ന്യൂദല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി)യുടെ ഉദ്ഘാടനം വിവാദത്തിലാക്കാനും നിറം കെടുത്താനും പ്രതിപക്ഷ ശ്രമം. ഉദ്ഘാടനച്ചടങ്ങ് തൃണമൂല്‍ കോണ്‍ഗ്രസ് ബഹിഷ്കരിക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചു. പ്രധാനമന്ത്രിക്ക് പകരം രാഷ്ട്രപതിയായിരുന്നു ഉദ്ഘാടനം നടത്തേണ്ടിയിരുന്നതെന്ന തടസ്സവാദവുമായി കോണ്‍ഗ്രസും രംഗത്തെത്തി. പരിപാടി ബഹിഷ്കരിക്കുമോയെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടില്ല.
രാഷ്ട്രപതിയുടെ സാന്നിധ്യത്തില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജ്ജേവാല പറഞ്ഞു. വ്യാപാരികളില്‍ ചിലര്‍ പ്രതിഷേധം ഉയര്‍ത്തുന്നതിനാല്‍ ജിഎസ്ടി നടപ്പാക്കുന്നത് നീട്ടിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിടുക്കപ്പെട്ട് ജിഎസ്ടി നടപ്പാക്കുന്നുവെന്നാരോപിച്ചാണ് തൃണമൂല്‍ പരിപാടി ബഹിഷ്കരിക്കുന്നതെന്ന് മമത ഫേസ്ബുക്കില്‍ വിശദീകരിച്ചു. കേന്ദ്രവിരുദ്ധ രാഷ്ട്രീയമാണ് മമതയുടെ മുഖമുദ്ര. ഉദ്ഘാടനത്തില്‍ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്ന സിപിഎം, ജിഎസ്ടി നടപ്പാക്കുന്നതില്‍ ധൃതിയെന്തിനെന്ന് ഇന്നലെ ചോദിച്ചു.
മുന്‍ പ്രധാനമന്ത്രിമാരായ ഡോ.മന്മോഹന് സിങ്ങ്, എച്ച്.ഡി. ദേവഗൗഡ എന്നിവരെയും മുഴുവന്‍ എംപിമാരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. മന്മോഹന് സിങ്ങ് പങ്കെടുക്കുമോയെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കോണ്‍ഗ്രസ് അധ്യക്ഷ സോണിയയുമായി ചര്‍ച്ച ചെയ്താകും തീരുമാനം. പ്രതിനിധികളെ മാത്രം അയക്കാനോ വിട്ടുനില്‍ക്കാനോ ചില പ്രതിപക്ഷ പാര്‍ട്ടികള്‍ ആലോചിക്കുന്നതായാണ് വിവരം. സംസ്ഥാനങ്ങളിലെ ധനകാര്യമന്ത്രിമാരടങ്ങുന്ന കൗണ്‍സിലാണ് ജിഎസ്ടിയുമായി ബന്ധപ്പെട്ട നിയമങ്ങളും നിബന്ധനകളും നികുതി നിരക്കുകളുമെല്ലാം തീരുമാനിച്ചത്. ജിഎസ്ടി നടപ്പാക്കുന്നതിലെ ക്രെഡിറ്റ് കേന്ദ്രസര്‍ക്കാരിന് ലഭിക്കുന്നതാണ് വിഷയത്തില്‍ രാഷ്ട്രീയ നിറം കലര്‍ത്താന്‍ പ്രതിപക്ഷത്തെ പ്രേരിപ്പിക്കുന്നത്.
രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നികുതി പരിഷ്കരണമായ ജിഎസ്ടിയുടെ ഉദ്ഘാടനം വെള്ളിയാഴ്ച രാത്രി 11ന് പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളിലാണ് നടക്കുന്നത്. അര്‍ദ്ധരാത്രിയില്‍ സ്വാതന്ത്ര്യം ലഭിച്ചത് അനുസ്മരിച്ചാണ് ഉദ്ഘാടനവും രാത്രിയിലാക്കിയത്. ജൂലൈ ഒന്ന് മുതല്‍ ജിഎസ്ടി നടപ്പാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: