കോട്ടയം: നാട്ടകം ഗവണ്മെന്റ് കോളേജില്‍ എസ്എഫ്ഐ വിദ്യാര്‍ത്ഥികള്‍ വീണ്ടും അഴിഞ്ഞാടി. എബിവിപി പ്രവര്‍ത്തകരായ മൂന്നു വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ചു. ഇതേതുടര്‍ന്ന് കോളേജിലെ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ വിദ്യാര്‍ത്ഥികള്‍ കോളേജ് ഉപരോധിക്കുകയും എസ്എഫ്ഐക്കാരായ എട്ട് വിദ്യാര്‍ത്ഥികളെ അന്വേഷണവിധേയമായി സസ്പെന്റ് ചെയ്യുകയും ചെയ്തു.
വ്യാഴാഴ്ച കോളേജിലെ നവാഗതരെ സ്വീകരിച്ചുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ എബിവിപി മിഠായി വിതരണം നടത്തിയിരുന്നു. ഇതില്‍ അമര്‍ഷംപൂണ്ട എസ്എഫ്ഐക്കാര്‍ വിദ്യാര്‍ത്ഥികളെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയായി എസ്എഫ്ഐയുടെ പോസ്റ്റര്‍ വലിച്ചുകീറി എന്ന കള്ളപ്രചാരണം അഴിച്ചുവിടുകയും ഇന്നലെ രാവിലെ കോളേജിലെത്തിയ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയുമായിരുന്നു. അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും മുമ്പില്‍ ക്ലാസ്മുറിയില്‍ കയറിയാണ് അക്രമികള്‍ അഴിഞ്ഞാടിയത്.
മൂന്നാംവര്‍ഷ ഇക്കണോമിക്സ് വിദ്യാര്‍ത്ഥി പുതുപ്പള്ളി പയ്യപ്പാടി വടക്കേമുറിയില്‍ ജിനു രാജന്, പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥികളായ ഇരവിനല്ലൂര്‍ കാട്ടിപ്പറമ്പില്‍ ഉണ്ണി കെ. വിനോദ്, പരുത്തുംപാറ പുളിമൂട്ടില്‍ മിഥുന് എന്നിവരെയാണ് പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ആരോമല്‍ എന്നയാളിന്റെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയ എസ്എഫ്ഐക്കാര്‍ മര്‍ദ്ദിച്ചത്.
അകാരണമായി നടത്തിയ മര്‍ദ്ദനത്തിന് ദൃക്സാക്ഷികളായ വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെ മുഴുവന്‍ വിദ്യാര്‍ത്ഥികളും കോളേജ് ഉപരോധിച്ചു. യാതൊരു പ്രകോപനവും കൂടാതെ അക്രമം അഴിച്ചുവിട്ട എസ്എഫ്ഐക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഉപരോധസമരത്തെ തുടര്‍ന്ന് എസ്എഫ്ഐക്കാരായ സുര്‍ജിത്, ഷൈജു, ആഷിഖ്, അഖില്‍, ജിന്സണ്, ജെയിന് തുടങ്ങിയവരെയാണ് കോളേജില്‍നിന്ന് സസ്പെന്റ് ചെയ്തത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിങ്ങവനം പോലീസ് സ്ഥലത്തെത്തി കേസെടുത്തു.
ഈ അദ്ധ്യയന വര്‍ഷം ആരംഭിച്ചത് മുതല്‍ ക്യാമ്പസുകളില്‍ അക്രമപരമ്പരകള്‍ക്ക് നേതൃത്വം നല്കാന് ആഹ്വാനം ചെയ്ത എസ്എഫ്ഐ ജില്ലാ നേതൃത്വം ഇത്തരം അക്രമങ്ങള്‍ക്ക് മറുപടി പറയണമെന്ന് യുവമോര്‍ച്ച ജില്ല പ്രസിഡന്റ് അഖില്‍ രവീന്ദ്രന് ആവശ്യപ്പെട്ടു. നാട്ടകം കോളേജില്‍ എസ്എഫ്ഐ ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുക ആയിരുന്നു അദ്ദേഹം. യുവമോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറിമാരായ ലാല്‍ കൃഷ്ണ, സോബിന്‍ലാല്‍, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി വി.പി. മുകേഷ് എന്നിവരും ആശുപത്രിയില്‍ വിദ്യാര്‍ത്ഥികളെ സന്ദര്‍ശിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: