ഇടുക്കി: പൂപ്പാറ വില്ലേജിലെ പന്തടിക്കളത്ത് സ്വകാര്യ വ്യക്തികള്‍ കൈയേറിയ വസ്തു ഉടന്‍ ഒഴിപ്പിക്കേണ്ടെന്ന് നിര്‍ദ്ദേശം. ഇരുന്നൂറ് ഏക്കറിലധികം റവന്യൂ ഭൂമിയാണ് ഇവിടെ കൈയേറിയത്. ജില്ലാഭരണകൂടം ഈ കൈയേറ്റം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താതെ മറച്ച് വച്ചിരിക്കുകയായിരുന്നു. കഴിഞ്ഞാഴ്ച ഉടുമ്പന്‍ചോല ഡെപ്യൂട്ടി തഹസീല്‍ദാരുടെ നേതൃത്വത്തിലുള്ള സംഘം ഇവിടുത്തെ കൈയേറ്റം ഒഴിപ്പിക്കാന്‍ നടപടി തുടങ്ങിയപ്പോള്‍ ഉന്നത റവന്യൂ ഉദ്യോഗസ്ഥര്‍ ഇടപെട്ടു. ഇതോടെ കൈയേറ്റം ഒഴിപ്പിക്കാനുള്ള ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
പ്രദേശത്ത് നാളുകളായി കൃഷി ചെയ്ത് വരുന്നവരുണ്ടെന്നും ഇവരുടെ വിവരങ്ങള്‍ കൃത്യമായി പഠിച്ചശേഷം നടപടി സ്വീകരിച്ചാല്‍ മതിയെന്നുമാണ് ഉടുമ്പന്‍ചോല തഹസീല്‍ദാര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഉടുമ്പന്‍ചോല അഡീഷണല്‍ തഹസീല്‍ദാര്‍ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം പന്തടിക്കളത്ത് എത്തി കൈയേറ്റങ്ങളെക്കുറിച്ച് മനസിലാക്കി.
അമ്പതിലധികം ആളുകള്‍ ഇവിടെ വസ്തു കൈയേറിയിട്ടുണ്ട്. ഒരു വീട് മാത്രമാണ് ഉള്ളത്. ചുരുങ്ങിയത് ഇരുന്നൂറ് ഏക്കറിലധികം വസ്തു പലരായി കൈവശപ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമായി. ആരൊക്കെയാണ് കൈയേറ്റക്കാരെന്ന് വ്യക്തതയില്ല.
ജില്ലയ്ക്ക് പുറത്തുനിന്നുള്ളവരും ജില്ലയില്‍ത്തന്നെ പല ഇടങ്ങളിലും വസ്തു ഉള്ളവരും ഇവിടെ വസ്തു കൈയേറി കൃഷിയിറക്കിയിട്ടുണ്ടെന്നാണ് വിവരം. ഇതേക്കുറിച്ച് വിശദമായി പഠിച്ച് വേഗത്തില്‍ റിപ്പോര്‍ട്ട് നല്കാന് പൂപ്പാറ വില്ലേജ് ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പന്തടിക്കളത്ത് ഒരു ഘട്ടത്തിലും പട്ടയ വിതരണം നടത്തിയിട്ടില്ലെന്ന് റവന്യൂ അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: