തൃശൂര്‍: മഴക്കാലത്ത് വര്‍ദ്ധിച്ച പകര്‍ച്ച പനി നേരിടുന്നത്തിനു സ്വകാര്യ ആശുപത്രികളില്‍ സൗജന്യ ഒ പി സൗകര്യം ആരംഭിക്കാന്‍ ഇന്നലെ ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന സ്വകാര്യ ആശുപത്രികളുടെയും ആരോഗ്യവകുപ്പിന്റെയും സംയുക്ത യോഗത്തില്‍ തീരുമാനിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇന്ന് മുതല്‍ ക്ലിനിക്കുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് ജില്ലാ കളക്ടര്‍ ഡോ. എ കൗശിഗന് അറിയിച്ചു.
ജൂബിലി മെഡിക്കല്‍ കോളേജ്, മദര്‍ ആശുപത്രി എന്നിവിടങ്ങളില്‍ വൈകിട്ട് 4 മുതല്‍ 6 വരെയും ദയ, അശ്വിനി, ബിഷപ്പ് ആലപ്പാട്ട് മെമ്മോറിയല്‍, മെട്രോപൊളിറ്റന്‍, റോയല്‍, സേക്രഡ് ഹാര്‍ട് ആശുപത്രി ഇരിങ്ങാലക്കുട എന്നിവിടങ്ങളില്‍ വൈകിട്ട് 5 മുതല്‍ 7 വരെയും, യൂണിറ്റി ആശുപത്രിയില്‍ വൈകിട്ട് 4.30 മുതല്‍ 6 വരെയും, അമല മെഡിക്കല്‍ കോളേജില്‍ കാഷ്യാലിറ്റിക്കു സമീപം രാവിലെ 8 മുതല്‍ 12 വരെയും, അമല മെഡിക്കല്‍ കോളേജിന്റെ പാട്ടുരായ്ക്കാലുള്ള നഗര ആരോഗ്യ കേന്ദ്രത്തില്‍ രാവിലെ 9 മുതല്‍ ഉച്ചക്ക് 1 വരെയും സൗജന്യമായി പനിബാധിതരെ പരിശോധിക്കും.
പനി ബാധിച്ച് രക്തത്തില്‍ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞാല്‍ മാത്രമേ പ്ലേറ്റ്ലെറ്റ് ട്രാന്‍സ്ഫ്യൂസ് ചെയ്യേണ്ടതുള്ളു എന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: