16 പാടശേഖരങ്ങളില്‍ മടവീണു
ആലപ്പുഴ: ജില്ലയില്‍ ആകെ 16 പാടശേഖരങ്ങളില്‍ മടവീണതായി കൃഷിവകുപ്പിന്റെ കണക്ക്. ഇതിലൂടെ 1,100 ഹെക്ടറിലെ കൃഷി നശിച്ചു. അഞ്ചു കോടി രൂപയുടെ കൃഷി നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. മടവീണതിലൂടെ 75 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായും കണക്കാക്കിയിട്ടുണ്ട്. കൃഷിക്കൊരുങ്ങിയ പാടങ്ങളിലും മടവീണിട്ടുണ്ട്. ഹരിപ്പാട്, കുട്ടനാട് മണ്ഡലങ്ങളിലായി കട്ടക്കുഴി തേവേരി, പ്രയാറ്റേരി, പാമ്പനം, വെട്ടിക്കല്‍, നടയില്കിഴക്കുവശം, കോഴിക്കുഴി, മടയനാഴി, പാലത്തിങ്കല്‍ കിഴക്കുവശം, വലിയതുരുത്ത്, കനകശേരി, വലിയകരി, അയ്യനാട, തൈപ്പറമ്പ് തെക്ക് ഊരുംവേലി അടക്കം 16 പാടശേഖരങ്ങളിലാണ് മടവീണത്.
കൈനകരിയില്‍ സ്ഥിരമായി മടവീഴുന്ന പാടശേഖരങ്ങള്‍ നാലുവര്‍ഷത്തിനുള്ളില്‍ കല്ലുകെട്ടി സംരക്ഷിക്കുമെന്ന് മന്ത്രി തോമസ് ചാണ്ടി പറഞ്ഞു.
കുട്ടനാട്ടിലെ മടവീണ പാടശേഖരങ്ങളും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളും സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ മടവീണ പാടശേഖരങ്ങളുടെ ബണ്ടുകളില്‍ താമസിക്കുന്നവരുടെ വീട് വെള്ളത്തിലാണ്.
ഈ കുടുംബങ്ങള്‍ക്ക് ഇന്നു മുതല്‍ ഭക്ഷണം നല്‍കാനുള്ള സംവിധാനം ഒരുക്കാന്‍ തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്കി. കുട്ടനാട് പാക്കേജിന്റെ കാലാവധി അവസാനിച്ചു. 2140 കോടി രൂപ അനുവദിച്ചിട്ട് 600 കോടി രൂപ പോലും ചെലവഴിച്ചില്ല.
കൈനകരിയടക്കം വെള്ളപ്പൊക്ക ദുരിതം നേരിടുന്ന പ്രദേശങ്ങള്‍ക്കു പകരം മറ്റു ചില സ്ഥലങ്ങളിലാണ് പാക്കേജിന്റെ പദ്ധതികള്‍ നടന്നത്. കുട്ടനാട്ടിലെ 13 പഞ്ചായത്തുകളിലും കുടിവെള്ളമെത്തിക്കുന്ന 215 കോടി രൂപയുടെ പദ്ധതി ഉടന്‍ ടെന്‍ഡര്‍ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: