കൊച്ചി: നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം പ്രാബല്യത്തില്‍ വന്നശേഷം വയല്‍ വാങ്ങിയവര്‍ നികത്താന്‍ അനുമതി തേടി നല്കുന്ന അപേക്ഷകള്‍ പരിഗണിക്കേണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. നിലം നികത്താനുള്ള അപേക്ഷ ജില്ലാ ഭരണകൂടവും പ്രാദേശിക നിരീക്ഷണ സമിതിയും നിരസിച്ചതിനെതിരെ ആലപ്പുഴ സ്വദേശി കെ.എസ്. തങ്കച്ചന് നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
ഗ്രാമങ്ങളില്‍ പത്ത് സെന്റും നഗരങ്ങളില്‍ അഞ്ച് സെന്റും വീടുവെക്കാന്‍ നികത്താന്‍ അനുമതി നല്‍കാമെന്ന് നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലമുള്ള കര്ഷകന് വീടു വെക്കാനാണ് ഇത്തരമൊരു ഇളവ് നല്‍കിയത്. ഇതിന്റെ മറവില്‍ പലരും പത്ത് സെന്റ് നിലം വാങ്ങി നികത്താന്‍ അനുമതിക്ക് അപേക്ഷ നല്‍കുകയാണ്. ഇതനുവദിക്കാനാവില്ല.
ഹര്ജിക്കാരന് 2014 ലാണ് നിലം വാങ്ങി വീടുവെക്കാന്‍ നികത്താന്‍ അനുമതി തേടിയത്. ഇതനുവദിച്ചാല്‍ വന്‍തോതില്‍ നിയമത്തിലെ ഇളവ് ദുരുപയോഗം ചെയ്യാന്‍ സാദ്ധ്യതയുണ്ട്. വലിയ നെല്‍പ്പാടങ്ങള്‍ വിവിധ വ്യക്തികള്‍ക്കായി മുറിച്ചു വില്‍ക്കുകയും നിലം വാങ്ങുന്നവര്‍ ഓരോരുത്തരും നിലം നികത്താന്‍ അനുമതി തേടുകയും ചെയ്യും. ഇതിന് പുറമേ നിലം ഉടമയുടെ കുടുംബാംഗങ്ങള്‍ മാറിത്താമസിക്കാനായി വീടു വെക്കാന്‍ നിലം നികത്താനും അനുമതി ചോദിക്കാനിടയുണ്ട്.
അനുമതി നല്കിയാല് നിയമത്തിന്റെ ലക്ഷ്യം അട്ടിമറിക്കപ്പെടും. നിയമം വരുന്നതിന് മുമ്പ് നിലമുടമയായിരുന്ന വ്യക്തിക്ക് ഇളവു നല്‍കാനാണ് നിയമത്തില്‍ പറയുന്നത്. ഇതിന്റെ പേരില്‍ നിലം വാങ്ങി നികത്തുന്നത് അനുവദിക്കേണ്ട. – ഹൈക്കോടതി വ്യക്തമാക്കി.
നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ബാധകമല്ലാത്തതും റവന്യു രേഖകളില്‍ നിലമെന്ന് രേഖപ്പെടുത്തിയതുമായ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ നിയന്ത്രണമേര്‍പ്പെടുത്തിയ സര്‍ക്കുലര്‍ പിന്‍വലിച്ച് നിയമ ഭേദഗതി കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.
നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ വരാത്ത ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതു ചോദ്യംചെയ്യുന്ന ഹര്‍ജികളിലാണ് സര്‍ക്കാരിനുവേണ്ടി ഹാജരായ അഡി. അഡ്വക്കേറ്റ് ജനറല്‍ ഇക്കാര്യം ബോധിപ്പിച്ചത്. നിയമഭേദഗതി സംബന്ധിച്ച വിശദവിവരങ്ങള്‍ അറിയിക്കണമെന്ന് നിര്‍ദേശിച്ച് ഹൈക്കോടതി ഹര്‍ജികള്‍ ജൂലായ് 11ന് പരിഗണിക്കാനായി മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: