കരുനാഗപ്പള്ളി: പാമ്പുകളുടെ കളിത്തോഴന്‍ വാവാ സുരേഷിന്റെ വാക്കുകളും പാമ്പുകളെ പ്രദര്‍ശിപ്പിച്ചു കൊണ്ട് നല്കി വിവരണങ്ങളും ഏറെ കൗതുകകരവും, വിജ്ഞാനപ്രദവുമായിരുന്നു.
തഴവ പുലിമുഖം ശ്രീഭദ്രാ ഭഗവതീ ക്ഷേത്രത്തിന്റെ പുനപ്രതിഷ്ഠയും, ചുറ്റമ്പല സമര്‍പ്പണത്തോടും അനുബന്ധിച്ച് നടന്ന പൊതുയോഗത്തില്‍ വച്ച് ക്ഷേത്ര ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പ്രഥമ ശ്രീ ഭദ്രം 5119 അവാര്‍ഡ് ഏറ്റുവാങ്ങിക്കൊണ്ടാണ് വാവാ സുരേഷ് തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചത്.
ഇതുവരെ പാമ്പുകളെ പറ്റി വച്ചുപുലര്‍ത്തിയിരുന്ന പല തെറ്റിധാരണകള്‍ മാറ്റുന്നതിനും, പാമ്പുകളെ അടുത്തറിയുന്നതിനും ഏറെ സഹായക കരമായിരുന്നു വാവയുടെ അനുഭവങ്ങള്‍. പന്ത്രണ്ടാം വയസില്‍ പാമ്പുമായി തുടങ്ങിയ സഹവാസം 28 വര്‍ഷമായി തുടരുന്നു. ഇതുവരെ ആയി 51000 നാഗങ്ങളെ പിടിച്ചിട്ടുണ്ട്. 20000 മുട്ടകള്‍ വിരിയിച്ചു, അതില്‍ 10000 അണലി പാമ്പുകളായിരുന്നു. 3879പാമ്പുകള്‍ പ്രസവിച്ചു. 250 പാമ്പുകളെ ഓപ്പറേഷന് ചെയ്തിട്ടുണ്ട്.
അണലി, മൂര്‍ഖന്‍ ഉള്‍പ്പെടെയുള്ളവയില്‍ നിന്നും 389 പ്രാവശൃം കടിയേറ്റിട്ടുണ്ട്, പത്ത് പ്രാവശ്യം ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും വാവാ സുരേഷ് പറഞ്ഞു.
പാമ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ അറിയേണ്ട നിരവധി കാര്യങ്ങള്‍ വിവരിച്ച വാ വാ സുരേഷ് മൂര്‍ഖന്‍ ഉള്‍പ്പെടെ ഉള്ള പാമ്പുകളെ പ്രദര്‍ശിപ്പിച്ചു.
തന്നെ അനുകരിച്ച 134 പേരില്‍ 36 പേരുടെ ജീവന് നഷ്ടപ്പെട്ടെന്നും അതിനാല്‍ തന്നെ ആരും അനുകരിയ്ക്കുവാന്‍ ശ്രമിയ്ക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: