കോഴിക്കോട്: ചെമ്പനോട വില്ലേജ് ഓഫീസില്‍ ആത്മഹത്യ ചെയ്ത കര്ഷകന് ജോയിയുടെ ഭാര്യ മോളിയും മക്കളും കോഴിക്കോട് ജില്ലാ കളക്ടറെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. ഇന്നലെ ഉച്ചയ്ക്ക് കളക്ടറുടെ ചേംബറിലായിരുന്നു കൂടിക്കാഴ്ച.
ജോയിയുടെ പേരിലുള്ള വായ്പയുടെ വിശദാംശങ്ങളും ഇളയ മകള്‍ അമലുവിന്റെ പഠനവും ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ് കളക്ടര്‍ യു.വി. ജോസിനെ അറിയിച്ചതെന്ന് മോളി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് കളക്ടര്‍ പറഞ്ഞു.
മകളുടെ വിദ്യാഭ്യാസം പൂര്‍ത്തിയാവാന്‍ രണ്ടു വര്‍ഷം കൂടി വേണമെന്നിരിക്കെ ജോലിയില്ലാതെ മുന്നോട്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ അമലുവിന് ജോലി ലഭിച്ചാല്‍ അതിനൊപ്പം പഠനവും മുന്നോട്ടുകൊണ്ടുപോകാമെന്ന് മോളി പറഞ്ഞു. രണ്ടാമത്തെ മകള്‍ അമ്പിളി, മൂന്നാമത്തെ മകള്‍ അമലു, മരുമക്കളായ ജോജോ, ഷിനോയ് എന്നിവരും മോളിക്കൊപ്പമുണ്ടായിരുന്നു.
അമലു ബെംഗളുരുവില്‍ എംഎസ്ഡബ്ല്യൂ കോഴ്സിന് പ്രവേശനം നേടിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ പഠനം മാത്രമായി മുന്നോട്ടുപോവാനാവില്ല. ജോലിയാണ് ഇപ്പോള്‍ കുടുംബത്തിന്റെ ആവശ്യമെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: