ആക്രമിക്കാന്‍ വന്ന രുക്മിയുടെ ശിരസ്സുകൊയ്യാനെടുത്ത വാളാല്‍ ഭഗവാന് രുക്മിയുടെ തലമുടി മിക്കവാറും വടിച്ചെടുത്ത് വിരൂപനാക്കി.
” സശ്മശ്രൂകേശം പ്രവപന്‍ വ്യരൂപയത് ” എന്നാണ് വ്യാസന് പറഞ്ഞത്.
രുക്മിയുടെ ശിരസ്സ് അപമാനഭാരത്താല്‍ താണു. ഈ ഘട്ടത്തിലാണ് ബലരാമനും മറ്റുയാദവസൈന്യവും എത്തുന്നത്. യാദവസൈന്യം രുക്മിയെനോക്കി പരിഹസിച്ചു. ബലരാമന് വന്ന് രുക്മിയെ മോചിപ്പിച്ചു. എന്നിട്ട് ശ്രീകൃഷ്ണനെ ശാസിച്ചു.
”അസാധ്വിദം ത്വയാകൃഷ്ണ, കൃതമസ്മജ്ജുഗുപ്സിതം
വപനം ശ്മശ്രുകേശാനാം വൈരൂപ്യം സുഹൃദോ വധ:”
ഇതൊട്ടും ശരിയല്ല കൃഷ്ണാ, ഇങ്ങിനെ ബന്ധുക്കളെ അപമാനിക്കുന്നതൊന്നും നമുക്കുയോജിച്ചതല്ല. ഈ ബന്ധുവിന്റെ ശിരോരോമങ്ങള്‍ ഛേദിച്ചത് ശിരസുഛേദിച്ചതിനു തുല്യമാണ്. (ഇവിടെ കൃഷ്ണനോടുളള ശാസനയില്‍ത്തന്നെ രുക്മിയെ ജീവച്ഛവമായി ചിത്രീകരിക്കുകയാണ് പറയാതെ പറയുന്ന സത്യം.)
തുടര്‍ന്ന് ലക്ഷ്മിയെ-രുക്മിണിയെ സമാശ്വസിപ്പിക്കുന്നു. രുക്മിയെ വിരൂപനാക്കിയത് ശ്രീകൃഷ്ണനോ മറ്റു യാദവന്മാരോ ആണെന്നു കരുതി ഉളളില്‍ കാലുഷ്യമുണ്ടാകരുത്. ഓരോരുത്തരും അനുഭവിക്കുന്നത് അവര്‍ മുന്പുചെയ്ത കര്‍മങ്ങളുടെ കര്‍മഫലംതന്നെയാണ്. അതിന് മറ്റാരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.
വീണ്ടും കൃഷ്ണന്റെ നേരെ തിരിഞ്ഞ്,
”ബന്ധുര്‍ വധാര്‍ഹദോഷ്യേ പി ന ബന്ധോര്‍വധമര്‍ഹതി ത്യാജ്യ:
സ്വേനൈവദോഷേണ ഹത: കിം ഹന്യതേപുന:”
ഹേ, കൃഷ്ണ ചത്തവനെ ആരെങ്കിലും വീണ്ടും വീണ്ടും കൊല്ലേണ്ടതുണ്ടോ. സ്വന്തം കര്‍മ ദോഷത്താലുളള അപമാനത്താല്‍ തന്നെ രുക്മി ചത്തവനു തുല്യനായി. വീണ്ടും കൊല്ലേണ്ടതുണ്ടോ? ”കിം ഹന്യതേ പുന:” കൊല്ലപ്പെടാന്‍ തക്കദോഷം ഇവന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ടെന്നതു ശരി തന്നെ. എങ്കിലും ബന്ധുവായതിനാല്‍ ഉപേക്ഷിച്ചാല്‍ മതി.
(രാമാവതാരക്കാലത്ത് ധര്‍മ്മദേവനു വാക്കുകൊടുത്തതനുസരിച്ച്, ആദിശേഷനായ ലക്ഷ്മണനെ വധിക്കാതെ ശ്രീരാമന് ഉപേക്ഷിക്കുകയാണ് ചെയ്തത്. ആദിശേഷനായ ബലരാമന് ഇവിടെ അക്കാര്യം സ്മരിച്ചിരിക്കുമോ) ഒരു സ്ത്രീ നിമിത്തം ബന്ധുവിനെ ഹനിക്കുന്നത് ശരിയല്ല. (വേറെ എന്തെങ്കിലും കാര്യത്തിന് പിന്നീട് പിടികൂടാമെന്ന് ധ്വനി)
വീണ്ടും രുക്മിണിയുടെ നേരെ തിരിഞ്ഞ്, ഹേ, രുക്മിണി ഇതൊക്കെയാണെങ്കിലും യുദ്ധമാരംഭിച്ചുകഴിഞ്ഞാല്‍ ക്ഷത്രിയന് ശത്രുവിന്റെ മുഖം നോക്കേണ്ടതില്ല. അവിടെ സഹോദരനാണോ ബന്ധുവാണോ എന്നൊന്നും അന്വേഷിക്കേണ്ടതില്ല. ശത്രുവധം തന്നെയാണ് യുദ്ധക്കളത്തില്‍ ക്ഷത്രിയധര്മം. അതുകൊണ്ട് ശ്രീകൃഷ്ണന് നിന്റെ സഹോദരനോട് അന്യായം പ്രവര്‍ത്തിച്ചു എന്ന് നീ ഒരിക്കലും ധരിക്കരുത്.
എങ്കിലും കൃഷ്ണാ, ഇതു വേണ്ടായിരുന്നു. ബന്ധുവിനെ അപമാനിച്ചവന് എന്ന ഒരു പേരുദോഷം നിനക്കും യാദവവംശത്തിനും ഉണ്ടാകാന്‍ ഇതു കാരണമാകും. അഹങ്കാരം മൂത്ത് അവിവേകികളാകുമ്പോഴാണ് ബന്ധുഹത്യ ചെയ്യുന്നത്. ഒരു സ്ത്രീ വിഷയത്തിലോ ഭൂമിവിഷയത്തിലോ സ്വത്തുവിഷയത്തിലോ ബന്ധുവിനെ അപമാനിച്ചത് നമുക്ക് ആക്ഷേപകരം തന്നെ കൃഷ്ണാ.
എന്നാല്‍ രുക്മിണി, സര്‍വഭൂതങ്ങള്‍ക്കും ദ്രോഹങ്ങള്‍ മാത്രം ചെയ്ത നിന്റെ സഹോദരനെക്കുറിച്ച് നീ വേവലാതിപ്പെടുന്നത് ശരിയല്ല. രുക്മി സര്‍വഭൂതങ്ങള്‍ക്കും ദോഷം ചെയ്യുന്നവനും ശ്രീകൃഷ്ണന് സര്‍വഭൂത സുഹൃത്തുമാണ്.
പിന്നെ ദേഹമാണ് ആത്മാവെന്ന ധാരണ കൊണ്ടാണ് ചിലര്‍ ബന്ധുമിത്രങ്ങളെ നിശ്ചയിക്കുന്നത്. ഇത് മായയാണ്. അതിനാല്‍ രുക്മിണി, സര്‍വഭൂത സുഹൃത്തും സര്‍വഭൂതഹൃദിസ്ഥനുമായ ശ്രീകൃഷ്ണനില്‍ മനസ്സുറപ്പിച്ചിരിക്കുന്ന നിനക്ക് സഹോദര സ്നേഹമെന്ന മായ വന്നുമൂടാന്‍ പാടില്ലാത്തതാണ്.
ശ്രീകൃഷ്ണ പത്നിയായ നിനക്ക് പ്രാകൃത സ്ത്രീകളെപ്പോലെ മായ ബാധിക്കാന്‍ പാടില്ല. ദേഹത്തില്‍ ആത്മബുദ്ധിവരാതെ ശ്രീകൃഷ്ണ പരമാത്മാവിനെ സര്‍വഭൂത ഹൃദിസ്ഥിതനായിക്കണ്ട് ആ ശ്രീകൃഷ്ണനില്‍ ലയിക്കുകയാണ് വേണ്ടത്.
ശ്രീകൃഷ്ണനെ ശാസിച്ച ബലരാമന് ശ്രീകൃഷ്ണന് ചെയ്തതാണ് ശരി എന്ന് സമര്‍ഥിച്ചുകൊണ്ട് രുക്മിണിയെ സമാശ്വസിപ്പിച്ചു. രുക്മിയെ ജീവന് തിരിച്ചുനല്‍കി സ്വതന്ത്രനാക്കി വിട്ടു. തല്‍ക്കാലത്തേക്ക് രുക്മിയെ വിട്ടയച്ചെങ്കിലും പിന്നീട് കാലങ്ങള്‍ക്കുശേഷം മറ്റൊരു കാരണത്താല്‍ ബലരാമന് തന്നെ രുക്മിയെ വധിച്ചു. (ഭൂമിയുടെ ഭാരം തീര്‍ക്കാനായിരുന്നു ഇവരുടെ അവതാരം).
പ്രതികരിക്കാൻ ഇവിടെ എഴുതുക: