തൃക്കൊടിത്താനം: അനധികൃത മണ്ണെടുപ്പുമൂലം പഞ്ചായത്ത് റോഡ് പൂര്‍ണ്ണമായും തകര്‍ന്നു. പതിനേഴാം വാര്‍ഡിലുള്ള ബയാസ് സ്കൂളിനോടു ചേര്‍ന്നുള്ള റോഡാണ് പൂര്‍ണ്ണമായും തകര്‍ന്നത്. വീടുവയ്ക്കുന്നതിനായി അനുമതി നേടിയ ശേഷം ഒരേക്കറോളം വരുന്ന സ്ഥലത്തെ മണ്ണെടുത്ത സ്ഥലത്തോടു ചേര്‍ന്നുള്ള റോഡാണ് കനത്ത മഴയില്‍ മണ്ണിടിഞ്ഞു തകര്‍ന്നത്.
റോഡിനോടു ചേര്‍ന്ന് മണ്ണെടുത്ത് അപകടാവസ്ഥയിലാക്കിയവര്ക്കെതിരെ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്ന ആവശ്യം നാട്ടുകാര്‍ ശക്തമായി ഉന്നയിച്ചു. ഒരു വര്‍ഷം മുന്‍പ് ഈ സ്ഥലത്തുനിന്ന് 50 അടിയിലേറെ താഴ്ചയില്‍ മണ്ണെടുത്തു മാറ്റിയിരുന്നു. ഇതേ തുടര്‍ന്ന് റോഡില്‍ വിള്ളലുണ്ടായി. ഇക്കാര്യം നാട്ടുകാര്‍ പഞ്ചായത്തില്‍ അറിയിച്ചതിനെ തുടര്‍ന്ന് റോഡ് അപകടാവസ്ഥയിലാണന്നു കാണിക്കുന്ന ബോര്‍ഡ് സ്ഥാപിച്ചതല്ലാതെ റോഡ് സംരക്ഷിക്കുന്നതിന് നടപടിയും സ്വീകരിച്ചില്ല.
നൂറിലേറെ കുടുംബങ്ങള്‍ ഇതിന്റെ പരിസരത്ത് താമസിക്കുന്നുണ്ട്. ബയാസ് സ്കൂളിലേയ്ക്ക് നൂറു കണക്കിനു കുട്ടികള്‍ പോകുന്ന വഴിയാണ് കഴിഞ്ഞദിവസത്തെ മഴയില്‍ തകര്‍ന്നത്. റോഡിന്റെ ഇരുവശത്തുമുള്ള സ്ഥലത്തെ മണ്ണ് 50 അടിയോളം താഴ്ചയില്‍ എടുത്തത് മൂലം ഇവിടെ താമസിക്കുന്ന നിരവധി വീടുകളും മണ്ണിടിച്ചില്‍ ഭീഷണി മൂലം അപകടാവസ്ഥയിലാണ്. മണ്ണുമാഫിയയുടെ പ്രവര്‍ത്തനം മൂലം പഞ്ചായത്തിലെ പല പ്രദേശത്തുമുള്ള വീടുകള്‍ അപകട ഭീഷണിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: