”സുസുഖം കര്‍ത്തും”- ഭക്തിയോഗാനുഷ്ഠാനവും ഭഗവത്തത്ത്വജ്ഞാനം നേടുക എന്നതും വളരെ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയും എന്ന് രണ്ടാം ശ്ലോകത്തില്‍ പറഞ്ഞത് വിവരിക്കുന്നു.
ജനിച്ചതിനുശേഷം ദുഷ്ടസംസര്ഗംകൊണ്ട് ദുരാചാരികളായിത്തീര്ന്നവര്ക്ക് ഭക്തിയോഗത്തിലൂടെ ലക്ഷ്യംപ്രാപിക്കാന് കഴിയും എന്നാണ് കഴിഞ്ഞ ശ്ലോകത്തില്‍ വിവരിച്ചത്.
ഈ ജന്മം മുതല്‍ തന്നെ ദുരാചാരികളായവര്ക്കും ഭക്തിയോഗത്തില് പ്രവേശിക്കാം, ലക്ഷ്യത്തില്‍ എത്താമെന്ന് പറയുന്നു. ദുരാചാരികളായ സ്ത്രീ-പുരുഷന്മാരുടെ മക്കളായി ജനിക്കുന്നവര്‍ സ്വഭാവംകൊണ്ടും ജീവിതരീതികൊണ്ടും ദുരാചാരികളായും പാപകര്‍മ്മം ചെയ്യുന്നവരുമായി വളരുന്നു; മറ്റു ജനങ്ങള്‍ക്കു ശല്യമായിത്തീരുകയും ചെയ്യുന്നു. തലമുറകളായി ഇങ്ങനെ മുന്നോട്ടു പോകുമ്പോള്‍, ജനസംഖ്യ വര്‍ധിപ്പിക്കുമ്പോള്‍ പുണ്യകര്‍മ്മങ്ങള്‍ ചെയ്യുന്ന വ്യക്തികള്‍ അത്തരം ദുരാചാരികളുടെ സമ്പര്‍ക്കം ഒഴിവാക്കുന്നു.
ഇങ്ങനെയായിരിക്കാം നമ്മുടെ നാട്ടില്‍ ജാതി സമ്പ്രദായം രൂപംകൊണ്ടത്. പാപകര്‍മ്മികളുടെ സാന്നിദ്ധ്യം വൈദികകര്‍മ്മങ്ങളുടെ പൂര്‍ണതയ്ക്ക് തടസ്സം സൃഷ്ടിക്കുന്നു. വായനശാലയില്‍ കുറെ ആളുകള്‍ ശ്രദ്ധയോടെ ദിനപത്രങ്ങളും വായിച്ചുകൊണ്ടിരിക്കുമ്പോള്‍, ആരെങ്കിലും ശബ്ദകോലാഹലം ഉണ്ടാക്കിയാല്‍ വായനക്കാര്‍ക്ക് വായന പൂര്‍ത്തിയാക്കാന്‍ കഴിയാത്തതുപോലെ എന്ന് കരുതിയാല്‍ മതി, തമോഗുണം വര്‍ധിപ്പിക്കുന്ന ആഹാരങ്ങള്‍ (മാംസം, മദ്യം). ദേഹം ശുചീകരിക്കുന്നതായ സാത്വികകര്മ്മങ്ങളാണ് ചെയ്യേണ്ടത് എന്ന് പോലും അവര്‍ക്ക് അറിയില്ല. ശ്വസച്ചന്മാര്, ചണ്ഡാലന്മാര്, അന്ത്യജന്മങ്ങള് എന്നിങ്ങനെ അറിയപ്പെടുന്നവര്‍ക്ക് വേദാധ്യയനം, യജ്ഞാനുഷ്ഠാനം മുതലായ വൈദിക കര്‍മ്മങ്ങള്‍ ചെയ്യാന്‍ യോഗ്യത ഇല്ല. ”പ്ലസ്ടു” വിജയിക്കാന്‍ കഴിയാത്തവരെ എങ്ങനെ എഞ്ചിനീയറിങ് കോളജില്‍ ചേര്‍ക്കും? ചേര്‍ത്താലും പഠിക്കാന്‍ കഴിയുമോ? അതുപോലെ ബ്രാഹ്മണകുലത്തില്‍ ജനിച്ചിട്ടും വേദാധ്യയനം ചെയ്യാത്തവരും ക്ഷത്രിയകുലത്തില്‍ ജനിച്ചിട്ടും ധര്‍മ്മവും നീതിയും അനുസരിച്ച് ഭരിക്കാത്തവരും വൈശ്യകുലത്തില്‍ ജനിച്ചിട്ടും കൃഷി, കച്ചവടം, ഗോസംരക്ഷണം ഇവ ചെയ്യാത്തവരും കൈത്തൊഴിലുകള്‍ ചെയ്ത് ജനസമൂഹത്തെ സേവിക്കാത്തവരും പാപയോനികള്‍ തന്നെ എന്ന് ആചാര്യന്മാര് പറയുന്നു.
മാം ഹി പാര്‍ത്ഥ, വ്യപാശ്രിത്യ
അത്തര്‍ക്കാര്‍ എന്നെ, ശരണം പ്രാപിച്ച് ശ്രവണകീര്‍ത്തന സ്മരണാദികള് ചെയ്ത്, ക്രമേണ പരമപദത്തില് എത്തും. ശ്രീമദ്ഭാഗവതത്തില്‍ ശ്രീശുക ബ്രഹ്മര്‍ഷി ശ്രീകൃഷ്ണ ഭഗവാനെ നമസ്കരിക്കുന്ന ശ്ലോകം വായിക്കൂ!
”കിരാതഹൂണാന്ധ്രപുളിന്ദപുല്ക്കസാഃ
ആഭീരകങ്കായവനാഃ ഖസാദയഃ
യേന്യേചപാപാഃ യദുപാശ്രയാശ്രയാഃ
ശുദ്ധ്യന്തി തസ്മൈ പ്രഭവിഷ്ണവേ നമഃ”
(=കാട്ടാളന്മാര്, ഹൂണന്മാര് (പാശ്ചാത്യന്മാര്), പുളിന്ദന്മാര്‍, പുല്കസന്മാര്, ഭാരതത്തില്‍ താമസിക്കുന്ന ആന്ധ്രന്മാരും, ആഭീരന്മാരും മറ്റു പാപ ജീവിതം നയിക്കുന്നവരും ഏതൊരു ശ്രീകൃഷ്ണ ഭഗവാനെ ആശ്രയിച്ച് ഭജിച്ച് പൂര്‍ണ്ണതയില്‍ എത്തിയ ഭക്തന്മാരെ ആശ്രയിച്ച്, ഭക്തിയോഗം അനുഷ്ഠിച്ച് പാപഭാരം നശിപ്പിക്കുന്നത്, ആ ഭഗവാനെ നമസ്കരിക്കുന്നു.)
ഏതൊരു മനുഷ്യനും ഭക്തിയോഗം ശീലിക്കാന്‍ തുടങ്ങുന്നതിന് മുന്‍പ് ഉത്തമഭക്തന്മാരെ ആശ്രയിച്ച് അവരുടെ ദയയ്ക്ക് പാത്രമാവണം.
”പ്രഥമോ മഹതാം സേവാ
തദ്ദയം പാത്രതാനതഃ”
(ആദ്യം മഹാന്മാരെ-ഭക്തന്മാരെ സേവിക്കണം, അവരുടെ പാത്രമാവണം) എന്ന് ശാസ്ത്രങ്ങള്‍ ഉദ്ഘോഷിക്കുന്നു.
അങ്ങനെ മനുഷ്യജന്മം കിട്ടിയിട്ടുള്ളവര്‍ക്കെല്ലാം ഭക്തിയോഗത്തിലൂടെ എളുപ്പത്തില്‍ മുന്നേറാം; പരമപദത്തിലെത്താം. ഒരേ ഒരു അനുഷ്ഠാനം മാത്രമേ വേണ്ടൂ- ‘ഹരേ കൃഷ്ണ’ നാമജപം. ഒരേ ഒരു ഉപകരണം വേണ്ട; നാക്കു മാത്രം. പിന്നീട് എല്ലാ അവയവങ്ങള്‍കൊണ്ടും ഭഗവത് സേവനത്തിലേര്‍പ്പെടാം.
അങ്ങനെ ഇരിക്കെ,
പുണ്യവാന്മാരുടെ കഥ
പറയാനുണ്ടോ? (9-33)
ബ്രാഹ്മണരും വേദാധ്യയനം ചെയ്തവരും, പുണ്യകര്‍മ്മങ്ങള്‍ ചെയ്യുന്നവരും രാജാക്കന്മാരും ഋഷികളും ഉത്തമഭക്തന്മാരായിത്തീര്ന്നാല് ഭഗവത്പദം പ്രാപിക്കും എന്ന് പറയേണ്ടതുണ്ടോ? ബ്രാഹ്മണരില്‍ വേദാധ്യയനം ചെയ്തവരും ചെയ്യാത്തവരുമുണ്ട്. യജ്ഞങ്ങളും ദാനാദികളും ചെയ്തു പുണ്യം നേടുന്നവരുണ്ട്. ഋഷികളുണ്ട്. സൂക്ഷ്മജ്ഞാനം നേടിയവരുണ്ട്. ഏതുതരക്കാരായാലും മനുഷ്യന്റെ പരമപുരുഷാര്‍ത്ഥമായ ഭക്തിയോഗം അനുഷ്ഠിക്കണം. നമ്മളെല്ലാം ജീവാത്മക്കളാണ്. ജീവാത്മാവിന്റെ സനാതനമായ ഒരവസ്ഥയിലും മാറ്റിവക്കേണ്ടാത്ത ധര്‍മ്മം ശ്രീകൃഷ്ണ ഭഗവാനെ-പരമാത്മാവിനെ സ്നേഹപൂര്‍വം സേവിക്കുകയാണ്. വര്‍ണാശ്രമ ധര്മ്മങ്ങള്ക്കൊന്നും തന്നെ ഈ സനാതനത്വമില്ല. അതുകൊണ്ട്, അര്‍ജുനാ, വേഗത്തില്‍ നശിക്കുന്നതും, എപ്പോഴും രോഗാദികള്‍കൊണ്ട് ദുഃഖപൂര്‍ണവുമായ ഈ ലോകം അതായത് മനുഷ്യദേഹം കിട്ടിയ സ്ഥിതിക്ക് എന്നെ ഭജിക്കൂ. ശാശ്വതസുഖം നേടൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: