കൊച്ചി: പോലീസ് ക്ലബ്ബില്‍ ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടര മണിക്ക് ആരംഭം. വ്യാഴാഴ്ച പുലര്‍ച്ച ഒരു മണിക്കു ശേഷം ആദ്യ ഇടവേള. പിന്നീട് ഇന്നലെ ഉച്ചവരെ ക്രൗണ്‍പ്ലാസ ഹോട്ടലില്‍ താരങ്ങളുടെ സംഘടനയുടെ (അമ്മ) വാര്‍ഷിക സമ്മേളനത്തില്‍ അടുത്ത രംഗങ്ങള്‍.
നടി ആക്രമിക്കപ്പെട്ട കേസില്‍ ആരാണ് ഇരയെന്ന് കേരളത്തിനാകെ സംശയം സമ്മാനിച്ച് സംഭവത്തില്‍ സസ്പെന്‍സ് തുടരുന്നു. നടന് ദിലീപിനെ മാധ്യമങ്ങള്‍ വേട്ടയാടുന്നു എന്ന നിലപാടിലാണ് അമ്മ. വാര്‍ത്താസമ്മേളനത്തില്‍ എംഎല്‍എമാരും നടന്മാരുമായ മുകേഷും ഗണേഷും അടക്കമുള്ള താരങ്ങള്‍ സംസാരിച്ചത് അത്തരത്തില്‍.
അക്രമത്തിന് ഇരയായ നടിക്ക് അനുകൂലമായി യാതൊന്നും അമ്മ യോഗത്തില്‍ അരങ്ങേറിയതിന്റെ സൂചനകള്‍ ഇല്ല. ഏറെ കൊട്ടിഘോഷിച്ച് തുടക്കമിട്ട നടിമാരുടെ സംഘടനയുടെ പ്രതിനിധികള്‍ക്കും യോഗത്തില്‍ ഒന്നും ചെയ്യാനില്ല. യോഗത്തിനു ശേഷം പുറത്തു വന്ന റിമ കല്ലിങ്കലും രമ്യ നമ്പീശനും ‘എല്ലാം ചര്‍ച്ച ചെയ്തു, ഞങ്ങള്‍ക്ക് എല്ലാവരും പിന്തുണ വാഗ്ദാനം ചെയ്തു’ എന്നൊക്കെയാണ് പറഞ്ഞത്.
എന്നാല്‍ നടിക്കെതിരായ ആക്രമണത്തെക്കുറിച്ചും തുടര്‍ന്നുണ്ടായ സംഭവങ്ങളെക്കുറിച്ചും പരാതിയുണ്ടെങ്കില്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കിയിട്ടും ആരും ഒന്നും പറഞ്ഞില്ല എന്നാണ് അമ്മ പ്രസിഡന്റ് ഇന്നസെന്റ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.
നടിക്കെതിരെ തന്റെ ഭാഗത്തു നിന്നുണ്ടായ പരാമര്‍ശത്തില്‍ ദിലീപ് യോഗത്തില്‍ ഖേദം പ്രകടിപ്പിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി മമ്മൂട്ടിയും വൈസ് പ്രസിഡന്റ് മോഹന്‍ലാലും ഒന്നും മിണ്ടിയില്ല. മുകേഷും ഗണേഷും നടന് ദേവനും മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ആക്രോശിച്ചപ്പോള്‍ മമ്മൂട്ടി ഉറക്കം നടിച്ചു.
രണ്ടു പേരും അമ്മയുടെ മക്കള്‍. രണ്ടു പേര്‍ക്കും പിന്തുണ, സംഭവം കോടതിയുടെ പരിഗണനയില്‍, മിണ്ടരുതെന്നു മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട് തുടങ്ങിയ പതിവു ശൈലിയിലുള്ള ഇന്നസെന്റിന്റെ വചനപ്രഘോഷണത്തിനു ശേഷം ദിലീപിന്റെ വിശദീകരണം. ഇതോടെ കാപ്പി കുടിച്ചു പിരിയാം എന്നായി.
ഇതു വാര്‍ത്താ സമ്മേളനമാണെന്നും ചിലതു ചോദിക്കാനുണ്ടെന്നും മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞു. ചോദ്യങ്ങള്‍ താരങ്ങള്‍ക്കു സഹിച്ചില്ല. ഇതോടെ വാര്‍ത്താസമ്മേളനം അവസാനിച്ചതായി മണിയന്‍പിള്ള രാജുവിന്റെ പ്രഖ്യാപനം. കേസിനെക്കുറിച്ചും യോഗത്തിലെ ചര്‍ച്ചയെക്കുറിച്ചും കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ മുകേഷിനും ഗണേഷിനും ദേവനുമൊക്കെ കലിയിളകി.
ആരാണ് വാര്‍ത്താ സമ്മേളനം വിളിച്ചതെന്നും നിയന്ത്രിക്കുന്നതെന്നും സംശയം തോന്നിക്കും വിധം വാളെടുത്തവരെല്ലാം വെളിച്ചപ്പാടായി. കുറച്ചു നാളുകള്‍ക്കു മുമ്പ് രണ്ടരമണിക്കൂര്‍ ഒരു സംഘം നരാധമന്മാര്ക്കു മുന്നില്‍ ജീവിതത്തിലെ ഏറ്റവും ക്രൂരമായ നിമിഷങ്ങളിലൂടെ കടന്നു പോയ സഹപ്രവര്‍ത്തകയ്ക്കു വേണ്ടി ഇവരില്‍ ആരും ഒന്നും പറഞ്ഞില്ല.
ദിലീപിനെ വേട്ടയാന്‍ അനുവദിക്കില്ല, അമ്മയെ പിളര്‍ത്താന്‍ നിങ്ങള്‍ നോക്കേണ്ട തുടങ്ങിയ പ്രഖ്യാപനങ്ങളിലൂടെ ഗണേഷ് കത്തിക്കയറിയപ്പോള്‍ താരങ്ങളുടെ ആരവവും മാധ്യമപ്രതിനിധികളെ ലക്ഷ്യമിട്ട് ചില കൂക്കുവിളികളും. നടികളും ഇതിനൊപ്പം ചേര്‍ന്നു എന്നത് ശ്രദ്ധേയമായി.
പഴയ സംഘടന പൊളിച്ച് ദിലീപിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പുതിയ തിയേറ്റര്‍ സംഘടനയുടെ ലോഗോ പ്രകാശന ചടങ്ങായിരുന്നു പിന്നെ. ഈ വേദിയിലെ തമാശ പറച്ചിലിനും ചിരിക്കുമിടയില് മോഹന്‍ലാല്‍ മൗനത്തിന്റെ ചില്ലുടച്ചു, ‘മുമ്പും കലുഷമായ സാഹചര്യങ്ങളെ നേരിട്ടുണ്ട്. പ്രതിസന്ധികള്‍ പരിഹരിക്കാന്‍ അമ്മയ്ക്കു കഴിയും.’
ക്ലൈമാക്സ്: ആ നടി യോഗത്തിനെത്തിയില്ല. സോഷ്യല്‍ മീഡിയയയിലും മറ്റും കരുത്തുറ്റ ശബ്ദമായി മാറിയ മഞ്ജു വാര്യരും യോഗത്തിലെത്തി പ്രശ്നങ്ങള്‍ ശക്തമായി അവതരിപ്പിക്കാന്‍ തയാറായില്ല. വിട്ടു നില്‍ക്കാനുള്ള കാരണം, തികച്ചും വ്യക്തിപരമത്രേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: