കോട്ടയം: അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ കെഎസ്ടിപി റോഡ് വികസന പദ്ധതികള്‍ ലോകബാങ്ക് സംഘം നേരിട്ട് പരിശോധിയ്ക്കും. ഇതിനായി ജൂലൈ 3ന് സംഘം കേരളത്തിലെത്തും. ഒരാഴ്ച കേരളത്തില്‍ തങ്ങുന്ന സംഘത്തിന്റെ റിപ്പോര്‍ട്ടായിരിക്കും കെഎസ്ടിപി പദ്ധതികളുടെ ഭാവി തീരുമാനിക്കുന്നത്. രണ്ടാംഘട്ട പദ്ധതികള്‍ക്ക് അനുവദിച്ച വായ്പയില്‍ 350 കോടി പിന്‍വലിക്കുമെന്ന ലോകബാങ്ക് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് സംഘം എത്തുന്നത്.
മുമ്പ് നടന്ന അവലോകന യോഗങ്ങളില്‍ കെഎസ്ടിപി പദ്ധതികളുടെ മെല്ലപ്പോക്കില്‍ ലോകബാങ്ക് അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. ലോകബാങ്ക് സഹായത്തോടെയുള്ള ഒരു പദ്ധതിയും ഇത്രയും കാലതാമസമെടുത്തിട്ടില്ലെന്നാണ് ബാങ്കിന്റെ വിലയിരുത്തല്‍. 2018 ഡിസംബറിലാണ് പദ്ധതിയുടെ കാലാവധി അവസാനിക്കുന്നത്. എന്നാല്‍ പകുതി ജോലികള്‍ പോലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. 2810 കോടി രൂപയുടെ റോഡ് വികസന പദ്ധതിയില്‍ 1404 കോടി രൂപയാണ് ലോകബാങ്കിന്റെ സഹായം. നിര്‍മ്മാണം കഴിഞ്ഞ പദ്ധതികളെക്കുറിച്ച് വ്യാപക ആക്ഷേപങ്ങളാണ്. ഇത് കൂടാതെയാണ് അഴിമതി ആരോപണങ്ങള്‍. കരാറുകാരെ വഴിവിട്ട് ഉദ്യോഗസ്ഥര്‍ സഹായിച്ചതയായിട്ടും പരാതിയുണ്ട്. എസ്റ്റിമേറ്റില്‍ കൂടുതല്‍ പാറപൊട്ടിച്ച് നീക്കാന്‍ ഉദ്യോഗസ്ഥര്‍ കരാറുകാരെ സഹായിച്ചതടക്കമുള്ള നിരവധി പരാതികള്‍ വിജിലന്‍സ് അന്വേഷിക്കുകയാണ്.
പദ്ധതിപ്രകാരം നിര്‍മ്മിച്ച പാലങ്ങളെക്കുറിച്ചും ആക്ഷേപങ്ങള്‍ വ്യാപകമാണ്. എംസി റോഡില്‍ കുമാരനെല്ലൂര്‍ – നീലിമംഗലം പാലം നിര്‍മ്മാണം കഴിഞ്ഞ് മാസങ്ങളായിട്ടും ഗതാഗതത്തിന് തുറന്ന് കൊടുത്തിട്ടില്ല. പാലത്തിന് ബലക്ഷയമുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ലോക ബാങ്കിന്റെ ബെംഗളുരുവിലുള്ള കണ്‍സള്‍ട്ടന്‍സി നേരിട്ട് ബലപരിശോധന നടത്തിയിരുന്നു. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പാലത്തില്‍ ബലപരിശോധന നടത്തുന്നത് അപൂര്‍വ്വമാണ്.
പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി നീട്ടിത്തരണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്. മുഴുവന്‍ സമയ പ്രോജക്ട് ഡയറക്ടര്‍ വന്നതോടെ പദ്ധതികള്‍ക്ക് വേഗം വന്നിട്ടുണ്ടെന്നാണ് സംസ്ഥാനത്തിന്റെ അവകാശവാദം. എന്നാല്‍ പദ്ധതിയ്ക്ക് അനുവദിച്ച തുക വിനിയോഗത്തില്‍ ലോകബാങ്കിന് സംതൃപ്തിയില്ല. ഇക്കാരണത്താല്‍ പൊന്‍കുന്നം – പുനലൂര്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്കുള്ള സഹായം അനുവദിക്കുന്നത് ലോകബാങ്ക് മാറ്റിവച്ചിരിക്കുകയാണ്. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 600 കോടി രൂപയാണ് പൊന്‍കുന്നം – പുനലൂര്‍ റോഡിന് വേണ്ടത്. എംസി റോഡ് വികസനം നവംബറില്‍ പൂര്‍ത്തിയാകുമെന്നാണ് അധികൃതര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: