മുംബൈ: 1993ലെ മുംബൈ സ്ഫോടന കേസിലെ പ്രതി മുസ്തഫ ദോസ ഹൃദയാഘാതം മൂലം മരിച്ചു. ഇന്ന് ഉച്ചയ്ക്ക് 2.30ന് മുംബൈയിലെ ജെ.ജെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. നെഞ്ചുവേദനയും കടുത്ത പനിയെയും തുടര്‍ന്ന് ബുധനാഴ്ച രാവിലെ മൂന്ന് മണിക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
സ്ഫോടനക്കേസില്‍ വിചാരണ കോടതി ശിക്ഷാവിധി പ്രസ്താവിക്കാനിരിക്കെയാണ് അന്ത്യം. സ്ഫോടനവുമായി ബന്ധപ്പെട്ട് ആയുധക്കടത്ത് നടത്തിയെന്ന കേസിലും ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു. 1993ലെ സ്ഫോടനത്തില്‍ 257 പേര് കൊല്ലപ്പെടുകയും 713 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഹൃദ്രോഗത്തെക്കുറിച്ച് നേരത്തെ ദോസ ടാഡ കോടതിയെ അറിയിച്ചിരുന്നു. ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനാകാൻ ദോസ ആഗ്രഹിച്ചിരുന്നു. പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ദോസയ്ക്കുണ്ടായിരുന്നു. കേസില്‍ നേരത്തെ തൂക്കിലേറ്റിയ യാക്കൂബ് മേമനേക്കാള്‍ ഗുരുതരമായ കുറ്റകൃത്യമാണ് സ്ഫോടനം നടത്തിയ ദോസ ചെയ്തതെന്നും അതിനാല്‍ വധശിക്ഷ നല്‍കണമെന്നും സിബിഐ ആവശ്യപ്പെട്ടിരുന്നു.
ഗൂഢാലോചനയ്ക്കു പിന്നിലുള്ള ബുദ്ധികേന്ദ്രം ദോസ്സയാണ്. അതുകൊണ്ടുതന്നെ കേസില്‍ ഗൗരവമേറിയ പങ്കുണ്ടെന്നുമായിരുന്നു സി.ബി.ഐയുടെ വാദം. കേസില്‍ ദോസ്സ, അബു സലീം തുടങ്ങീ അഞ്ചുപേര്‍ കൊലപാതകം, ഗൂഢാലോചന, ടാഡ നിയമപ്രകാരം കുറ്റക്കാരാണെന്ന് കോടതി വിധിച്ചിരുന്നു. ആറാമന്‍ റിയാസ് സിദ്ധിഖിക്കെതിരെ ടാഡ നിയമപ്രകാരവും കുറ്റം ചുമത്തിയിരുന്നു.
ദോസ, അബു സലീം, കരിമുള്ള ഖാന്, ഫിറോസ് അബ്ദുള്‍ റഷീദ് ഖാന്, റിയാസ് സിദ്ദിഖി, തഹിര്‍ മെര്‍ച്ചന്റ്, അബ്ദുള്‍ ക്വയിം എന്നിവരെ പ്രത്യേകം വിചാരണ നടത്തിയാണ് ശിക്ഷവിധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: