തിരുവനന്തപുരം: വിവാദങ്ങളും പരാമര്‍ശങ്ങളുമൊന്നും ലോക്നാഥ ബെഹ്റയെ ബാധിച്ചില്ല. മുഖ്യമന്ത്രിയുടെ താത്പര്യം ബെഹ്റയെ വീണ്ടും സംസ്ഥാന പോലീസ് മേധാവിയുടെ കസേരയിലെത്തിച്ചു. തന്റെ തീരുമാനത്തെ കോടതിവിധിയിലൂടെ മറികടന്ന് ടി.പി. സെന്‍കുമാര്‍ ബെഹ്റയെ 55 ദിവസം പോലീസ് മേധാവി കസേരയില്‍ നിന്നു മാറ്റിനിര്‍ത്തി.
പക്ഷേ വീണ്ടും ബെഹ്റയെത്തന്നെ ആ കസേരയിലേക്ക് ക്ഷണിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ചീഫ് സെക്രട്ടറി നളിനി നെറ്റോ അധ്യക്ഷയായ സമിതിയുടെ ശുപാര്‍ശ മന്ത്രിസഭായോഗം അംഗീകരിച്ചു. സീനിയോറിറ്റിയില്‍ മുമ്പിലായിരുന്ന ജേക്കബ് തോമസിനെയും ഋഷിരാജ് സിംഗിനെയും തഴഞ്ഞാണ് ബെഹ്റയുടെ നിയമനം. 1985 ബാച്ച് ഉദ്യോഗസ്ഥനായ ബെഹ്റയ്ക്ക് 2021 വരെ സര്‍വ്വീസുണ്ട്.
ബെഹ്റ മേധാവിയായിരുന്നപ്പോള്‍ രൂക്ഷവിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. പോലീസ് സ്റ്റേഷനുകളിലെ പെയിന്റടി വിവാദം ബെഹ്റയെ കരിനിഴലിലാക്കിയിരുന്നു. എന്നാല്‍ ഇതില്‍ ബെഹ്റയ്ക്കു ക്ലീന്‍ചിറ്റ് നല്‍കിയതോടെ തിരിച്ചുവരവ് സുഗമമായി. സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും വിശ്വസ്തനായിരുന്ന ജേക്കബ് തോമസ് ഇപ്പോള്‍ സര്‍ക്കാരിന് അനഭിമതനാണ്. സര്‍ക്കാരിന് നന്ദിപറഞ്ഞ ബെഹ്റ വിവാദങ്ങള്‍ തന്നെ അലട്ടുന്നില്ലെന്നു പറഞ്ഞു.
സര്‍വ്വീസില്‍ നിന്നു വിരമിക്കുന്ന സെന്‍കുമാറിന് നാളെ ഔദ്യോഗിക വിടവാങ്ങല്‍ പരേഡ് നല്‍കും. രാവിലെ 7.30 ന് പേരൂര്‍ക്കട എസ്എപി ഗ്രൗണ്ടില്‍ അദ്ദേഹം സേനാംഗങ്ങളെ അഭിസംബോധന ചെയ്യും. നാളെത്തന്നെ ബെഹ്റ ചുമതലയേല്‍ക്കും. വിജിലന്‍സ് ഡയറക്ടര്‍ പദവിയും അദ്ദേഹം വഹിക്കും.
ഇതിനിടെ മന്ത്രിസഭായോഗത്തിനുശേഷം ജേക്കബ് തോമസ് മുഖ്യമന്ത്രിയെ കണ്ടു. പരീക്ഷയില്‍ കുറച്ചു മാര്‍ക്ക് അധികം വാങ്ങി റാങ്കു ലിസ്റ്റില്‍ മുന്നില്‍ വരുന്നതാണ് സീനിയോറിറ്റിയുടെ അടിസ്ഥാനമെന്നും മുഖ്യമന്ത്രിയെ കണ്ടതില്‍ അസ്വാഭാവികത ഇല്ലെന്നുമായിരുന്നു ജേക്കബ് തോമസിന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: