ഗാങ്ടോക്ക്: അതിര്‍ത്തിയില്‍ ഉരുണ്ടുകൂടിയ ഇന്ത്യ- ചൈന സംഘര്‍ഷം പുതിയ തലത്തിലേക്ക്. ഇരു രാജ്യങ്ങളും സിക്കിം അതിര്‍ത്തിയില്‍ സൈന്യത്തെ വിന്യസിച്ചു. 3,000 സൈനികരെ വീതമാണ് അതിര്‍ത്തിയിലേക്ക് നിയോഗിച്ചത്.
ഗാങ്ടോക്ക് ആസ്ഥാനമായ 17 മൗണ്ടന്‍ ഡിവിഷന്, കാലിംപോങ് ആസ്ഥാനമായ 27 മൗണ്ടന്‍ ഡിവിഷന് യൂണിറ്റുകളിലെ സൈനികരെയാണ് ഇന്ത്യ വിന്യസിച്ചത്. കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് കഴിഞ്ഞ ദിവസം രണ്ട് സൈനിക യൂണിറ്റുകളുടെയും ആസ്ഥാനത്തെത്തി സൈനികരെ കണ്ടിരുന്നു. ഇതിനു ശേഷമാണ് നടപടി.
ഇന്ത്യ, ഭൂട്ടാന്, ചൈന രാജ്യങ്ങള്‍ സംഗമിക്കുന്ന ട്രൈ ജംക്ഷനില്‍ വരുന്ന ദോക്ലാം മേഖലയില്‍ ചൈന തുടങ്ങിയ റോഡ് നിര്‍മാണമാണ് സംഘര്‍ഷം രൂക്ഷമാക്കിയത്. ഇതിനെതിരെ ഇന്ത്യ, ഭൂട്ടാന് സൈന്യങ്ങള്‍ രംഗത്തെത്തി. ഇവര്‍ പ്രവൃത്തി തടഞ്ഞു. ഇതോടെ, ഇന്ത്യ അതിര്‍ത്തി ലംഘിച്ചുവെന്ന് വ്യാജ ആരോപണം ഉന്നയിച്ച് ചൈന നാഥുല ചുരം വഴിയുള്ള കൈലാസ് മാനസ സരോവര്‍ തീര്‍ത്ഥാടകരെ തടഞ്ഞു. ഇതിനു പിന്നാലെ, ഇന്ത്യ ഈ മേഖലയിലൂടെയുള്ള കൈലാസ യാത്ര റദ്ദാക്കി. അതിനിടെ, കഴിഞ്ഞ ദിവസം മേഖല സന്ദര്‍ശിച്ച കരസേന മേധാവി ചൈനീസ് ഭീഷണി നേരിടാന്‍ ഇന്ത്യ സജ്ജമെന്നും പ്രഖ്യാപിച്ചു.
റോഡ് നിര്‍മാണം ഇന്ത്യന്‍ പരമാധികാരത്തിനു നേരെയുള്ള കൈയേറ്റമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യക്ക് ഏറെ തന്ത്രപ്രധാനമാണ് ട്രൈ ജംക്ഷന് ഉള്‍പ്പെടുന്ന മേഖല. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേക്കുള്ള തന്ത്രപ്രധാന മേഖലയാണിത്. ഇവിടെ സൈനിക സാന്നിധ്യം ഉറപ്പിച്ച് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കുകയാണ് ചൈനയുടെ ലക്ഷ്യം.
റോഡ് നിര്‍മിച്ച് വലിയ ടാങ്കുകള്‍ അടക്കമുള്ളവ എത്തിച്ച് സൈനിക സന്നാഹം വര്‍ധിപ്പിക്കുകയും അവര്‍ ലക്ഷ്യമിടുന്നു. 40 ടണ്‍ ശേഷിയുള്ള വാഹനം കൊണ്ടുപോകാവുന്ന തരത്തിലാണ് നിര്‍മാണം. 35 ടണ്‍ ശേഷിയുള്ള വാഹനം ചൈന പരീക്ഷണാടിസ്ഥാനത്തില്‍ ഇതിലൂടെ ഓടിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. ഇതു മുന്നില്‍ക്കണ്ടാണ് കടുത്ത നടപടികളുമായി ഇന്ത്യന്‍ സൈന്യം രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: