കോഴിക്കോട്: സിപിഐയുമായി തര്‍ക്കത്തിനില്ലെന്നും വ്യത്യസ്തമായ അഭിപ്രായമുണ്ടെങ്കില്‍ ചര്‍ച്ചയാവാമെന്നും സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മൂന്നാര്‍ കയ്യേറ്റം ചര്‍ച്ചചെയ്യാന്‍ റവന്യു സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം സിപിഎമ്മിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു കോടിയേരിയുടെ പ്രതികരണം. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു കോടിയേരി.
സിപിഎമ്മും സിപിഐയും തമ്മില്‍ നയപരമായി യാതൊരു തര്‍ക്കവുമില്ല.
രണ്ടു പാര്‍ട്ടികള്‍ക്കും വിവിധ വിഷയങ്ങളില്‍ ഒരേ നിലപാടാണ്. ഏതെങ്കിലും വിഷയത്തില്‍ സിപിഐക്ക് വ്യത്യസ്ത അഭിപ്രായമുണ്ടെങ്കില്‍ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ അക്കാര്യം പരിശോധിക്കുമെന്നും ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും കോടിയേരി പറഞ്ഞു.
റവന്യു മന്ത്രിയെ മാറ്റണമെന്ന അഭിപ്രായം സിപിഎമ്മിനില്ല. ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന് ഇത്തരത്തിലൊരു ആവശ്യം ഉന്നയിച്ചിട്ടുണ്ടോ എന്ന് തനിക്ക് അറിയില്ല. സര്‍ക്കാറിന് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന് പറയുന്നത് ശരിയല്ല. ടെലിവിഷന്‍ ചാനലുകളിലെ ചര്‍ച്ചകളില്‍ ഒരോരുത്തര് പറഞ്ഞതുകൊണ്ട് കൂട്ടുത്തരവാദിത്തം ഇല്ലാതാകില്ല.
പ്രായോഗിക പ്രവര്‍ത്തനത്തിലും നയപരമായ പ്രശ്നങ്ങളിലുമാണ് കൂട്ടുത്തരവാദിത്തം വേണ്ടത്. വിവാദമുണ്ടാക്കാന്‍ സിപിഎം ഉദ്ദേശിക്കുന്നില്ല. തര്‍ക്കത്തിന് പിന്നാലെ പോകാനില്ല. ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കുന്നതിനാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടത്. അത്തരം വിഷയങ്ങളില്‍ ചര്‍ച്ചയാവാം.
മൂന്നാര്‍ വിഷയവുമായി ബന്ധപ്പെട്ടു യോഗം വിളിച്ചത് ഇടതുമുന്നണിയല്ല. ഇടുക്കിയിലെ സിപിഐ ഉള്‍പ്പെടെയുള്ള എല്‍ഡിഎഫ് നേതാക്കള്‍ മുഖ്യമന്ത്രിക്കു നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് യോഗം വിളിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും വിവിധ വിഷയങ്ങളില്‍ യോഗങ്ങള്‍ വിളിക്കാറുണ്ട്.
അത് പാര്‍ട്ടിയോട് ചോദിച്ചിട്ടല്ല. റവന്യു മന്ത്രിയെ യോഗത്തിന് വിളിച്ചിട്ടുണ്ടോയെന്ന് അറിയില്ല. ജില്ലാ തലത്തില്‍ വിളിച്ച യോഗമാണ്. സംസ്ഥാനതലത്തില്‍ വിളിച്ച യോഗമാണെങ്കില്‍ എന്നെയും കൂടി വിളിക്കുമായിരുന്നുവെന്നും കോടിയേരി പറഞ്ഞു. കാനം രാജേന്ദ്രന് എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തോടു ചോദിക്കണമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: