തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി ഡിജിപി ലോക്നാഥ് ബെഹ്റ അധികാരമേറ്റു. പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഡിജിപി ടി. പി. സെന്‍കുമാറില്‍ നിന്നുമാണ് അദ്ദേഹം അധികാരമേറ്റത്. വൈകുന്നേരം 4.30ന് പോലീസ് ആസ്ഥാനത്ത് എത്തിയ ബെഹ്റയെ ഉന്നത ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് സ്വീകരിച്ചു. അതിനുശേഷം അദ്ദേഹം സേനയുടെ ഗാര്‍ഡ് ഓഫ് ഓണര്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് ഓഫീസില്‍ എത്തി രേഖകളില്‍ ഒപ്പുവച്ച് അധികാരമേറ്റു.
ബെഹ്റയെ സംസ്ഥാന പോലീസ് മേധാവിയായി വീണ്ടും നിയമിക്കാന്‍ മന്ത്രിസഭാ യോഗം കഴിഞ്ഞദിവസം തീരുമാനമെടുത്തിരുന്നു. സര്‍വീസിലെ സീനിയറായ ജേക്കബ് തോമസിനെ മറികടന്നാണു ബെഹ്റ പോലീസ് മേധാവിയാകുന്നത്.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 2016 മേയ് 31നു ടി.പി. സെന്‍കുമാറിനെ പുറത്താക്കി ലോക്നാഥ് ബെഹ്റയെ സംസ്ഥാന പോലീസ് മേധാവിയായി നിയമിച്ചിരുന്നു. ഇതിനെ ചോദ്യംചെയ്തു സെന്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സംസ്ഥാന പോലീസ് മേധാവിയായി അദ്ദേഹത്തെ വീണ്ടും നിയമിക്കാന്‍ സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു.
ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ മേയ് ആറിനു സെന്‍കുമാര്‍ പോലീസ് മേധാവിയായി ചുമതലയേറ്റതോടെ ബെഹ്റയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചു. വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ആ ചുമതലയും ബെഹ്റ വഹിച്ചുവരികയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: