തൃശൂര്‍: പാമ്പാടി നെഹ്റു കോളേജിലെ എന്‍ജിനിയറിങ് വിദ്യാര്‍ഥി ജിഷ്ണുപ്രണോയിയുടെ മരണത്തില്‍ മനുഷ്യാവകാശ കമ്മീഷന് ഡി.ജി.പിയോട് വിശദീകരണം തേടി. അന്വേഷണത്തിലെ വീഴ്ചകള്‍ക്കെതിരെ നടപടി തേടി ജിഷ്ണുവിന്റെ ബന്ധുക്കള്‍ നല്കിയ പരാതിയിലാണ് കമ്മീഷന്റെ നടപടി.
തുടരന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ തൃശൂര്‍ റൂറല്‍ എസ്.പിക്കും കമ്മീഷന് നിര്‍ദ്ദേശം നല്കി. തൃശൂരില്‍ നടന്ന സിറ്റിങ്ങില്‍ അംഗം കെ.മോഹന്‍കുമാറാണ് കേസ് പരിഗണിച്ചത്. ഇക്കഴിഞ്ഞ മെയിലായിരുന്നു കമ്മീഷന് ചെയര്മാന് ജിഷ്ണുവിന്റെ അച്ഛന് നേരിട്ട് പരാതി നല്‍കിയത്.
ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലെ പൊലീസ് വീഴ്ചകള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടും, പാമ്പാടി നെഹ്റു ഗ്രൂപ്പ് ചെയര്മാന് പി. കൃഷ്ണദാസ്, വൈസ് പ്രിന്‍സിപ്പാള്‍ ശക്തിവേല്‍, പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ സഞ്ജിത് വിശ്വനാഥന്, പഴയന്നൂര്‍ എസ്.ഐ സി. ജ്ഞാനശേഖരന്, ഗവ. മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് മെഡിസിന് വിഭാഗത്തിലെ ഡോ. കെ. ജെറി ജോസഫ് എന്നിവര്‍ക്കെതിരെയുമായിരുന്നു പരാതി.
ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ ജിഷ്ണുവിന്റെ അച്ഛന് അശോകനും,അമ്മാവന്മാരായ ശ്രീജിത്തും, മഹേഷും ഹാജരായിരുന്നു. കേസ് പരിഗണിക്കുന്നത് കോഴിക്കോട്ടേക്ക് മാറ്റണമെന്ന ഇവരുടെ അപേക്ഷ കമ്മീഷന് ഫയലില്‍ സ്വീകരിച്ചു. അതേസമയം നെഹ്റു കോളേജ് ചെയര്മാന് കൃഷ്ണദാസിന് വേണ്ടി ഹാജരായ അഭിഭാഷകന് വിശദീകരണം നല്‍കുന്നതിന് കമ്മീഷനോട് സമയം ആവശ്യപ്പെട്ടു. ജൂലായ് 21ന് കേസ് വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: