ന്യൂദല്‍ഹി: ഒരൊറ്റ നികുതിയിലേക്കുള്ള രാജ്യത്തിന്റെ ചുവടുമാറ്റത്തിന് ഇന്ന് അര്‍ധരാത്രിയില്‍ തുടക്കം. ഏറ്റവും വലിയ നികുതി പരിഷ്കാരമായ ചരക്ക് സേവന നികുതി (ജിഎസ്ടി)യുടെ ഉദ്ഘാടനം രാത്രി പതിനൊന്ന് മണിക്ക് പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍.
നാളെ മുതല്‍ ജിഎസ്ടി പ്രാബല്യത്തിലാകും. ചരിത്രനിമിഷത്തില്‍ പങ്കുചേരാന്‍ മുഴുവന്‍ പാര്‍ട്ടികളെയും കേന്ദ്ര സര്‍ക്കാര്‍ ക്ഷണിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം, സിപിഐ എന്നിവ ചരിത്ര സമ്മേളനം ബഹിഷ്കരിക്കുമെന്ന് അറിയിച്ചു.
പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിര്‍വ്വഹിക്കും. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, ലോക്സഭ സ്പീക്കര്‍ സുമിത്ര മഹാജന് എന്നിവര്‍ സംബന്ധിക്കും.
മുഖ്യമന്ത്രിമാരെയും എംപിമാരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ മുന്‍ ധനമന്ത്രിയും കേരള കോണ്‍ഗ്രസ് എം ചെയര്‍മാനുമായ കെഎം മാണി പങ്കെടുക്കും. ജിഎസ്ടി ഉന്നതാധികാര സമിതി മുന്‍ ചെയര്മാന് എന്ന നിലയ്ക്കാണ് മാണിയെ ക്ഷണിച്ചിട്ടുള്ളത്.
ആദ്യ മൂന്ന് മാസം ചെറിയ ചില ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുമെന്ന് റവന്യൂ സെക്രട്ടറി ഹസ്മുഖ് ആദിയ അറിയിച്ചു. എന്നാല്‍ സംവിധാനവുമായി പൊരുത്തപ്പെടാന്‍ ഏറെക്കാലം എടുക്കില്ല. തുടക്കത്തില്‍ ചെറിയ വിലക്കയറ്റമുണ്ടാകാം. എന്നാല്‍ ഭാവിയില്‍ ജിഎസ്ടി പ്രയോജനം ചെയ്യും. സംസ്ഥാനങ്ങളുടെ നികുതി വരുമാനം വര്‍ധിക്കും- അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രപതി തെരഞ്ഞെടുപ്പിന് പിന്നാലെ ജിഎസ്ടി ഉദ്ഘാടനത്തെച്ചൊല്ലിയും പ്രതിപക്ഷ പാര്‍ട്ടികളില്‍ ഭിന്നത. പരിപാടി ബഹിഷ്കരിക്കാനാണ് കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം, സിപിഐ, ഡിഎംകെ തീരുമാനം. എന്നാല്‍ മറ്റ് പാര്‍ട്ടികള്‍ പങ്കെടുക്കും. നിതീഷ് കുമാറിന്റെ ജെഡിയു പ്രതിനിധിയായി സംസ്ഥാന മന്ത്രിയെ അയയ്ക്കും. പങ്കെടുക്കുമെന്ന് എന്‍സിപിയും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: