ആലപ്പുഴ: മണ്‍സൂണ്‍ ടൂറിസം അധികൃതര്‍ വിസ്മരിച്ചു, ആലപ്പുഴയിലെ കായല്‍ ടൂറിസം മേഖലയ്ക്ക് കനത്ത തിരിച്ചടി. തൊഴിലാളികള്‍ പ്രതിസന്ധിയിലായെന്ന് മാത്രമല്ല, കോടിക്കണക്കിന് രൂപയുടെ നഷ്ടവും ഈ മേഖലയ്ക്കുണ്ടായി. മുന്‍ കാലങ്ങളില്‍ വിദേശ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ടൂറിസം വകുപ്പ് നടപടി സ്വീകരിക്കുമായിരുന്നു.
എന്നാല്‍ ഇത്തവണ ബോട്ടുടമകള്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് സഞ്ചാരികളെ എത്തിക്കാന്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും കാര്യമായ പ്രയോജനം ഉണ്ടായില്ല. അതിനാല്‍ ആലപ്പുഴ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആയിരത്തോളം ഹൗസ് ബോട്ടുകളില്‍ പകുതിയില്‍ താഴെ ബോട്ടുകളും നോക്കുകുത്തിയായി കിടക്കുന്ന ദുരവസ്ഥയാണുള്ളത്. രാജ്യാന്തര തലത്തില്‍ മണ്‍സൂണ്‍ ടൂറിസത്തിനു സംസ്ഥാന ടൂറിസം വകുപ്പ് പ്രചാരണം നല്കുന്നതില് വീഴ്ച വരുത്തിയതാണ് പ്രശ്നമായതെന്ന് ഹൗസ് ബോട്ടുടമകള്‍ പറയുന്നു.
വെബ്സൈറ്റില്‍ മണ്‍സൂണ്‍ ടൂറിസത്തെക്കുറിച്ചു കാര്യമായ പ്രചാരണ വിവരങ്ങളുമില്ല. ഇതുമൂലം രാജ്യാന്തര ടൂറിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവരെ ആകര്‍ഷിക്കാന്‍ കഴിയുന്നില്ല. മഴക്കാലത്തു കേരളത്തിലെത്തിയാല്‍ കായല്‍ ടൂറിസം മേഖല സഞ്ചാരികളെ ഇരുകൈയും നീട്ടി സ്വീകരിക്കാന്‍ ഒരുക്കമാണെന്ന് അവരാരും അറിയുന്നില്ല. മണ്‍സൂണ്‍ ടൂറിസം ഇഷ്ടപ്പെടുന്നവരില്‍ കൂടുതല്‍ ഫ്രഞ്ചുകാരായിരുന്നു. ഇക്കുറി ആരും തിരിഞ്ഞുനോക്കുന്നില്ല എന്ന അവസ്ഥയാണ്.
കുറഞ്ഞ നിരക്കില്‍ യാത്ര നടത്താന്‍ തയാറായിട്ടും സഞ്ചാരികളില്ലെന്ന് അവര്‍ പറയുന്നു.
ആഭ്യന്തര സഞ്ചാരികള്‍ പോലും നാമമാത്രമായാണ് എത്തുന്നത്. ഉത്തരേന്ത്യന്‍ സഞ്ചാരികള്‍ കുടൂതലായി വരും ദിവസങ്ങളില്‍ എത്തുമെന്ന പ്രതീക്ഷയാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ളത്. മുന്‍ കാലങ്ങളില്‍ മഴസീസണില്‍ രണ്ടു മാസക്കാലത്തോളം കായല്‍ ടൂറിസം മേഖല നിശ്ചലമാകുമായിരുന്നു. ഇത് ഒഴിവാക്കാനാണ് മണ്‍സൂണ്‍ ടൂറിസത്തിന് തുടക്കമിട്ടത്. ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഹൗസ്ബോട്ട് ജീവനക്കാര്‍, ശിക്കാര വള്ളങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ക്ക് പഞ്ഞമാസാനുകൂല്യം നല്‍കണമെന്ന് ആവശ്യം ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: