കോട്ടയം: കേരള സംസ്ഥാനഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഇതരസംസ്ഥാന തൊഴിലാളിക്ക്. കോട്ടയം നഗരത്തിലെ കെട്ടിടനിര്‍മ്മാണത്തൊഴിലാളി ബംഗാള്‍ കൂച്ച് ബിഹാര്‍ മാത്തബഹംഗ സ്വദേശി ബികാഷ് ദാസാണ് 60 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം നേടിയത്.
ചൊവാഴ്ച നറുക്കെടുത്ത സ്ത്രീശക്തി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനത്തിന് പുറമേ 10,000 രൂപയുടെ പ്രോത്സാഹനസമ്മാനവും ബികാഷിന് ലഭിച്ചു.
എല്ലാ ദിവസവും ഭാഗ്യക്കുറി എടുക്കുന്ന പതിവില്ല. എങ്കിലും എടുക്കുന്ന ടിക്കറ്റിന് സമ്മാനമുണ്ടോയെന്ന് അപ്പോള്‍ തന്നെ നോക്കുന്ന പതിവുണ്ട്. ഇക്കാര്യത്തില്‍ ബികാഷിനെ സഹായിക്കുന്നത് ഒപ്പം ജോലി ചെയ്യുന്ന സഹോദരന് ശിവാഷ് ദാസാണ്. നറുക്കെടുപ്പ് നടന്ന ചൊവാഴ്ച തന്നെ ഇന്റര്‍നെറ്റില്‍ നോക്കി സമ്മാനമടിച്ച കാര്യം ശിവാഷ് പറയുമ്പോള്‍ ബികാഷിന് ആദ്യം വിശ്വാസമായില്ല.
ഭാഗ്യക്കുറി വിവരം ആദ്യം വിളിച്ചറിയിച്ചത് ജോലി ചെയ്യുന്ന കെട്ടിടഉടമ ബാബുജിയേയാണ്. ബുധനാഴ്ച രാവിലെ അലഹബാദ് ബാങ്കില്‍ ടിക്കറ്റ് ഏല്‍പ്പിച്ചു.
കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇരുവരും കേരളത്തില്‍ ജോലി ചെയ്യുന്നു. നിലവില്‍ പ്രതിമാസം കഷ്ടിച്ച് 10,000 രൂപ വീതമാണ് ഇവര്‍ക്ക് ലഭിക്കുന്നത്. ഈ പണത്തില്‍ കൂടുതല്‍ പങ്കും ഗ്രാമത്തിലുള്ള രോഗിയായ അച്ഛനും അമ്മയ്ക്കും അയച്ച് കൊടുക്കുകയാണ് പതിവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: