അഹം ബ്രഹ്മാസ്മി (ബൃഹദാരണ്യകോപനിഷദ്) എന്ന വരിയുടെ വിശകലനം: എന്റെ കണ്ണുകള്‍ പ്രവര്‍ത്തിക്കുന്നത് എന്റെ നിയന്ത്രണത്തിനതീതമായ ഒരു ചൈതന്യത്താലാണ്. എന്റെ ചെവികളും, മനസ്സും അപ്രകാരം തന്നെ പ്രവര്‍ത്തിക്കുന്നു.ഇതുപോലൊരു ഊര്‍ജ്ജ സ്രോതസ്സിന്റെ പ്രവര്‍ത്തനം കൊണ്ടാണ് എന്റെ നാസാരന്ധ്രം ഗന്ധം അറിയുന്നത്. ഏകദേശം 50 മൈക്രോ ആമ്പിയര്‍ വൈദ്യുതി മൂക്കിലെ ഒരു സ്ക്വയര്‍ സെന്റീമീറ്റര്‍ വിസ്തീര്‍ണ്ണമുളള പ്രതലത്തില്‍, പല തന്മാത്രകള് വന്നുമുട്ടുമ്പോള്‍, ഉണ്ടാവുന്നുവത്രെ. മുല്ലപ്പൂവിന്റെയും, റോസാപ്പൂവിന്റെയും, പാലപ്പൂവിന്റെയും, ടാല്‍ക്കം പൗഡറിന്റെയും ഗന്ധം വ്യത്യസ്തമായും വ്യക്തമായും നാം അറിയുന്നത്, ഈ ബയോ വൈദ്യുതി തലച്ചോറ് തിരിച്ചറിയുമ്പോഴാണ്.
ത്വക്കിലൂടെ നാം സ്പര്‍ശനമറിയുന്നതും ഇത്തരത്തിലുളള മറ്റൊരു പ്രതിഭാസത്തിലൂടെയാണ്. നാം ഭക്ഷിക്കുന്ന എല്ലാ വസ്തുക്കളുടേയും രുചിയറിയുവാന്‍ സാധിക്കുന്നത് നാക്കില്‍ നടക്കുന്ന സങ്കീര്‍ണമായ പ്രക്രീയയിലൂടെയാണ്. ഇതിനെക്കുറച്ചൊന്നു ചിന്തിച്ചുനോക്കുക. എത്രവിധത്തിലുളള ഭക്ഷ്യദ്രവ്യങ്ങളെയാണ് നിമിഷം കൊണ്ട് തിരിച്ചറിയുവാന്‍ നാവിന് സാധിക്കുന്നത്. രുചിയും അരുചിയും അറിഞ്ഞ് നമ്മെ പ്രതിക്കരിപ്പിക്കുന്ന നാക്കിന്റെ പ്രവര്‍ത്തനം അത്ഭുതകരമാണ്. ഭക്ഷിച്ചു കൊണ്ടിരിക്കുമ്പോഴും അതേനാവുകൊണ്ട്, നാം സംസാരിക്കാറുമുണ്ട്. ഭക്ഷണത്തെ ചവച്ചരക്കുന്നതിന് പല്ലുകള്‍ക്കിടയ്ക്ക് എത്തിക്കുകയും സ്വബോധത്തോടെ, സ്വയം പല്ലുകള്‍ക്ക് ഇടയ്ക്ക് പോകാതെ സൂക്ഷിക്കുകയും ചെയ്യുന്ന നാക്കിനെ നിയന്ത്രിക്കുന്നതാര്? നാക്കിന്റെ ഉടമസ്ഥനല്ല എന്നു തീര്‍ച്ച! നാം കഴിക്കുന്ന ഭക്ഷണം ശ്വാസകോശത്തിലേക്കു പോകാതെ നിയന്ത്രിക്കുന്ന ഒരു കവാടമുണ്ട്. അത് സ്വയം യഥേഷ്ടം അടയ്ക്കുകയും തുറക്കുകയും ചെയ്യുന്നുണ്ട്. ആവശ്യത്തിന് ഭക്ഷണം അന്നനാളം വഴി കടന്നു പോകുവാനും അതിനിടയ്ക്ക് വായു ശ്വാസനാളത്തിലൂടെ കടത്തിവിടാനുമുളള ഈ ജംഗ്ഷനും സ്വയം പ്രവര്‍ത്തിക്കുന്നു.
ഭക്ഷണം കഴിക്കുന്ന വേളയില്‍ ഉമിനീര് വന്ന്, വായിലെ ഭക്ഷണത്തെ കുഴമ്പുരൂപത്തിലാക്കുന്നു. നിമിഷങ്ങള്‍ക്കുളളില്‍ ഇത്രയും ഉമിനീര് എങ്ങനെ എവിടെ നിന്നുണ്ടാകുന്നു. ഭക്ഷ്യവസ്തുക്കളുടെ സ്വഭാവവും ഘടനയുമനുസരിച്ച് വളരെ വ്യക്തമായ കര്‍മ്മശേഷിയുളള വിവിധ എന്‍സൈമുകള്‍ ശരീരം ഇത്രപെട്ടെന്ന് ഏതു രൂപത്തിലുണ്ടാക്കി ആമാശയത്തിലെത്തിക്കുന്നു ? ആഹാരത്തിലെ പ്രോട്ടീനിനെ ദഹിപ്പിക്കുമ്പോഴും ആമാശയ ഭിത്തിയിലെ പ്രോട്ടീനിനെ ദഹിപ്പിക്കാതെ സൂക്ഷിക്കുന്ന ഘടന ഈ എന്‍സൈമിനു നല്‍കിയതാര് ? ഓരോ എന്‍സൈമിന്റേയും തന്മാത്രാഭാരം പതിനായിരകണക്കിന് യൂണീറ്റുകളാണ്. അതിസങ്കീര്‍ണങ്ങളായ ഇവയെല്ലാം ശരീരത്തിലെ ചൈതന്യം സ്വയം നിര്‍മ്മിച്ചതാണ്. ശരീരത്തില്‍ വര്‍ത്തിക്കുന്ന ഈ ചൈതന്യത്തിന്റെ ശക്തിയും നിര്‍ദ്ദേശവും സ്വീകരിച്ചുകൊണ്ടാണ് പല സംയുക്തങ്ങളും പ്രകൃതി അഥവാ ശരീരം നിര്‍മ്മിക്കുന്നത്.
മസ്തിഷ്കത്തിനുള്ളിലെ ഓരോ പ്രവര്‍ത്തനവും, അതിനകത്ത് സൂക്ഷിച്ചുവെച്ചിരിക്കുന്ന കോടിക്കണക്കിന് ഓര്‍മ്മകളുടെ തന്തുക്കളും അവ ആവശ്യത്തിനനുസരിച്ച് പുറത്ത് വന്ന് പ്രതിഫലിക്കുന്നതും ഒന്നു വിശകലനം ചെയ്യുക. എന്തെല്ലാം ഭാഷകള്‍, ശബ്ദങ്ങള്‍, ഗീതങ്ങള്‍, വികാരങ്ങളിവയടങ്ങിയ പദങ്ങള്‍ നമ്മള് കേട്ടതും പ്രയോഗിക്കുന്നതും നമ്മുടെ തലച്ചോറിലുണ്ട്. എന്തെല്ലാം കാഴ്ച്ചകള്‍, രൂപങ്ങള്‍, ദൃശ്യങ്ങള്‍, വസ്തുക്കള്‍, വ്യക്തികള്‍, ഭാവങ്ങള്‍, ദ്രവ്യങ്ങള്‍ നാം കണ്ടത് നമ്മുടെ ആവശ്യത്തിന് ഓര്‍മ്മയില്‍ വരത്തക്കവിധത്തില്‍ തലച്ചോറിലുണ്ട്.എന്തെല്ലാം ഗന്ധങ്ങള്‍ മൂക്കിലൂടെയറിഞ്ഞത് ഏതെല്ലാം രസങ്ങള്‍/ സ്വാദുകള്‍ നാവിലൂടെ അറിഞ്ഞതും നാം തലച്ചോറില്‍ വെച്ചിട്ടുണ്ട്. ഈ തലച്ചോറിലെ ശതക്കോടിക്കണക്കിന് ന്യൂറോണുകളില്‍ ഈ സ്മരണകളെല്ലാം എങ്ങിനെ നിലനില്ക്കുന്നു? ബാഹ്യമായി, പഞ്ചജ്ഞാനേന്ദ്രിയങ്ങളിലൂടെ ലഭിച്ചതെല്ലാം തലച്ചോറ് സൂക്ഷിച്ച് വെച്ച് ആവശ്യത്തിനെല്ലാം എടുക്കുന്നതുപോലെ, എങ്ങനെയാണ് സൂക്ഷിച്ചു വെച്ച പദങ്ങള്‍ കോര്‍ത്തിണക്കി തലച്ചോറിലെ നിര്‍ദ്ദേശമനുസരിച്ച്, നമ്മുടെ സൗണ്ട് ബോക്സ് പ്രവര്‍ത്തിച്ച്, സൗണ്ട് ബോക്സിലൂടെ പ്രത്യേക അളവില്‍ വായു കടത്തിവിട്ട്, അനവധി മസിലുകളുടെ സമഞ്ജസമായ പ്രവര്‍ത്തനത്തിലൂടെ ശബ്ദം അക്ഷരങ്ങളായി, പദങ്ങളായി, വരികളായി, വികാരത്തോടെ പുറത്തു വരുന്നത്. ആ പുറത്തു വരവിനനുയോജ്യമായി നാവും ചുണ്ടും ചലിപ്പിക്കുന്നതും മുഖഭാവം അനുയോജ്യമാകുന്നതും ചിന്തിച്ചാല്‍…….! ഒരു വരി മനുഷ്യന് സംസാരിക്കണമെങ്കില്‍ തലച്ചോറിലെവിടെയെല്ലാം ശക്തമായ വൈദ്യുതി – രാസകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കണമെന്നു ചിന്തിക്കുക.
ഇതേ തലച്ചോറല്ലെ നമ്മുടെ ഹൃദയത്തെ ക്രമമായി പ്രവര്‍ത്തിപ്പിക്കുന്നത് ? പിന്നെ കരള്‍, കുടലുകള്‍, ധമനികള്‍, ഓരോ സെല്ലും, കോശവും, ഇന്ദ്രിയവും പ്രവര്‍ത്തിക്കുന്നതിന്റെ നിര്‍ദ്ദേശം ആരാണ് നല്‍കുന്നത് ? രാത്രി ഉറങ്ങുന്നതിനു മുമ്പ് നാം കഴിക്കുന്ന ഭക്ഷണം 22 അടി നീളമുളള കുടലില്‍ കുടുങ്ങി തടസ്സമുണ്ടാക്കാതെ മറ്റേയറ്റത്ത് എത്തുന്ന പ്രക്രിയ, ജനനം മുതല്‍ ആരംഭിച്ചതാണ്. അത് നിര്‍ബാധം തുടരുന്നു. കട്ടിയുളള പൈപ്പുകള്‍ പോലും ബ്ലോക്കാകുമ്പോള്‍, ഈ ചുറ്റികറങ്ങികിടക്കുന്ന കുടലില്‍ എത്ര ചപ്പാത്തി കഴിച്ചാലും അതുവെളളവുമായി ചേര്‍ന്ന് സിമന്റ് പരുവത്തിലായാലും കുടല് തടസ്സമില്ലാതെ പ്രവര്‍ത്തിക്കുന്നു.’കുടലിന്റെ ഉടമസ്ഥന്’ ഭക്ഷണമായി കഴിച്ചതില്‍ വിഷാംശമോ ഇഷ്ടമില്ലാത്തതോ ഉണ്ടെങ്കില്‍ അവയെല്ലാം വായിലൂടെ ഛര്‍ദ്ദിച്ചുകളയണമെന്നും ആമാശയത്തിനറിയാം അല്ലെങ്കില്‍ മലത്തോടൊപ്പം ദ്രാവകരൂപത്തില്‍ വിസര്‍ജ്ജിക്കണമെന്നും കുടലിനറിയാം.
മിനിറ്റില്‍ ഏകദേശം 60,000 കിലോമീറ്റര്‍ ദൂരം നമ്മുടെ ശരീരത്തിലെ ധമനികളില്‍ കൂടി രക്തം സഞ്ചരിക്കുന്നുവെന്നുകൂടിയറിയുമ്പോള്‍ ഈ ശരീരത്തെ ജാഗ്രത് അവസ്ഥയിലും സുഷുപ്താവസ്ഥയിലും സ്വപ്നാവസ്ഥയിലും ചലിപ്പിക്കുന്ന/ പ്രവര്‍ത്തിപ്പിക്കുന്ന നിയമങ്ങള്‍ പുറത്ത് നിന്ന് വന്നതല്ല, എല്ലാവരുടെ ശരീരത്തിനകത്തുനിന്നു തന്നെ പ്രവര്‍ത്തിപ്പിക്കുന്നതാണെന്നു ബോധ്യം വരും. ആ പ്രവര്‍ത്തനം നടത്തുന്ന ശക്തി (സത്ത്)ഇല്ലാതായാല്‍ ശരീരത്തിലെ ഓരോ സെല്ലിന്റെ പ്രവര്‍ത്തനവും ഇല്ലാതാകുന്നു. ആ സത്ത് പോയാല്‍ നാം പറയാറുണ്ട് ‘സത്തു പോയി’ (ചത്തു പോയിയെന്ന്) ആ സത്തുളളിടത്തോളം ഞാന്‍ അഹം ബ്രഹ്മാസ്മിയാണ്. അതുപോയാല്‍ ഇതു ജഡം. ജീവനുളളതിലുണ്ടായിരുന്ന ജീവന് പ്രപഞ്ചചൈതന്യത്തിന്റെ ഭാഗമായതിനാല്‍ ആത്മചൈതന്യം ബ്രഹ്മത്തിന്റെ ഭാഗം തന്നെ. എന്നിലുളളതെല്ലാം നിന്നിലുമുളളതിനാല്‍ നീയും തത് ത്വം അസി നീയുമതാകുന്നു. അതായത് ഞാനും നീയും അഥവാ നമ്മളെല്ലാം ഒരേ ചൈതന്യാംശമാകുന്നു.
(ഡോ.എന്‍. ഗോപാലകൃഷ്ണന്റെ ബ്രഹ്മചൈതന്യം; ഒരു സമഗ്ര ശാസ്ത്രവിശകലനം എന്ന ഗ്രന്ഥത്തില്‍ നിന്ന്. )
പ്രതികരിക്കാൻ ഇവിടെ എഴുതുക: