ന്യൂദല്‍ഹി: ചരക്ക് സേവന നികുതി സംബന്ധിച്ച അവകാശവാദത്തില്‍ പരിഹാസ്യരായി കോണ്‍ഗ്രസ്. പ്രണബ് മുഖര്‍ജി ധനമന്ത്രിയായിരിക്കെ കോണ്‍ഗ്രസ് സര്‍ക്കാരാണ് ജിഎസ്ടി നടപടികള്‍ക്ക് തുടക്കമിട്ടതെന്ന് ദിവസങ്ങളായി നേതാക്കള്‍ പ്രചരിപ്പിക്കുന്നുണ്ട്. പത്രസമ്മേളനങ്ങളില്‍ മുതിര്‍ന്ന നേതാക്കളുള്‍പ്പെടെ ഇത് ആവര്‍ത്തിക്കുന്നു. ചില മാധ്യമങ്ങളും ഇതേ തെറ്റ് ആവര്‍ത്തിക്കുകയും ചെയ്തു. ഈ അവകാശവാദമാണ് പ്രണബ് മുഖര്‍ജി ഇന്നലെ തള്ളിയത്. വാജ്പേയ് സര്‍ക്കാരിന്റെ കാലത്ത് ജസ്വന്ത് സിംഗ് ധനമന്ത്രിയായിക്കെയാണ് നടപടികള്‍ ആരംഭിച്ചതെന്ന് പ്രണബ് വ്യക്തമാക്കി.
ജിഎസ്ടിയുടെ 17 വര്‍ഷത്തെ യാത്രയാണ് ഇന്നലെ അര്‍ദ്ധരാത്രിയിലെ ചരിത്രനിമിഷത്തോടെ ലക്ഷ്യത്തിലെത്തിയത്. 2000ലാണ് സ്വതന്ത്ര ഭാരതത്തിലെ ഏറ്റവും വലിയ നികുതി പരിഷ്കരണത്തിലേക്കുള്ള യാത്ര ആരംഭിച്ചത്. ഐ.ജി. പട്ടേല്‍, ബിമല്‍ ജലാന്‍, സി.രംഗരാജന് എന്നിവരടങ്ങിയ സാമ്പത്തിക ഉപദേശക സമിതിയുടെ നിര്‍ദ്ദേശപ്രകാരം ജിഎസ്ടി മാതൃക തയ്യാറാക്കാന്‍ പ്രധാനമന്ത്രിയായിരുന്ന വാജ്പേയി സമിതിയെ നിയോഗിച്ചു. ബംഗാള്‍ ധനമന്ത്രിയും സിപിഎം നേതാവുമായിരുന്ന അസിംദാസ് ഗുപ്തയായിരുന്നു ചെയര്മാന്. ജിഎസ്ടി നടപ്പാക്കാനുള്ള സാങ്കേതിക സംവിധാനങ്ങളും സമിതിയുടെ ചുമതലയായിരുന്നു. 2003ല്‍ വിജയ് കേല്‍ക്കര്‍ അധ്യക്ഷനായി നികുതി പരിഷ്കരണത്തിനും വാജ്പേയി സമിതിയെ നിയോഗിച്ചു.
2005ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേല്‍ക്കര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പന്ത്രണ്ടാം ധനകാര്യ കമ്മീഷന് ശുപാര്‍ശകള്‍ പ്രകാരം ജിഎസ്ടി നടപ്പാക്കണമെന്ന് നിര്‍ദ്ദേശിച്ചു. 2010 ഏപ്രില്‍ ഒന്ന് ജിഎസ്ടി നടപ്പാക്കുമെന്ന് ധനമന്ത്രി ചിദംബരം പ്രഖ്യാപിച്ചു. 2009ല്‍ ധനമന്ത്രി പ്രണബ് മുഖര്‍ജി അസിംദാസ് ഗുപ്ത കമ്മറ്റി തയ്യാറാക്കിയ രൂപരേഖ അവതരിപ്പിച്ചു. 2010 ഏപ്രിലില്‍ ജിഎസ്ടി നടപ്പാക്കുമെന്ന് പ്രണബ് ആവര്‍ത്തിച്ചെങ്കിലും ഫലമുണ്ടായില്ല. 2011ല്‍ ഭരണഘടനാ ഭേദഗതി ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. പ്രതിപക്ഷം എതിര്‍ത്തു. ബില്ലുകള്‍ യശ്വന്ത് സിന്‍ഹ അധ്യക്ഷനായ പാര്‍ലമെന്റ് സ്റ്റാന്റിംഗ് കമ്മറ്റിക്ക് വിട്ടു. ബംഗാളില്‍ സിപിഎം ഭരണം അവസാനിച്ചപ്പോള്‍ അസിംദാസ് ഗുപ്ത അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു. കേരളത്തിലെ ധനമന്ത്രിയായിരുന്ന കെ.എം. മാണി അധ്യക്ഷനായി.
2012 ഡിസംബര്‍ 31ന് പുതിയ ഉദ്ഘാടന തീയതി തീരുമാനിച്ചെങ്കിലും ഫലമുണ്ടായില്ല. സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. 2013 ഫെബ്രുവരിയില്‍ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന വരുമാന നഷ്ടം നികത്തുന്നതിന് ബജറ്റില്‍ ചിദംബരം 9000 കോടി രൂപ പ്രഖ്യാപിച്ചു. ഇതിനിടെ പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഏഴ് മാസം പിന്നിട്ടപ്പോള്‍ മോദി സര്‍ക്കാര്‍ ജിഎസ്ടി ബില്ലുകള്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. 2015 മെയ് മാസത്തില്‍ ഭരണഘടനാ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി. നികുതി നിരക്കുകള്‍ ഉള്‍പ്പെടെ തീരുമാനിക്കാന്‍ സംസ്ഥാന ധനമന്ത്രിമാരടങ്ങുന്ന ജിഎസ്ടി കൗണ്‍സില്‍ ഇരുപതോളം തവണയാണ് യോഗം ചേര്‍ന്നത്. സംസ്ഥാനങ്ങളുടെ ആശങ്കയകറ്റി സമവായത്തിലെത്താന്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിക്ക് സാധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: