കൊച്ചി: ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം നേതാവ് പി.കെ. ശ്രീമതി എംപിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. അമ്മയ്ക്ക് അമ്മ മനസ്സുണ്ടോ എന്നും ‘അമ്മ’യുടേത് സ്ത്രീവിരുദ്ധ നിലപാടാണ്, ഇതാകാം വനിതാ താരങ്ങള്‍ മറ്റൊരു സംഘടന രൂപീകരിക്കാന്‍ കാരണമെന്നും അവര്‍ കുറിപ്പില്‍ പറയുന്നു.
”പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്അമ്മയുടെ യോഗത്തില്‍ വനിതാ താരങ്ങളുടെ സംഘടനയ്ക്ക് ശരിയായി പ്രതികരിക്കാനായില്ല. ഒന്നു പൊട്ടിത്തെറിച്ചിരുന്നെങ്കില്‍ സമൂഹം അവരെ അഭിനന്ദിച്ചേനേ. ഇരയും ആരോപണവിധേയനായ നടനും അമ്മയ്ക്കു ഒരുപോലെയാണെന്നാണ് സംഘടനാ നേതൃത്വം പറഞ്ഞത് അമ്മയ്ക്ക് യോജിച്ച പ്രസ്താവനയല്ലായിരുന്നു അതെ”ന്നും ശ്രീമതി വിമര്‍ശിച്ചു.
അമ്മയുടെ യോഗത്തില്‍ നടന്നത് അഭിനയം: ജോയ് മാത്യു
കൊച്ചി: മലയാള സിനിമാ പ്രവര്‍ത്തകരുടെ സംഘടനയായ ‘അമ്മ’യ്ക്കെതിരെ പരിഹാസവുമായി നടനും അമ്മയിലെ അംഗവുമായ ജോയ് മാത്യു. ”എല്ലാവര്ക്കും അറിയേണ്ടത് സിനിമാക്കാരുടെ സംഘടനയായ അമ്മയില്‍ എന്ത് സംഭവിച്ചു എന്നാണ്. എന്നാല്‍ കേട്ടോളൂ. അഭിനയം തൊഴിലാക്കിയവരുടെ സംഘടനയാണ് ‘അമ്മ.’ മനസ്സിലായല്ലോ?” എന്നായിരുന്നു അദ്ദേഹം എഫ്ബിയില്‍ കുറിച്ചത്.
പേരിനുപോലും ജനാധിപത്യമില്ല: ആഷിക് അബു
മലയാളത്തിലെ സിനിമാ സംഘടനകളില്‍ പേരിനുപോലും അഞ്ചുപൈസയുടെ ജനാധിപത്യം ഇല്ലെന്ന് സംവിധായകന് ആഷിക് അബു. സംഘടനകളുടെ നിലപാടുകളില്‍ പൊതുസമൂഹത്തിന് അതിശയം തോന്നുന്നെങ്കില്‍ അത് ന്യായമാണെന്നും ഫേസ്ബൂക്ക് പേജില്‍ കുറിച്ചു.
മുഖ്യമന്ത്രി കുറ്റവാളികളെ സംരക്ഷിക്കുന്നു: പി. ടി. തോമസ്
കൊച്ചി: നടിയെ ആക്രമിച്ച കേസ് വഴിതിരിച്ചുവിടാന്‍ ശ്രമം നടക്കുന്നുണ്ടെന്നും അന്വേഷണം സിബിഐയ്ക്ക് കൈമാറാണമെന്നും പി.ടി. തോമസ് എംഎല്‍എ. കേസില്‍ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ദുരൂഹമാണ്. മുഖ്യമന്ത്രി ഇടപെട്ടതാണ് കേസ് അന്വേഷണത്തിന്റെ വേഗം കുറയാന്‍ കാരണം. സര്‍ക്കാര്‍ നടിക്കുവേണ്ട ധാര്‍മ്മിക പിന്തുണ നല്‍കണം. അമ്മയുടെ യോഗത്തില്‍ മുകേഷ് എംഎല്‍എ മാധ്യമങ്ങളെ അധിക്ഷേപിച്ചതില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: