടെ ഗതാഗതം ഭാഗീകമായി പുന: സ്ഥാപിച്ചു. എന്നാല്‍ രാത്രി വൈകീട്ടും ചുരത്തില്‍ അടിവാരം മുതല്‍ ഗതാഗതതടസ്സം നിലനില്‍ക്കുന്നുണ്ട്. ശുചീകരണപ്രവര്‍ത്തനത്തിന്റെ ജില്ലാതല ഉദ്ഘാടനത്തിന് വയനാട്ടിലേക്ക് വരികയായിരുന്ന കൃഷി മന്ത്രി വിഎസ് സുനില്‍കുമാറിന്റെ വാഹനമടക്കം നൂറുകണക്കിന് വാഹനങ്ങള്‍ വഴിയില്‍ കുടുങ്ങി. എടയ്ക്കല്‍ പൈതൃകത്തിന്റെ ബഹുസ്വരത എന്ന ദേശീയസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ഡോ എംജിഎസ്.നാരായണ ന്, ഡോ. രാഘവവാര്യര് തുടങ്ങിയവര്‍ നാല് മണിക്കൂറിലധികം ചുരത്തില്‍ കുടുങ്ങികിടന്നു. ബത്തേരിയില്‍ പത്ത് മണിക്ക് നടക്കേണ്ട ഉദ്ഘാടനം ഉച്ചയോടെയാണ് നടത്തിയത്.
കനത്തമഴ മൂലം വീണ്ടും മണ്ണിടിയാന്‍ സാധ്യതയുണ്ടെന്നും യാത്രക്കാര്‍ ശ്രദ്ധിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നല്കി. ജില്ലയില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് മഴ ശക്തിപ്രാപിച്ചത്.
ചുരത്തില്‍ ഗതാഗതതടസ്സം പതിവാകുമ്പോഴും ബദല്‍ റോഡുകളെകുറിച്ചുള്ള കാര്യമായ നിലപാടുകളൊന്നും ജില്ലാ ഭരണകൂടം സ്വീകരിക്കുന്നില്ല. പ്രഖ്യാപിച്ച രണ്ടു ബദല്‍ റോഡുകളും ഫയലില്‍. 2012 ലെ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ പാതയാണ് ആദ്യ ബദല്‍. 2015ലെ ബജറ്റില്‍ പ്രഖ്യാപിച്ച മേപ്പാടി-കള്ളാടി-ആനക്കാംപൊയില്‍ റോഡാണ് രണ്ടാമത്തേത്. ആദ്യ ബദല്‍ റോഡിന്റെ പ്രാരംഭ ചെലവുകള്‍ക്കായി ബജറ്റില്‍ അഞ്ചുകോടിരൂപ വകയിരുത്തിയിരുന്നു. എന്നാല്‍ പ്രഖ്യാപനംകഴിഞ്ഞ് രണ്ടര വര്‍ഷത്തോളമായ ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ പാതയുടെ ഒരു നടപടികളും ഇതുവരെ തുടങ്ങിയില്ല. ഈ പാത നടക്കില്ലെന്ന കാര്യത്തില്‍ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ക്ക് സംശയമില്ല. രണ്ടാം ബദല്‍പാതയായ മേപ്പാടി-ആനക്കാംപൊയിലിന്റെ കാര്യത്തിലും സ്ഥിതി ഏതാണ്ട് ഇതുതന്നെയാണ്.
ചുരത്തില്‍ മണിക്കൂറുകള്‍ നീളുന്ന ഗതാഗതതടസ്സം പതിവായ സാഹചര്യത്തിലാണ് ബദല്‍ റോഡിന് വേണ്ടിയുള്ള മുറവിളി ഉയരുന്നത്. ദേശീയപാത 212ല്‍ ചിപ്പിലിത്തോട് ആരംഭിച്ച് തളിപ്പുഴയില്‍ എത്തുന്ന ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ ബദല്‍ റോഡാണ് 2012-13ലെ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചത്.
പ്രഫ. മാധവ്ഗാഡ്ഗില്‍ റിപോര്‍ട്ട് നടപ്പാക്കുന്നതിന് മാനദണ്ഡം നിശ്ചയിക്കാന്‍ കേന്ദ്രം നിയോഗിച്ച ഡോ.കസ്തൂരിരംഗന്‍ റിപോര്‍ട്ടില്‍, ബദല്‍പാത കടന്നുപോവുന്ന വയനാട്ടിലെ കുന്നത്തിടവക വില്ലേജും കോഴിക്കോട് പുതുപ്പാടി വില്ലേജും അതീവപരിസ്ഥിതി ലോല പ്രദേശത്തിലാണ് ഉള്‍പ്പെടുക. അതുകൊണ്ടുതന്നെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ഈ ബദല്‍പാതയ്ക്ക് ലഭിക്കില്ലെന്നും ആശങ്കയുണ്ട്.
2013-14ലെ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ബദല്‍ റോഡായ മേപ്പാടി-കള്ളാടി-ആനക്കാംപൊയില്‍ റോഡും പ്രായോഗികമല്ലെന്നാണ് പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരുടെ അഭിപ്രായം. ചുരം ബദല്‍റോഡിനായി പൊതുമരാമത്ത് വകുപ്പ് നേരത്തെ തയ്യാറാക്കിയ അഞ്ചു പാതകളില്‍ ഏറ്റവും പ്രയാസമുള്ളതും ചെലവേറിയതുമായ പാതയാണിത്. ഈ പാതയില്‍ അപകടസാധ്യത ഏറെയാണെന്നും കോഴിക്കോടുമായി ബന്ധപ്പെടാന്‍ കാര്യമായ ദൂരക്കുറവില്ലെന്നുമാണ് പൊതുമരാത്ത് വകുപ്പിന്റെ റിപോര്‍ട്ട്.
വയനാടിന് ഏറെഗുണം ചെയ്യുന്ന പാത മേപ്പാടി-ചൂരല്‍മല-നിലമ്പൂര്‍ റോഡാണെന്നായിരുന്നു പൊതുമരാമത്ത് വകുപ്പിന്റെ റിപോര്‍ട്ട്. കല്‍പ്പറ്റയില്‍നിന്ന് 41 കിലോമീറ്റര്‍ കൊണ്ട് നിലമ്പൂരിലെത്താം. മാത്രമല്ല, നിലമ്പൂര്‍വരെ എത്തിനില്‍ക്കുന്ന റെയില്‍വേ സൗകര്യം വയനാടിന് പ്രയോജനപ്പെടുത്താനും കഴിയും. നിര്‍ദ്ദിഷ്ട മലയോരഹൈവേയുമായി വയനാടിനെ ബന്ധിപ്പിക്കുന്ന പാത കൂടിയാവും ഇതെന്നും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: