പോര്‍ട്ട് ഒാഫ് സ്പെയിന്: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ യുവതാരം റിഷഭ് പന്ത് കളിച്ചേക്കുമെന്ന് സൂചന. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണ് ഈ സൂചന നല്‍കിയത്. ഫോമിലില്ലാത്ത യുവരാജിനോ കേദാര്‍ ജാദവിനോ പകരമായിട്ടായിരിക്കും റിഷഭ് ഇന്ത്യന്‍ ജേഴ്സിയണിയുക. മൂന്നാം ഏകദിനത്തിന് മുന്നോടിയായി ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യത്തെ കുറിച്ച് സൂചന നല്‍കിയത്.
ടീമിലുള്‍പ്പെട്ടിട്ടുള്ള എല്ലാവരെയും കളിപ്പിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അതിനുള്ള സാധ്യതകള്‍ ആരായുകയാണെന്നും കോഹ്ലി വ്യക്തമാക്കി.
ഓപ്പണര്‍മാരായ ശിഖര്‍ ധവാനും അജിന്‍ക്യ രഹാനയും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. രോഹിത്തിന് പകരം ഇന്ത്യന്‍ ടീമിന്റെ ഓപ്പണറായ രഹാന ആദ്യ മത്സരത്തില്‍ അര്‍ദ്ധസെഞ്ചുറിയും രണ്ടാം മത്സരത്തില്‍ സെഞ്ചുറിയും നേടിയിരുന്നു.
അതെസമയം യുവരാജ് ചാമ്പ്യന്‍സ് ലീഗിന് പിന്നാലെ വിന്‍ഡീസ് പര്യടനത്തിലും നിറം മങ്ങിയ പ്രകടനമാണ് പുറത്തെടുക്കുന്നത്. വിന്‍ഡീസിനെതിരെ രണ്ട് മത്സരത്തിലും യുവരാജ് പരാജയപ്പെട്ടു. 14, 4 എന്നിങ്ങനെയാണ് യുവിയുടെ സംഭാവന.
എന്നാല്‍ പന്ത് ടീമിലെത്തിയാലും അദ്ദേഹത്തിന്റെ ഇഷ്ടപ്പെട്ട സ്ഥാനമായ ഓപ്പണിംഗ് സ്ഥാനം അദ്ദേഹത്തിന് ലഭിക്കില്ല. ഈ പരമ്പരയിലെ അഞ്ച് മത്സരത്തിലും രഹാനയായിരിക്കും ഓപ്പണറെന്ന് കോഹ്ലി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ ശിഖര്‍ ധവാനെയും മാറ്റിനിര്‍ത്തുക അസാധ്യമാണ്. ഇതോടെ ഫോമല്ലാത്ത മധ്യനിരയിലായിരിക്കും റിഷഭിന്റെ സ്ഥാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: