ഏറെക്കാലമായി കാത്തിരുന്ന ചരക്ക് സേവന നികുതി(ജിഎസ്ടി)ജൂലൈ മുതല്‍ നിലവില്‍ വരികയാണ്. ഉല്‍പ്പാദകര്‍, സേവനദാതാക്കള്‍, വ്യാപാരികള്‍ എന്തിനേറെ ഉപഭോക്താക്കള്‍ ഉള്‍പ്പെടെ എല്ലാവരും കേന്ദ്ര-സംസ്ഥാനതലങ്ങളില്‍ ഖജനാവിലേക്ക് നികുതി അടയ്ക്കുന്നതില്‍ വിപ്ലവകരമായ മാറ്റംകൊണ്ടുവരും. പരോക്ഷനികുതികളുടെ ബാഹുല്യങ്ങളെല്ലാം ഏകീകരിച്ച് ഇന്ത്യയെ ഒരു ഏകീകൃത വിപണിയാക്കി മാറ്റും.
എന്താണ് ജിഎസ്ടി
ജിഎസ്ടി എന്നാല്‍ ഒരു ഏകീകൃത നികുതി സമ്പ്രദായമാണ്. സംസ്ഥാനങ്ങള്‍ക്കിടയിലുള്ള ബഹുനികുതി സമ്പ്രദായങ്ങള്‍ ഇല്ലാതാക്കി മറ്റ് വികസിത രാജ്യങ്ങളിലേതുപോലെ രാജ്യത്താകമാനം വ്യാപാരത്തിന് വേണ്ട ഒറ്റ മൈതാനം സൃഷ്ടിക്കുകയാണ്. ഇത് ഒരു വിവിധഘട്ട നികുതിയാണ്. നിര്‍മ്മാണത്തിന് വേണ്ട അസംസ്കൃതവസ്തുക്കളുടെ സംഭരണം മുതല്‍ ഇത് ആരംഭിക്കുകയും അന്തിമോല്‍പ്പന്നത്തിന്റെ വിപണനം വരെ തുടരുകയും ചെയ്യും. ഓരോ ഘട്ടത്തിലും നല്കുന്ന നികുതികള്‍ക്ക് വിതരണത്തിന്റെ അടുത്ത ഘട്ടങ്ങളില്‍ ഇളവ് ലഭിക്കുകയും ചെയ്യും. ഉദ്ദിഷ്ടസ്ഥാനം അല്ലെങ്കില്‍ ഉപഭോഗവുമായി ബന്ധപ്പെട്ട നികുതി സമ്പ്രദായമായതുകൊണ്ടുതന്നെ കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകള് ചുമത്തുന്ന സെന്‍ട്രല്‍ എക്സൈസ്, സേവന നികുതി, വാറ്റ്, കേന്ദ്ര വില്‍പ്പന നികുതി, ഒക്ട്രോയി, പ്രവേശനനികുതി, ആഡംബര നികുതി, വിനോദനികുതി തുടങ്ങിയ ബഹുമുഖ നികുതികളെല്ലാം ഇല്ലാതാകും. ഇത് ഉപഭോക്താക്കളുടെ നികുതിഭാരം കുറയ്ക്കും. അതോടൊപ്പം പണത്തിന്റെ ഒഴുക്കും മികച്ച പ്രവര്‍ത്തന മൂലധന പരിപാലനവും മൂലം വ്യവസായമേഖലയ്ക്ക് ഏറെ ഗുണം ചെയ്യും.നിലവില്‍ ഒരു സംസ്ഥാനത്തുനിന്നും മറ്റൊന്നിലേക്ക് നീങ്ങുന്ന ചരക്കുകളില്‍ കേന്ദ്രവും സംസ്ഥാനങ്ങളും ചേര്‍ന്ന് 17 നികുതികളാണ് ചുമത്തുന്നത്.
ആനുകൂല്യങ്ങള്‍
വിവിധ വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ രണ്ടു ശതമാനം വര്‍ദ്ധനയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ജിഎസ്ടി മികച്ച നികുതി അനുവര്‍ത്തനത്തിന് വഴിവയ്ക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. അതിലൂടെ വരുമാനം വര്‍ദ്ധിപ്പിക്കുകയും ബജറ്റ് കമ്മി കുറയ്ക്കുന്നതിന് വഴിവയ്ക്കുകയും ചെയ്യും. എല്ലാ ഇറക്കുമതി ചരക്കുകള്‍ക്കും കേന്ദ്ര ജി.എസ്.റ്റിയും സംസ്ഥാന ജി.എസ്.റ്റിയും ചേര്‍ന്ന സംയോജിത ചരക്ക് സേവന നികുതി(ഇന്റഗ്രേറ്റഡ് ഗുഡ്സ് ആന്റ് സര്‍വീസ് ടാക്സ്-ഐജിഎസ്ടി) ഈടാക്കും. ഇത് പ്രാദേശിക ഉല്‍പ്പന്നങ്ങളുടെ നികുതിയില്‍ സന്തുലിതാവസ്ഥ കൊണ്ടുവരും.
ജി.എസ്.ടിയില്‍ പ്രധാനമായും മൂന്നു തരത്തിലുള്ള നികുതികളാണുള്ളത്. കേന്ദ്ര ചരക്ക് സേവന നികുതി(സിജിഎസ്ടി), സംസ്ഥാനം(അല്ലെങ്കില്‍ കേന്ദ്രഭരണപ്രദേശ) ചരക്ക് സേവന നികുതി(എസ്ജിഎസ്ടി), സംയോജിത ചരക്ക് സേവന നികുതി(ഐജിഎസ്ടി) എന്നിവയാണത്. സംസ്ഥാനത്തിനുള്ളിലുള്ള ചരക്ക് നീക്കത്തിന് കേന്ദ്രം ചുമത്തുന്നത് സിജിഎസ്ടിയെന്നും സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും ചുമത്തുന്ന നികുതി എസ്ജിഎസ്ടിയെന്നുമാണ് യഥാക്രമം അറിയപ്പെടുന്നത്. ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും സംസ്ഥാനാന്തര വിതരണത്തില്‍ കേന്ദ്രം ചുമത്തുന്നതാണ് ഐജിഎസ്ടി. കേന്ദ്ര ജിഎസ്ടി ബില്‍, സംയോജിതജിഎസ്ടി ബില്‍, ജിഎസ്ടി (സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്കല്) ബില്‍, കേന്ദ്ര ഭരണപ്രദേശ ജിഎസ്ടി ബില്‍ എന്നിങ്ങനെ കഴിഞ്ഞ മേയില്‍ ലോക്സഭയില്‍ നടത്തിയ നാലു നിയമനിര്‍മ്മാണങ്ങളിലൂടെയാണ് ഈ ജൂലൈ ഒന്ന് എന്ന് നിശ്ചയിച്ചിരുന്ന സമയപരിധി യാഥാര്‍ത്ഥ്യമാക്കിയത്.
കേന്ദ്ര ധനമന്ത്രി അദ്ധ്യക്ഷനും സംസ്ഥാന ധനമന്ത്രിമാര്‍ അംഗങ്ങളുമായ ജി.എസ്.ടി കൗണ്‍സിലാണ് ജിഎസ്ടിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നത്. തങ്ങളുടെ ശുപാര്‍ശകളുടെയോ അവയുടെ നടപ്പാക്കലിലൂടെയോ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് വിധികല്പ്പിക്കാനുള്ള അവകാശവും ജിഎസ്ടി കൗണ്‍സിലിനുണ്ട്.
നികുതി നിരക്കുകള്‍
പുതിയ ജിഎസ്ടി സംവിധാനത്തിന് കീഴില്‍ ജിഎസ്ടി കൗണ്‍സില്‍ 5 ശതമാനം, 12 ശതമാനം,18 ശതമാനം, 28 ശതമാനം എന്നിങ്ങനെ നാലു വിശാലമായ നികുതി നിരക്കുകളാണ് നിശ്ചയിച്ചിരിക്കുന്നത്. ജിഎസ്ടി നടപ്പാക്കുമ്പോള്‍ ആദ്യ അഞ്ചുവര്‍ഷം സംസ്ഥാനങ്ങള്‍ക്ക് ഉണ്ടാകുന്ന വരുമാനനഷ്ടത്തിന് പരിഹാരം നല്‍കുന്നതിനായി ആഡംബര വസ്തുക്കള്‍ക്കും അയോഗ്യമായ ചരക്കുകള്‍ക്ക് മേലും സെസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മിക്കവാറും എല്ലാ ചരക്കുകളും സേവനങ്ങളും ഈ നാലു നിരക്കുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സ്വര്‍ണ്ണം, പരുക്കന്‍ വൈരം എന്നിവയ്ക്ക് പ്രത്യേക നികുതി നിരക്കും നിശ്ചയിച്ചിട്ടുണ്ട്. അതോടൊപ്പം ചിലവയെ നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്. അവശ്യവസ്തുക്കളെ ഏറ്റവും കുറഞ്ഞ നികുതി നിരക്കിലാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അതേസമയം ആഡംബര വസ്തുക്കള്‍, പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയെല്ലാം ഉയര്‍ന്ന നികുതിപരിധിയിലുമാണ്.
17 വര്‍ഷത്തെ കാത്തിരിപ്പ്
നിരവധി രാജ്യങ്ങള്‍ ഇതിനകം തന്നെ ഏകീകൃത നികുതി സമ്പ്രദായത്തിലേക്ക് മാറിക്കഴിഞ്ഞിട്ടുണ്ട്. 1954ല്‍ ഈ സംവിധാനം സ്വീകരിച്ച ഫ്രാന്‍സാണ് ഇതില്‍ ആദ്യത്തേത്. ചിലര്‍ ജിഎസ്ടി തന്നെ സ്വീകരിച്ചും ചിലര്‍ മൂല്യവര്‍ദ്ധിത നികുതിയുടെ (വാറ്റ്) വ്യത്യസ്ത മാതൃക സ്വീകരിച്ചും. അവരെ പിന്നീട് മറ്റുള്ളവര്‍ പിന്തുടരുകയായിരുന്നു. ഇന്ത്യയില്‍ ജിഎസ്ടിയെക്കുറിച്ചുള്ള ചര്‍ച്ച ആരംഭിച്ചത് 2000ല്‍ ശ്രീ അടല്‍ബിഹാരി വാജ്പേയ് പ്രധാനമന്ത്രിയായിരുന്ന എന്‍ഡിഎ ഗവണ്മെന്റിന്റെ കാലത്താണ്. ഒടുവില്‍ എല്ലാവരെയും അനുനയിപ്പിച്ചുകൊണ്ട് 2016ല്‍ 101-ാമത് ഭരണഘടനാഭേദഗതി പാര്‍ലമെന്റില്‍ പാസ്സാക്കി. എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് അവരുടെ നികുതി വരുമാനത്തില്‍ കുറവുണ്ടാകുമെന്ന് ആശങ്കയുണ്ടാകുകയും അതുകൊണ്ടുതന്നെ ചില വരുമാനദായകമായ ചരക്കുകളില്‍പ്പെട്ട മദ്യം, പെട്രോളിയം റിയല്‍ എസ്റ്റേറ്റ് എന്നിവയില്‍ സ്വന്തം നികുതി നിര്‍ണ്ണയ അധികാരം വേണമെന്ന് ആഗ്രഹമുണ്ടാകുകയും ചെയ്തു.
ഉപഭോക്താക്കളിലുണ്ടാക്കുന്ന പ്രത്യാഘാതം
അഗര്‍ബത്തി (സാമ്പ്രാണി തിരി)മുതല്‍ ആഡംബരകാറുകള്‍ വരെ എല്ലാ ചരക്കുകളും വിവിധ നിരക്കുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 100 രൂപ വരെ വിലയുള്ള സിനിമാ ടിക്കറ്റുകളെ 18% ജിഎസ്ടി നിരക്കിലാണ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ടിക്കറ്റ് നിരക്ക് 100ല്‍ കൂടുതലായാല്‍ ജി.എസ്.റ്റിയുടെ അടിസ്ഥാനത്തില്‍ 28% നികുതി ഈടാക്കും. അതുപോലെ പുകയില ഉല്‍പ്പന്നങ്ങളേയും ഉയര്‍ന്ന നികുതിനിരക്കിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വസ്ത്രം, പവിഴം, സ്വര്‍ണ്ണം തുടങ്ങിയവയുടെ വ്യവസായങ്ങളെ 5% ജിഎസ്ടി നിരക്കിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
2017 ജൂലൈ ഒന്നുമുതല്‍ തന്നെ ജി.എസ്.ടി നടപ്പാക്കണമെന്ന ശക്തമായ നിശ്ചയദാര്‍ഢ്യമാണ് ഗവണ്മെന്റ് പ്രകടിപ്പിച്ചത്. ചരക്ക് സേവന നികുതി ശൃംഖല പോലുള്ള ഏജന്‍സികള്‍ ഉള്‍പ്പെടെ സംസ്ഥാനങ്ങള്‍ക്കും വ്യവസായമേഖലയ്ക്കും ചില പ്രശ്നങ്ങള്‍ പരിഹരിക്കാനുമുണ്ട്. പ്രാരംഭ പ്രശ്നങ്ങള്‍ പരിഹരിച്ച് സാമ്പത്തിക നൗകയെ വിജയകരമായി മുന്നോട്ടു തുഴയുന്നതിനായി ഇപ്പോള്‍ പ്രകടിപ്പിച്ച അതേ ഇച്ഛാശക്തിയും ധൈര്യവും ഗവണ്മെന്റ് പ്രകടിപ്പിക്കേണ്ടതുണ്ട്. ജനങ്ങളുടെ ക്ഷേമം ലക്ഷ്യമാക്കി കൈക്കൊണ്ട ജിഎസ്ടി പോലെയുള്ള ഒരു നടപടി വലിയ വിജയമാകും.
(വികസന വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന, വിരമിച്ച ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ഉദ്യോഗസ്ഥനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: