ന്യൂദല്‍ഹി: പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാള്‍ ഒരിക്കല്‍ക്കൂടി ചരിത്രത്തിന്റെ ഭാഗമായി. അര്‍ദ്ധരാത്രിയിലെ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ അനുസ്മരിപ്പിച്ച ആഘോഷ രാവില്‍ ‘ഒരു രാജ്യം ഒരു നികുതി’യെന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ ചുവടുവച്ചു. ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ രാജ്യത്ത് ഏകീകൃത ചരക്കുസേവന നികുതി (ജിഎസ്ടി) നടപ്പാക്കി തുടങ്ങി.
കന്യാകുമാരി മുതല്‍ ജമ്മു കശ്മീര്‍ വരെ, മഹാരാഷ്ട്ര മുതല്‍ ആസാം വരെ ഇനി ഒരൊറ്റ നികുതി മതി. നികുതി വെട്ടിപ്പ് തടയാനും അവശ്യ സാധനങ്ങളുടെ വില കുറയ്ക്കാനും ഉതകുന്ന പുതിയ സംവിധാനം രാജ്യത്തെ സമ്പദ് വ്യവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ വരുത്തും.
രാഷ്ട്രപതി പ്രണബ് മുഖര്‍ജി, കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍ എന്നിവരുടെ സാനിധ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിര്‍വഹിച്ചു. രാഷ്ട്രപതി പ്രണബ് മുഖര്‍ജി സദസിനെ അഭിസംബോധന ചെയ്തു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ചില പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്കരിച്ചെങ്കിലും കാര്യമായ അംഗസംഖ്യയില്ലാത്തതിനാല്‍ പരിപാടിയുടെ ആവേശമോ ആഘോഷമോ കുറച്ചില്ല.
സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക രംഗങ്ങളിലെ ആയിരത്തോളം പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. അര്‍ദ്ധരാത്രിയില്‍ ഇത് നാലാം തവണയാണ് സെന്‍ട്രല്‍ ഹാള്‍ ഒരു ചടങ്ങിന് വേദിയാകുന്നത്. സ്വാതന്ത്ര്യത്തിന്റെ വാര്ഷികാഘോഷങ്ങളായിരുന്നു മുന്‍പ് മൂന്ന് തവണയുമെങ്കില് നിര്‍ണ്ണായക നികുതി പരിഷ്ക്കരണമാണ് ഇത്തവണ. രാത്രി പതിനൊന്ന് മണിക്ക് ആരംഭിച്ച ചടങ്ങ് എണ്‍പത് മിനിട്ടോളം നീണ്ടു. പ്രധാനമന്ത്രിയും രാഷ്ട്രപതിയും സംസാരിച്ചു. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന്, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജ്ജിത് പട്ടേല്‍, വ്യവസായി രത്തന്‍ ടാറ്റ, ആര്‍ബിഐ മുന്‍ ഗവര്‍ണര്‍മാരായ ബിമല്‍ ജലാന്‍, വൈ.വി. റെഡ്ഡി, ഗായിക ലതാ മങ്കേഷ്കര്‍, അമിതാഭ് ബച്ചന്, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഉദ്ഘാടനത്തിന് മുന്നോടിയായി ജിഎസ്ടി കൗണ്‍സില്‍ യോഗവും നടന്നു.
സാമ്പത്തിക മേഖലയില്‍ വന്‍മാറ്റത്തിനും കൂടിയാണ് ജിഎസ്ടിയോടെ ഇന്ത്യ ഒരുങ്ങുന്നത്. സാധാരണക്കാര്‍ക്ക് വിലക്കയറ്റത്തില്‍ കുറവുണ്ടാകുന്നതോടൊപ്പം രാജ്യത്തിന്റെ നികുതി വരുമാനവും വര്‍ദ്ധിക്കും. എണ്‍പത് ശതമാനം ഉത്പന്നങ്ങളുടെ നികുതിയും 18 ശതമാനത്തിനുള്ളില്. യൂറോപ്യന്‍ യൂണിയനേക്കാള്‍ വലിയ വിപണിയായി ഇന്ത്യ മാറുമെന്നാണ് വിലയിരുത്തല്‍. ജിഎസ്ടി സാമ്പത്തിക വളര്‍ച്ച വേഗത്തിലാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: