ശബരിമല: മംഗളവാദ്യങ്ങളുടേയും ശരണാരവങ്ങളുടേയും അകമ്പടിയോടെ സന്നിധാനത്ത് ഉത്സവത്തിന് കൊടിയേറി. രാവിലെ 9.15നും 10.15നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യകാര്‍മ്മികത്വത്തിലും മേല്‍ശാന്തി ടി. എം ഉണ്ണികൃഷ്ണന് നമ്പൂതിരിയുടെ സഹ കാര്‍മ്മികത്വത്തിലുമാണ് പുതിയ സ്വര്‍ണ്ണക്കൊടിമരത്തില്‍ കൊടിയേറ്റ് നടന്നത്.
സ്വര്ണ്ണക്കൊടിമരപ്രതിഷ്ഠയുടെ ഭാഗമായി ഇന്നലെ രാവിലെ ഏഴ്മണിയോടെ നാലാം കലശമാടിക്കഴിഞ്ഞ് നേരത്തെ കൊടിമര പ്രതിഷ്ഠയ്ക്ക് ഏറ്റിയ കൊടിയിറക്കി. തുടര്‍ന്ന് മണ്ഡപത്തില്‍ പുതിയ കൊടിക്കൂറ പൂജിച്ച ശേഷം തന്ത്രി ശ്രീകോവിലില്‍ കൊണ്ടുപോയി ദേവചൈതന്യത്തെ കൊടിക്കൂറയിലേക്ക് ആവാഹിച്ച് പാണികൊട്ടി പുറത്തേക്ക് എഴുന്നള്ളിച്ചു. ഇതിനുശേഷം കൊടിമരച്ചുവട്ടിലെ പ്രത്യേക പൂജകള്‍നടത്തി തന്ത്രി കൊടിയേറ്റി.
തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ ജയരാജന് എന്ന ആനയാണ് ഉത്സവദിനങ്ങളില്‍ അയ്യപ്പസ്വാമിയുടെ തിടമ്പേറ്റുന്നത്. ഇന്നു മുതല്‍ പള്ളിവേട്ടദിനം വരെ ഉത്സവബലി ഉണ്ടായിരിക്കും. അഞ്ചാം ഉത്സവ ദിനമായ ജുലൈ 2ന് വിളക്കെഴുന്നള്ളിപ്പ് നടക്കും. ഒന്‍പതാം ഉത്സവ ദിനമായ ജൂലൈ 6 വരെ എന്നും രാവിലെ 9 മണി വരെയും ആറാട്ടുദിവസം രാവിലെ 6 മണിവരെയും നെയ്യഭിഷേകം നടത്താം. ദിവസേന പടിപൂജ ഉണ്ട്.
ജൂലൈ 6ന് രാത്രി 9.30ന് പള്ളിവേട്ടയും ജൂലൈ 7 ന് രാവിലെ 11 മണിയ്ക്ക് പമ്പയില്‍ ആറാട്ടും കഴിഞ്ഞ് സന്ധ്യയ്ക്ക് സന്നിധാനത്തേക്ക് തിരിച്ചെഴുന്നള്ളത്ത് നടത്തി കൊടിയിറക്കി രാത്രി 10 മണിക്ക് ഹരിവരാസനം പാടി നടയടയ്ക്കുന്നതോടെ 10 ദിവസത്തെ ഉത്സവം സമാപിക്കും. ഉത്സവം തീരുംവരെ ഉദയാസ്തമന പൂജ ഉണ്ടായിരിക്കുന്നതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: