ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരുന്ന ജിഎസ്ടി അഥവാ ചരക്കുസേവന നികുതി നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണത്തിന് കീഴിലെ രണ്ടാം സാമ്പത്തിക വിപ്ലവമാണ്. കള്ളപ്പണത്തിനും കണക്കില്‍പ്പെടാത്ത പണത്തിനുമെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച ഡിമോണിറ്റൈസേഷന് അഥവാ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ റദ്ദാക്കലായിരുന്നു ആദ്യത്തേത്.
മോദി പ്രധാനമന്ത്രിയായി അധികാരമേറ്റു കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ധനകാര്യമന്ത്രിയുമായ പി. ചിദംബരം ദുരുപദിഷ്ടമായ ഒരു പ്രസ്താവന നടത്തുകയുണ്ടായി. ഒരു പോസ്റ്റല്‍ സ്റ്റാമ്പിന് പുറകില്‍ ഉള്‍ക്കൊള്ളിക്കാവുന്ന സാമ്പത്തിക ജ്ഞാനമേ നരേന്ദ്രമോദിക്കുള്ളൂ എന്നായിരുന്നു അത്.
ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയില്‍ ലോകമെമ്പാടും പ്രശംസിക്കപ്പെട്ട വികസന മാതൃക കരുപ്പിടിപ്പിച്ചെടുത്ത ഭരണാധികാരിയാണ് മോദി. സാമ്പത്തികജ്ഞാനം അഴിമതിയുടെ തത്വശാസ്ത്രമാക്കി മാറ്റിയ ചിദംബരത്തെപ്പോലുള്ളവര്ക്ക് ‘മോഡിണോമിക്സ്’ എന്തെന്ന് കണ്ണുതുറന്നു കാണാനുള്ള അവസരംകൂടിയാണ് ജിഎസ്ടി ഒരുക്കുന്നത്.
അവിശ്വാസത്തോടെയും ശത്രുതയോടെയും പെരുമാറുന്ന പ്രതിപക്ഷം നിലവിലുള്ളപ്പോഴാണ് ജിഎസ്ടി എന്ന അദ്ഭുതം മോദി സര്‍ക്കാര്‍ സാധിച്ചിരിക്കുന്നത്. മോദിയെന്ന ഭരണാധികാരിക്കല്ലാതെ ഇത്ര വിശാലമായ ഒരു ദേശീയ സമന്വയം നേടിയെടുക്കാനാവില്ല.
ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നത് തടയാനും വച്ചുതാമസിപ്പിക്കാനും കോണ്‍ഗ്രസും മറ്റു പ്രതിപക്ഷകക്ഷികളും കഴിയാവുന്നതൊക്കെ ചെയ്തിട്ടും മുന്നോട്ടുവച്ച കാല് പിന്നോട്ടെടുക്കാന്‍ ധനമന്ത്രി അരുണ്‍ ജറ്റ്ലിയും മറ്റും തയ്യാറാവാതിരുന്നത് മോദി ഭരണകൂടത്തിന്റെ ഇച്ഛാശക്തിയെയാണ് കാണിക്കുന്നത്.
കേന്ദ്രത്തില്‍ മോദിയും വിവിധ സംസ്ഥാനങ്ങളില്‍ ബിജെപിയും അധികാരത്തില്‍ വന്നില്ലായിരുന്നെങ്കില്‍ ജിഎസ്ടി ഒരിക്കലും സാധ്യമാവുമായിരുന്നില്ല. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട് മുതലായ വന്‍ ഉല്‍പ്പാദന സംസ്ഥാനങ്ങള്‍ ജിഎസ്ടിയെ എതിര്‍ത്തുപോരുകയായിരുന്നു. പ്രധാനമന്ത്രിസ്ഥാനത്തേക്കുള്ള മോദിയുടെ വരവ് ഈ സംസ്ഥാനങ്ങളുടെ എതിര്‍പ്പ് ഇല്ലാതാക്കി.
ഒറ്റപ്പെട്ടുപോകുമെന്ന ഭീതി പല സംസ്ഥാനങ്ങളെയും ജിഎസ്ടിക്കൊപ്പം നിര്‍ത്തി. ഡിമോണിറ്റൈസേഷനെതിരെ വാളെടുത്ത കേരളവും ബംഗാളും ജിഎസ്ടി നടപ്പിലാക്കുന്ന ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിച്ചു.
രാജ്യത്തെ ചരക്കു സേവന നികുതികളെ ഏകീകരിക്കുന്നതിനപ്പുറം രാഷ്ട്രീയമായും സാമ്പത്തികമായും ചരിത്രപരമെന്ന വിശേഷണം ജിഎസ്ടി അര്‍ഹിക്കുന്നു. 1999 ജനുവരി ഒന്നുമുതല്‍ യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളില്‍ ‘യൂറോ’ എന്ന പൊതു കറന്‍സിയുണ്ടാക്കിയതുപോലുള്ള മാറ്റമാണ് ജിഎസ്ടി ബില്‍ ഇന്ത്യയില്‍ കൊണ്ടുവരാന്‍ പോകുന്നത്.
ഗ്രീസ്, സ്പെയിന്, പോര്‍ച്ചുഗല്‍, അയര്‍ലന്റ്, ഇറ്റലി എന്നീ രാജ്യങ്ങളില്‍ അടുത്തകാലത്ത് ചില സാമ്പത്തികപ്രതിസന്ധിയുണ്ടായെങ്കിലും ‘യൂറോ’ ഇന്ന് ലോകത്തെ രണ്ടാമത്തെ കരുത്തുറ്റ കറന്‍സിയാണ്. ‘യൂറോ’യ്ക്കു വേണ്ടിയുള്ള രാഷ്ട്രീയ തീരുമാനത്തെ പല വിട്ടുവീഴ്ചകള്‍ ചെയ്താണെങ്കിലും അംഗീകരിക്കാന്‍ തയ്യാറായതോടെ യൂറോപ്യന്‍ യൂണിയന് രാജ്യങ്ങള്‍ക്കിടയില്‍ പുതിയഅധികാരബന്ധങ്ങള് ഉടലെടുത്തു.
ജിഎസ്ടിയില്‍ വിവിധ സംസ്ഥാനങ്ങള്‍ അണിചേരുന്നതോടെ ഇന്ത്യയും വന്‍ സാമ്പത്തിക ശക്തിയിലേക്ക് കുതിക്കാനുള്ള പാതയൊരുങ്ങും. യൂറോപ്യന്‍ യൂണിയനെ അപേക്ഷിച്ച് ഇന്ത്യയുടെ നൈസര്‍ഗികമായ ഐക്യം ഈ മുന്നേറ്റത്തെ സുഗമമാക്കും. സബ്കാ സാത്ത്, സബ്കാ വികാസ് എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുന്ന മോദി സര്‍ക്കാരിന്റെ ഈ സാമ്പത്തി വിപ്ലവത്തെ നമുക്ക് ഇരുകൈയും നീട്ടി സ്വാഗതം ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: