ന്യൂദല്‍ഹി: ജിഎസ്ടി നടപ്പാക്കിയതില്‍ കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രിയെയും അഭിനന്ദിച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് ജസ്വന്ത് സിംഗ് ധനകാര്യമന്ത്രിയായിരിക്കുമ്പോള്‍ മുതലുള്ള സ്വപ്നമാണ് ജിഎസ്ടിയെന്ന് രാഷ്ട്രപതി പറഞ്ഞു.
ജിഎസ്ടി തിരിക്കിട്ട് നടപ്പാക്കുകയാണെന്നാരോപിച്ച് ഇന്നലെ നടന്ന ഉദ്ഘാടന ചടങ്ങ് കോണ്‍ഗ്രസ് ബഹിഷ്കരിച്ചിരുന്നു. സര്‍ക്കാരിനെ പ്രശംസിച്ച് രാഷ്ട്രപതി രംഗത്തെത്തിയത് കോണ്‍ഗ്രസ്സിനെ വെട്ടിലാക്കി. നരേന്ദ്രമോദിയല്ല പ്രണബ് മുഖര്‍ജിയാണ് ഉദ്ഘാടനം ചെയ്യേണ്ടതെന്നായിരുന്നു കോണ്‍ഗ്രസ്സിന്റെ വാദം. കോണ്‍ഗ്രസ് ഭരണകാലത്ത് പ്രണബ് മുഖര്‍ജി ധനമന്ത്രിയായിരിക്കെയാണ് ജിഎസ്ടിക്ക് തുടക്കം കുറിച്ചതെന്നാണ് പാര്‍ട്ടി അവകാശപ്പെടുന്നത്. ഇതും പ്രണബ് മുഖര്‍ജി തള്ളിയത് കോണ്‍ഗ്രസ്സിന് ക്ഷീണമായി.
ജിഎസ്ടി ജസ്വന്ത് സിങ്ങിന്റെ കാലം മുതലുള്ള സ്വപ്നമാണ്. 2011ല്‍ ഞങ്ങളും ഇത് നടപ്പാക്കാന്‍ ശ്രമിച്ചു. ഞാന്‍ ധനമന്ത്രിയായിരിക്കെ ഭരണഘടനാ ഭേദഗതി ബില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഇത് പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. ജിഎസ്ടി സാധ്യമാക്കിയതിന് പ്രധാനമന്ത്രി മോദിയെയും ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയെയും നന്ദി അറിയിക്കുന്നു.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ന്റ്സ് ഇന്ത്യ സംഘടിപ്പിച്ച ഗ്ലോബല്‍ സമ്മിറ്റില്‍ അദ്ദേഹം വിശദീകരിച്ചു. ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിനാക്കിയതും മോദിയുടെ ശ്രദ്ധേയമായ പരിഷ്കരണമാണെന്ന് പ്രണബ് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: