ലണ്ടന്‍: വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യന്‍ വനിതകള്‍ ഇന്ന് രണ്ടാം മത്സരത്തിന്. എതിരാളികള്‍ വിന്‍ഡീസ്. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തെറിഞ്ഞതിന്റെ ആത്മവിശ്വാസമാണ് ഇന്ത്യന്‍ വനിതകളുടെ കൈമുതല്‍.
നിലവിലെ റണ്ണേഴ്സപ്പായ വിന്‍ഡീസ് വനിതകള്‍ ആദ്യ ജയമാണ് ലക്ഷ്യമിടുന്നത്. ആദ്യ മത്സരത്തില്‍ അവര്‍ ഓസീസ് വനിതകളോട് എട്ട് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു.
നായിക മിതാലി രാജ് ഉള്‍പ്പെടെയുള്ളവരുടെ മികച്ച ഫോമിലാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍. തുടര്‍ച്ചയായ ഏഴ് ഇന്നിങ്സുകളില്‍ അര്‍ദ്ധസെഞ്ചുറി നേടി റെക്കോര്‍ഡിട്ട മിതാലി മുന്നില്‍ നിന്ന് നയിക്കുമ്പോള്‍ ഇന്ത്യ മറ്റൊരു വിജയവും ലക്ഷ്യമിടുകയാണ്. ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തില്‍ 73 പന്തില്‍ 71 റണ്‍സ് നേടിയാണ് മിതാലി ചരിത്രത്തിന്റെ ഭാഗമായത്.
തുടര്‍ച്ചയായി ആറ് ഇന്നിങ്സുകളില്‍ അര്‍ദ്ധ സെഞ്ചുറികള്‍ നേടിയിട്ടുള്ള മുന്‍ ഇംഗ്ലണ്ട് നായിക ഷാര്‍ലറ്റ് എഡ്വേര്‍ഡ്സ്, ഓസ്ട്രേലിയന്‍ താരങ്ങളായ ലിന്‍ഡ്സേ റീലര്‍, എല്‍സി പെറി എന്നിവരുടെ റെക്കോര്‍ഡാണ് മിതാലി മറികടന്നത്. അവസാനം കളിച്ച ഏഴ് ഇന്നിംഗ്സുകളില്‍ 70*, 64, 73*, 51*, 54, 62*, 71 എന്നിങ്ങനെയാണ് മിതാലിയുടെ സ്കോര്‍. വനിതാ ക്രിക്കറ്റില്‍ ഏറ്റവുമധികം അര്ദ്ധസെഞ്ചുറികളെന്ന റെക്കോര്‍ഡും മിതാലിയുടെ പേരിലാണ്. 178 ഏകദിനങ്ങളില്‍ 47 അര്‍ദ്ധസെഞ്ചുറിയാണ് ഇന്ത്യന്‍ നായികയുടെ പേരിലുള്ളത്. തുടര്‍ച്ചയായി ഒന്‍പത് മത്സരങ്ങളില്‍ അര്‍ദ്ധസെഞ്ചുറി നേടിയ മുന്‍ പാക് താരം മിയാന്‍ ദാദ് മാത്രമാണ് മിതാലിക്ക് മുന്നിലുള്ളത്.
മിതാലിക്കൊപ്പം ഓപ്പണര്‍മാരായ പൂനം റൗത്ത്, സ്മൃതി മന്ഥാന, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവരും മികച്ച ഫോമിലാണ്. പുനവും സ്മൃതിയും ഇംഗ്ലണ്ടിനെതിരെ അര്‍ദ്ധസെഞ്ചുറി നേടിയിരുന്നു. ഇവരുടെ ബാറ്റിങും ദീപ്തി ശര്‍മ്മ, ശിഖ പാണ്ഡെ എന്നിവരുടെ മികച്ച ബൗളിങും മികച്ച ഫീല്‍ഡിങുമാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ജയം നേടിക്കൊടുത്തത്.
അതേസമയം സമയം വിന്‍ഡീസ് വനിതകള്‍ക്ക് ഇന്ന് ജയം അനിവാര്യമാണ്. ഓപ്പണര്‍ ഹെയ്ലി മാത്യൂസ്, ചെഡീന്‍ നാഷനും നായിക സ്റ്റെഫാനി ടെയ്ലര്‍ക്കും ദിയേന്ദ്ര ദോട്ടിനും മാത്രമാണ് ഓസ്ട്രേലിയക്കെതിരെ ഭേദപ്പെട്ട പ്രകടനം നടത്താന്‍ കഴിഞ്ഞത്. മറ്റുള്ളവരെല്ലാം ബാറ്റിങ്ങില്‍ ദയനീയമായി പരാജയപ്പെടുകയായിരുന്നു. ഇതാണ് ആദ്യ മത്സരത്തില്‍ വിന്‍ഡീസിന് തിരിച്ചടിയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: