അവരെന്നെത്തള്ളിവിട്ടൂ
കൊടുംകാടിന്റെയുള്ളിലായ്
കരുതീ, ഞാന്‍ ചീയുമളിയും
വളമായ്ത്തീരുമെന്നവര്‍.
ഞാനോ മാറീ നല്ല വേട്ട-
ക്കാരനായി; വരിച്ചു ഞാന്‍
സര്‍പ്പബുദ്ധിയുമക്കണ്ടാ-
മൃഗത്തിന്റെ കരുത്തുമേ
ഒഴുക്കിയെന്നെ, ക്കടലി-
ലവര്; ഞാന്‍ നിപതിച്ചിടും
അഗാധതയി, ലവിടെ-
ക്കിടന്നേ പോകും എന്നവര്‍
കരുതീ, ഞാന്‍ മാറീയാഴ-
ക്കടല്‍ മുങ്ങല്‍ വിദഗ്ധനായ്
പൊങ്ങിവന്നൂ തിളങ്ങുന്ന
മുത്തു ധാരാളമേന്തി ഞാന്‍
അവരെന്നെക്കെട്ടിയാഴ്ത്തീ
മാലിന്യക്കുണ്ടില്‍; അങ്ങനെ
ചളിക്കുഴമ്പനായ്ത്തീരും
ഞാനെന്നുകരുതീടിനാര്‍
ഞാനാവട്ടേ ഖനകനായ്
വിലക്കൂടുതലുള്ളതാം
ലോഹത്തിന് വന്‍ ശേഖരവു-
മേന്തിയെത്തി പുറത്തു ഞാന്‍
പെണ്ണുങ്ങള്‍ക്കണിയാനുള്ള
പൊന്നും വജ്രവുമല്ലവ
അണുബോമ്പിന്നുപറ്റുന്ന
യുറേനിയമതാണവ
നുവെന്‍ ചീ ടിയെന്‍ എന്ന വിയറ്റ്നാം (വിമത) കവിയുടെ വരികളുടെ പരിഭാഷയാണിത്. കേരളം ഭരിക്കുന്ന രണ്ടു ജനുസ്സുകളിലുമുള്ള കമ്യൂണിസ്റ്റുകള്‍ ശ്രദ്ധിക്കാനാണ് സ്വല്പ്പം ബുദ്ധിമുട്ടി ഇതിങ്ങനെ മൊഴിമാറ്റം നടത്തി അവതരിപ്പിക്കുന്നത്.
ഭരിക്കുന്നവര്‍ക്ക് ഭരിക്കാനല്ല അധികാരമുപയോഗിച്ച് ഹിന്ദുത്വശക്തികളെ അടിച്ചമര്‍ത്താനാണല്ലോ കമ്പം. ഈ കൊച്ചുസംസ്ഥാനത്തില്‍ നൂറ് നൂറ്റമ്പത്പേര്‍ പനി പിടിച്ചു മരിച്ചു. ഒന്നൊന്നര ലക്ഷം ആളുകള്‍ ആസ്പത്രിയിലാണ് എന്നാണ് സര്‍ക്കാരിന്റെ കണക്ക്. കണക്കില്‍ പെടാതെയും കാണുമല്ലോ കുറേപ്പേര്. എന്നിട്ടും ഒന്നും ചെയ്യാതെ മുഖ്യമന്ത്രി രാജസ്ഥാനിലെ പട്ടിണിമരണത്തെപ്പറ്റി വചനമടിക്കുന്നു. മന്ത്രിസഭയിലെ തന്റെ ഒരു സഹപ്രവര്ത്തകന്, കുമ്മനം രാജശേഖരന് ടിക്കറ്റെടുത്തിട്ടാണോ യാത്ര ചെയ്യുന്നത് എന്ന് പരിശോധിക്കാന്‍ നടക്കുന്നു, മറ്റൊരു ‘സഹ’ കുമ്മനം വരുന്നുണ്ട് എന്നു കേള്‍ക്കുമ്പോള്‍ വേദി വിട്ട് ഓടിപ്പോകുന്നു; ശങ്കരാചാര്യര്‍ക്കുവേണ്ടി ഒരുക്കുന്ന കസാല ഒരാള്‍ എടുത്ത് മറിച്ചിടുന്നു; ‘യോഗ’യെക്കുറിച്ച് കേള്‍ക്കുമ്പോള്‍ പല്ലിറുക്കുന്നു. ഒരാള്‍ സാക്ഷാല്‍ ആദിശങ്കരാചാര്യരുടെ പീഠമെടുത്ത് ശങ്കരന് നമ്പൂതിരിപ്പാടിന്റെ കസാലയുടെ പിന്നില്‍ കൊണ്ടിടുന്നു…. ഇതു ചെയ്ത വിപ്ലവകാരി തന്നെ ശങ്കരാചാര്യപരമ്പരയിലെ ഒരു സന്യാസി ആലപ്പുഴ എത്തിയപ്പോള്‍ താലപ്പൊലിയും ഫലമൂലാദികളുമേന്തി ശിരസ്സ് കുനിച്ച് വണങ്ങി പ്രണാമങ്ങളര്‍പ്പിച്ചു.
പിതാക്കളാചാര്യരുമഗ്രജന്മാ-
രിവര്‍ക്കു താന്‍ സംഗമനം വിധിച്ചൂ
ആചാര്യനാണഗ്രജനും ഭവാന് മേ
ഗംഗാധരസ്ത്വാമഭിവാദയേഹം
എന്ന് ശ്ലോകവും ചൊല്ലമായിരുന്നു.
‘തത്തു തത്രൈവ രമതേ’ എന്ന് പണ്ട് ഒരു ചങ്ങായി പറഞ്ഞില്ലേ, മനസ്സിനെപ്പറ്റി. മനസ്സിനെ ഒരു സ്ഥലത്തേയ്ക്കയച്ചതാണ്, കക്ഷി അവിടെയങ്ങ് കൂടിക്കളഞ്ഞു. അതുപോലെ ശ്രീശങ്കരനില്‍ അങ്ങോട്ടു ലയിച്ചുകളഞ്ഞു.
പ്രതിപക്ഷവും അവസരത്തിനൊത്തുയരുന്നുണ്ട്. ഉത്തരേന്ത്യയിലേക്കാണ് അവരുടെയും കണ്ണ്. ഇക്കഴിഞ്ഞ ദിവസം ഒരു തീവണ്ടിയില്‍ വെച്ച് വാക്കേറ്റവും കത്തിക്കുത്തും നടന്ന്, ഒരാള്‍ മരിച്ച സംഭവത്തില്‍ ചെന്നിത്തല ഗാന്ധിവര്‍ഗീയഫാസിസ്റ്റ് മുഖം കണ്ടെത്തി. അതുമല്ല സംഘപരിവാര്‍ ശക്തികളാണ് സംഭവത്തിന്റെ പിന്നിലെന്ന് പ്രസ്താവിച്ചും വെച്ചു. വണ്ടിയിലെ സീറ്റ് പിടിത്തം സംബന്ധിച്ചുണ്ടായ വാക്കുതര്‍ക്കമാണ് കയ്യേറ്റത്തിലും കത്തിക്കുത്തിലും കലാശിച്ചതെന്ന പോലീസ് അന്വേഷണറിപ്പോര്‍ട്ടൊന്നും ഭാവി മുഖ്യമന്ത്രിക്ക് രുചിച്ചിട്ടില്ല. ബീഫ് പ്രശ്നത്തിലാണ് കത്തിക്കുത്തുണ്ടായതെന്നാണ് ചെന്നിത്തലയുടെ കണ്ടെത്തല്‍.
പനിയെക്കുറിച്ചാണല്ലോ, പറഞ്ഞുവന്നത്. വിദ്യാലയങ്ങളും ആസ്പത്രികളും പനിവരാതെ നോക്കാന്‍ കരുതല്‍ നടപടികളെടുക്കണമെന്ന് കത്തെഴുതിവെച്ച് മുഖ്യമന്ത്രി തന്റെ ചുമതല നിര്‍വഹിച്ചു. പകര്‍ച്ച വ്യാധികള്‍ ഇല്ലാതാക്കുന്നതിന് മരുന്നിനേക്കാള്‍ പ്രധാനം രോഗം പരത്തുന്ന സാഹചര്യം ഒഴിവാക്കുകയാണെന്ന് ബോധവല്‍ക്കരിക്കാനും മുഖ്യമന്ത്രി മറന്നില്ല. സാഹചര്യം ഇല്ലാതാക്കേണ്ട സമയത്ത് കൊച്ചി മെട്രോ പണിതതിന്റെ നോക്കുകൂലി വാങ്ങിക്കാനുള്ള തത്രപ്പാടിലായിരുന്നു അദ്ദേഹം. പ്രതിപക്ഷമാണെങ്കില്‍ മെട്രോയുടെ ഡിഎന്‍എ ടെസ്റ്റ് നടക്കാത്ത സാഹചര്യത്തില്‍ പിതൃത്വം അവകാശപ്പെട്ട് അലറി വിളിക്കുന്ന തിരക്കിലും.
മറ്റൊരു മുന്‍ മന്ത്രി ഭാരതം മുഴുവന്‍ നിറഞ്ഞു നില്ക്കുന്ന ‘വര്‍ഗീയ-ഫാസിസ്റ്റ്’ കൂട്ടുകെട്ടിനെതിരെ സെക്യൂലര്‍ ശക്തികളെ സംഘടിപ്പിക്കാന്‍ ഏകനായി ദല്‍ഹിയില്‍ ലോകസഭയിലേക്ക് എത്തിയിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ ഒരുമാതിരി സെക്യൂലര്‍ ശക്തികളെയൊക്കെ സംഘടിപ്പിച്ചതിന്റെ പരിചയമാണ് അദ്ദേഹത്തിന് കൈമുതലായുള്ളത്.
ഇവരെക്കെല്ലാവര്‍ക്കുമായിട്ടാണ് വിയറ്റ്നാം കവിയുടെ കവിത ഡെഡിക്കേറ്റ് ചെയ്യുന്നത്. ആര്‍എസ്എസ്, ആ സംഘടനയുമായി ബന്ധപ്പെട്ട മറ്റു പ്രസ്ഥാനങ്ങള്‍ എന്നിവയെ വളഞ്ഞിട്ട് ആക്രമിക്കാനാണ് എല്ലാവരുടെയും ഭാവം. ഏറ്റവും ഒടുവില്‍ രാഷ്ട്രപതിസ്ഥാനാര്‍ത്ഥിയുടെ കാര്യത്തിലും കണ്ടത് ഇതു തന്നെ.
മേപ്പടി കവിയുടെ വരികളങ്ങനെ വെറുതെ വായിച്ചു തള്ളിക്കളയൊലാ. കാട്ടിലേക്കു തള്ളിയിട്ടാല്‍ സര്‍പ്പത്തിന്റെ ബുദ്ധിയും കണ്ടാമൃഗത്തിന്റെ കരുത്തും നേടി തിരിച്ചുവരും; കടലിലേക്ക് ഒഴുക്കിവിട്ടാല്‍ രത്നഗര്‍ഭയില്‍ നിന്ന് മുത്തുകള്‍ വാരി മുങ്ങിനിവരും; മാലിന്യക്കുണ്ടില്‍ കെട്ടിത്താഴ്ത്തിയാല്‍ വിലപ്പെട്ട ലോഹങ്ങളുമായാണ് തിരിച്ചുവരിക. വെറും സ്വര്‍ണ്ണവും വജ്രവുമൊന്നുമല്ല. പ്രതിയോഗികളെ തകര്‍ത്തു തരിപ്പണമാക്കാനുള്ള ഊര്‍ജവുമായിട്ടാവും തിരിച്ചെഴുന്നള്ളത്ത്!
മുടിഞ്ഞ ബുദ്ധിയാണല്ലോ ജഗന്നിയന്താവേ!
നുവെന്‍ ചീ ടിയെന്റെ വരികളുടെ സന്ദേശം എല്ലാവര്‍ക്കുമുള്ളതാണ്. ഹിരണ്യകശിപുവിന്റെയും പ്രഹ്ലാദന്റെയും കഥ നമുക്കറിയാം. അതിന് കാവിയുടെ ഛവി ഉള്ളതിനാല്‍ ഏവര്‍ക്കും രുചിച്ചെന്നുവരില്ല. ഇടതും വലതുമുള്ളവരും മറ്റേമുന്നണിയിലുള്ളവരുമായ സംഘവിരുദ്ധര്‍ക്ക് വിമതനെങ്കിലും, വിയ്റ്റ്നാംകാരനായ കവി അഭിമനതനാകാതെ വയ്യ!
എന്തേയ്!
പ്രതികരിക്കാൻ ഇവിടെ എഴുതുക: