തലശ്ശേരി: ഇന്ത്യാ ചരിത്രത്തിലെ ഇരുണ്ട കാലഘട്ടമാണ് അടിയന്തിരാവസ്ഥാ കാലമെന്നും നാവടക്കൂ പണിയെടുക്കൂ എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഇന്ദിരാഗാന്ധി 1975 ജൂണ്‍ 25 ന് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട് ഏകാധിപത്യഭരണം നടപ്പിലാക്കിയതെന്നും പത്രാധിപന്മാരെപ്പോലും ഭീഷണിപ്പെടുത്തി വരുതിക്ക് നിര്‍ത്തിക്കൊണ്ട് പ്രവര്‍ത്തനസ്വാതന്ത്ര്യം നിഷേധിക്കുകയായിരുന്നുവെന്നും ബിജെപി മുന്‍ സംസ്ഥാന പ്രസിഡണ്ട് കെ.രാമന്‍പിള്ള അഭിപ്രായപ്പെട്ടു. അടിയന്തിരാവസ്ഥയുടെ 42-ാം വാര്‍ഷികദിനാചരണത്തിന്റെ ഭാഗമായി തലശ്ശേരി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാത്മാഗാന്ധിക്കൊപ്പം സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കുന്നതില്‍ മുന്‍പന്തിയിലുണ്ടായിരുന്ന ജയപ്രകാശ് നാരായണന്, അടല്‍ ബിഹാരി വാജ്പേയി. ലാല്‍കൃഷ്ണ അദ്വാനി, ഇഎംഎസ്, എകെജി തുടങ്ങി അഖിലേന്ത്യാ-സംസ്ഥാന നേതാക്കളെ മുഴുവന്‍ മിസ ഉപയോഗിച്ച് തടവിലിട്ടുകൊണ്ടാണ് ജനാധിപത്യത്തിന്റെ അടിത്തറ തകര്‍ത്തത്. കേരളത്തില്‍ എം.പി.മന്മഥന്, പി.വി.കെ.നെടുങ്ങാടി, ഒ.രാജഗോപാല്‍, ടി.വി.അനന്തന്, പിണറായി വിജയന്, കോടിയേരി ബാലകൃഷ്ണന് തുടങ്ങി നിരവധി നേതാക്കള്‍ തങ്ങളോടൊപ്പം അന്ന് ജയില്‍വാസം അനുഷ്ഠിച്ചിട്ടുണ്ടെന്നും എന്നാല്‍ വി.എസ്.അച്ചുതാനന്ദനെ അറസ്റ്റ് ചെയ്തിരുന്നില്ലെന്നും രാമന്‍പിള്ള ചൂണ്ടിക്കാട്ടി. എന്നാല്‍ ഇഎംഎസിനെയും എകെജിയുമൊക്കെ ഏതാനും ദിവസങ്ങള്‍ക്കകം വിട്ടയച്ചിരുന്നു. ഇന്ദിരാഗാന്ധിയുടെ ഈ കരിനിയമത്തിന് അന്നത്തെ പ്രസിഡണ്ട് ഫക്രുദ്ദീന്‍ അലി സകലമാന പിന്തുണയും നല്‍കിയിരുന്നു. അന്നത്തെ പോലീസ് ഉദ്യോഗസ്ഥരായ പുലിക്കോടന് നാരായണനും ലക്ഷ്മണയും ജയറാം പടിക്കലുമൊക്കെ യഥാര്‍ത്ഥ നരനായാട്ടാണ് ഈ സമയത്ത് നടത്തിയിരുന്നത്. അതില്‍ ഏറെ വിവാദമായതും ചര്‍ച്ച ചെയ്യപ്പെട്ടതുമായ വിഷയമാണ് ഈച്ചരവാര്യരുടെ മകനും എഞ്ചിനിയറിങ്ങ് കോളേജ് വിദ്യാര്‍ത്ഥിയുമായ രാജനെ നക്സലൈറ്റ് എന്ന് മുദ്രകുത്തി മര്‍ദ്ദിച്ചും ഉരുട്ടിയും കൊലപ്പെടുത്തിയ സംഭവം.
അടിയന്തിരാവസ്ഥക്കെതിരെ ധീരമായ പോരാട്ടം നടത്തി ക്രൂരമായ മര്ദ്ദനങ്ങളേറ്റുവാങ്ങാന് അന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരാണ് മുന്‍പന്തിയിലുണ്ടായിരുന്നത്. അന്നത്തെ കൊടിയ മര്‍ദ്ദനത്തില്‍ വൃഷണം നഷ്ടപ്പെട്ട് ഇന്നും ജീവച്ഛവമായി ജീവിക്കുന്നവര്‍ നമ്മുടെ ഇടയിലുണ്ട്. അടിയന്തിരാവസ്ഥക്കെതിരെ ആദ്യം പ്രതികരിച്ച സിപിഎം ചില നേതാക്കളെ അറസ്റ്റ് ചെയ്തതോടെ ഓടിയൊളിക്കുകയായിരുന്നു. സിപിഐ ആകട്ടെ അടിയന്തിരാവസ്ഥക്ക് അനുകൂലമായി ഭരണപങ്കാളിത്തം തുടരുകയാണ് ചെയ്തത്. ഇക്കാരണത്താലാണ് അടിയന്തിരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ രാജ്യത്താകമാനം കോണ്‍ഗ്രസ്സിനെ ജനങ്ങള്‍ തൂത്തെറിഞ്ഞപ്പോഴും കേരളത്തിലെ 20 സീറ്റില്‍ ഇരുപതും നേടാന്‍ കോണ്‍ഗ്രസ്സിന് കഴിഞ്ഞത്. കമ്മ്യൂണിസ്റ്റുകാര്‍ എന്നും കോണ്‍ഗ്രസ്സിനെ അധികാരത്തില്‍ നിലനിര്‍ത്താനാണ് ശ്രമിച്ചിരുന്നത്. മൊറാര്‍ജി ദേശായിയുടെയും വി.പി.സിംഗിന്റെയുമൊക്കെ ഭരണം തകര്‍ത്ത് കോണ്‍ഗ്രസ്സിനെ അധികാരത്തില്‍ തിരിച്ചുകൊണ്ടുവരുന്നതില്‍ കമ്മ്യൂണിസ്റ്റുകാര്‍ വലിയ പങ്കാണ് വഹിച്ചത്.
കണ്ണൂര്‍ ജില്ലയില്‍ മുനീശ്വരന്‍ കോവിലിന് മുന്‍വശത്തും തലശ്ശേരി ചിത്രവാണി ടാക്കീസ് പരിസരത്തും നടന്ന അടിയന്തിരാവസ്ഥക്കെതിരായ സമരം പുതു തലമുറകള്‍ക്കൊന്നും അറിയില്ല. ഇത്തരത്തിലുള്ള കഴിഞ്ഞകാല ചരിത്രം പുതു തലമുറക്കും വരും തലമുറകള്‍ക്കും നല്കാന് ദേശസ്നേഹകളായവര് ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ പനി പിടിച്ച് നൂറുകണക്കിനാളുകള്‍ മരിക്കുമ്പോഴും പതിനായിരങ്ങള്‍ ആശുപത്രിയില്‍ കഴിയുമ്പോഴും കമ്മ്യൂണിസ്റ്റുകാര്‍ ഉത്തരേന്ത്യയില്‍ ചില തെമ്മാടികള്‍ ഏതെങ്കിലും ഒരാളെ പശുവിന്റെ പേരിലോ മറ്റോ അക്രമിക്കുന്ന സംഭവത്തെയാണ് ഉയര്‍ത്തിപ്പിടിച്ച് പ്രചാരണം നടത്തുന്നത്. ഇത് മനസ്സിലാക്കാന്‍ സാക്ഷരരായ കേരളത്തിലെ ജനത തയ്യാറാവണം. ജനാധിപത്യം എന്നാല്‍ ഇവിടെ നേതാക്കളാല്‍ നിയന്ത്രിക്കപ്പെടുന്ന ജനങ്ങളായി കേരളജനത മാറിയിരിക്കുകയാണ്. ഇത് ഭാവിതലമുറക്ക് പോലും ഉപകാരപ്രദമല്ല. അതിനാല്‍ രാജ്യത്തിന്റെയും നാടിന്റെയും ഉന്നമനത്തിന് നേതാക്കളുടെ തെറ്റായ സഞ്ചാരത്തിനെതിരെ ശബ്ദമുയര്‍ത്തുവാന്‍ ജനങ്ങള്‍ രംഗത്തിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തില്‍ അസോസിയേഷന് ഓഫ് എമര്‍ജന്‍സി വിക്ടിംസ് ജില്ലാ പ്രസിഡണ്ട് കെ.എന്‍.നാരായണന് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് രാജശേഖരപ്പണിക്കര്‍, ജനറല്‍ സെക്രട്ടറി ആര്.മോഹനന്, സമിതി അംഗം എ.ദാമോദരന്‍ എന്നിവരും സംസാരിച്ചു. ജില്ലാ സെക്രട്ടറി യു.മോഹന്‍ദാസ് സ്വാഗതവും സെക്രട്ടറി ആര്.കെ.ഗിരിധരന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: