വാഷിങ്ടണ്‍: അമേരിക്കയുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി സാലി റൈഡ് (61) അന്തരിച്ചു. അര്‍ബുദ ബാധയെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കാലിഫോര്‍ണിയയിലെ ലാ ജൊല്ലയിലെ വസതിയിലായിരുന്നു അന്ത്യം. 1983ല്‍ ചലഞ്ചറിലാണു സാലി ബഹിരാകാശത്തേക്കു കുതിച്ചത്. എന്നാല്‍ ആദ്യമായി ബഹിരാകാശത്തെത്തിയ വനിത എന്ന ബഹുമതി സോവിയറ്റ് യൂനിയന്റെ വാലന്റീന തെരഷ്കൊവയ്ക്കാണ്. 1963ല്‍ ഇവര്‍ ബഹിരാകാശത്തെത്തി.
മികച്ച ടെന്നിസ് താരം കൂടിയായ സാലി നാലു യൂനിവേഴ്സിറ്റികളില്‍ നിന്നു ബിരുദം നേടി. ഊര്ജതന്ത്രത്തില് ഡോക്ടറേറ്റും നേടിയിട്ടുണ്ട്. 1978ലാണ് നാസയുടെ ഭാഗമാകുന്നത്. 1983 ജൂണ്‍ പതിനെട്ടിലെ രാത്രിയില്‍ അമേരിക്കയുടെ ‘ചലഞ്ചര്‍’ എന്ന പേടകത്തില്‍ സാലി ബഹിരാകാശത്തെത്തുന്ന ആദ്യ വനിതാ യാത്രികയായി. മുപ്പത്തി രണ്ടാം വയസിലാണ് സാലി ഈ ചരിത്രനേട്ടം കൈവരിക്കുന്നത്. 1984ല്‍ സാലി തന്റെ രണ്ടാമത്തെ ബഹിരാകാശ യാത്ര നടത്തി. ഇതോടെ ബഹിരാകാശത്ത് 343 മണിക്കൂര്‍ ചെലവഴിച്ച യുഎസ് വനിതയെന്ന വിശേഷണവും സാലിയ്ക്കു സ്വന്തമായി.
1987ല്‍ നാസയില്‍ നിന്നു വിരമിച്ചു. എഴുത്തുകാരിയും അധ്യാപികയുടെ റോളിലും സാലി തിളങ്ങിയിട്ടുണ്ട്. സാലിയുടെ വേര്‍പാടില്‍ പ്രസിഡന്റ് ബരാക് ഒബാമ ദുഃഖം രേഖപ്പെടുത്തി. സാലി ദേശീയ ഹീറോയാണെന്നും ഏവര്‍ക്കും അനുകരണീയയാണെന്നും ഒബാമ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: