സോചി: പന്തടക്കം കൊണ്ടും കൂടുതല്‍ ഷോട്ടുകള്‍ ഉതിര്ത്തതുകൊണ്ടും ഫൈനലില്‍ കടക്കാനാവില്ലെന്ന് മെക്സിക്കോ തെളിയിച്ചു. കോണ്‍ഫെഡറേഷന്‍ കപ്പ് ഫുട്ബോളിന്റെ സെമിഫൈനലിലായിരുന്നു മെക്സിക്കോയുടെ ഈ ദുര്യോഗം. ഇന്നലെ പുലര്‍ച്ചെ ജര്‍മ്മനിക്കെതിരെ നടന്ന പോരാട്ടത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെട്ട് ഫൈനലിലെത്താതെ അവര്‍ പുറത്ത്. ഇനി മൂന്നാം സ്ഥാനത്ത് വേണ്ടി പോര്‍ച്ചുഗലുമായി കളിക്കാം. നാളെയാണ് ഫൈനലും ലൂസേഴ്സ് ഫൈനലും.
ആദ്യമായാണ് ജര്‍മ്മനി ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തുന്നത്. കോണ്‍ഫെഡറേഷന്‍ കപ്പിന് 2005 ല്‍ ആതിഥേയത്വം വഹിച്ച ജര്‍മ്മനി മൂന്നാം സ്ഥാനമാണ് നേടിയത്. ജര്‍മ്മനി ആദ്യമായി ഈ കപ്പില്‍ പങ്കെടുത്തത് 1999 ലാണ്. കളിയുടെ 61 ശതമാനവും പന്ത് കൈവശം വെച്ചിട്ടും ആകെ 26 ഷോട്ടുകള്‍ പായിച്ചിട്ടും മെക്സിക്കോയ്ക്ക് വിജയിക്കാനായില്ല. ലക്ഷ്യത്തിലേക്ക് പായിച്ച എട്ട് ഷോട്ടുകളില്‍ ഒരെണ്ണം വലയിലെത്തിയെന്ന് മാത്രം അവര്‍ക്ക് ആശ്വസിക്കാം. അതേസമയം ജര്‍മ്മനി ആകെ പായിച്ച 12 ഷോട്ടുകളില്‍ 7 എണ്ണം ലക്ഷ്യത്തിലേക്ക് നീങ്ങി. അതില്‍ നാലെണ്ണം മെക്സിക്കന്‍ ഗോളി ഗ്വില്ലര്‍മോ ഒച്ചയെ കടന്ന് വലയിലെത്തുകയും ചെയ്തു. ജര്‍മ്മനിക്കായി ഗൊരെറ്റ്സ്ക, ടിമോ വെര്‍ണര്‍, അമിന്‍ യൂനസ് എന്നിവരാണ് ഗോള്‍ നേടിയത്. മാര്‍ക്കോ ഫാബിയാന്റെ ബൂട്ടില്‍നിന്നായിരുന്നു മെക്സിക്കോയുടെ ആശ്വാസ ഗോള്‍. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ഗോളായിരുന്നു ഫാബിയാന്റെയുടേത്.
കളി തുടങ്ങി ആദ്യ പത്ത് മിനിറ്റിനിടെ തന്നെ ജര്‍മ്മനി രണ്ട് തവണ ലക്ഷ്യം കണ്ടു. ആറാം മിനിറ്റില്‍ വലതുവിങില്ക്കൂടി പന്തുമായി മുന്നേറിയ ശേഷം ഹെന്റികസ് നല്കിയ പാസ് അതേ വേഗത്തില്‍ ബോക്സിന് പുറത്തുനിന്ന് ഗൊരെറ്റ്സ്ക വലയിലേക്ക് തിരിച്ചുവിട്ടപ്പോള്‍ ഗില്ലര്‍മൊ ഒച്ചെ മുഴുനീളെ പറന്നെങ്കിലും കാര്യമുണ്ടായില്ല. രണ്ട് മിനിറ്റ് കഴിയും മുന്നേ വീണ്ടും ഗൊരെറ്റ്സ്ക വല കുലുക്കി. ബോക്സിനുള്ളിലേക്ക് ടിമോ വെര്‍ണര്‍ തള്ളിയിട്ട പന്തിനൊപ്പം ഓടിക്കയറിയശേഷം ഗൊരെറ്റ്സ്ക പായിച്ച വലംകാലന്‍ ഷോട്ടാണ് വലയിലെത്തിയത് (2-0). എന്നാല്‍ രണ്ടു ഗോള്‍ വീണിട്ടും പതുങ്ങിക്കളിക്കാനായിരുന്നില്ല മെക്സിക്കോ താരങ്ങള്‍ തുനിഞ്ഞത്. ചടുലനീക്കവുമായി അവര്‍ നിരന്തരം ജര്‍മ്മന്‍ പ്രതിരോധത്തെ വിറപ്പിച്ചെങ്കിലും ഷൂട്ടിങ്ങിലെ പരാജയം അവര്‍ക്ക് തിരിച്ചടിയായി. ഇതോടെ ആദ്യ പകുതി 2-0ന് ജര്‍മ്മനിക്ക് സ്വന്തം.
പിന്നീട് 59-ാം മിനിറ്റില്‍ ജര്‍മ്മനിയുടെ ഓഫ്സൈഡ് മണമുള്ള മൂന്നാം ഗോള്‍. ബോക്സിനുള്ളില്‍ മെക്സിക്കന്‍ പ്രതിരോധം സ്വതന്ത്രമായി വിട്ട വെര്‍ണര്‍ അനായാസമായാണ് ഹെക്ടര്‍ നല്കിയ ക്രോസ് പോസ്റ്റിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. കളിയുടെ അവസാന നിമിഷമാണ് മെക്സിക്കോയുടെ ആശ്വാസഗോള്‍. ഫാബിയാന്റെ 35 വാര അകലെനിന്നുള്ള ബുള്ളറ്റ് ഷോട്ട് ജര്‍മ്മന്‍ ഗോള്‍കീപ്പറെ നിഷ്പ്രഭനാക്കി വലയില്‍ തുളച്ചുകയറി. പിന്നീട് പരിക്കുസമയത്ത് അമിന്‍ യൂനിസ് മെക്സിക്കോയുടെ പെട്ടിയിലെ അവസാന ആണിയും അടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: